പോലീസ് കസ്റ്റഡിയിൽ ക്രൂരത.. നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി.. ആരോപണവുമായി നടി
ചെന്നൈ: മാട്രിമോണിയല്‍ സൈറ്റിലെ തട്ടിപ്പ് വഴി കുപ്രസിദ്ധയായ നടി ശ്രുതി പട്ടേല്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. കസ്റ്റഡിയില്‍ വെച്ച് പോലീസ് ക്രൂരമായി ലൈംഗിക ആക്രമണം നടത്തിയെന്നാണ് നടിയുടെ ആരോപണം.
തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ നടി പീഡനവിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തവേ പൊട്ടിക്കരയുകയായിരുന്നു. ശ്രുതി പട്ടേലിന്റെ ആരോപണങ്ങളുടെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്.
തട്ടിപ്പ് കേസിലെ പ്രതി
മാട്രിമോണിയല്‍ സൈറ്റ് വഴി ആള്‍മാറാട്ടത്തിലൂടെ പ്രണയം നടിച്ച് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് 21കാരിയായ നടി ശ്രുതി പട്ടേല്‍. ഒന്നരക്കോടിയോളം രൂപ പലരില്‍ നിന്നായി നടിയും സംഘവും തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തല്‍. നടിക്കൊപ്പം അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ച വ്യക്തിയും പിടിയിലായിരുന്നു.
പോലീസിനെതിരെ ആരോപണം
അടുത്തിടെയാണ് നടി കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പിന്നാലെയാണ് പോലീസ് കസ്റ്റഡിയില്‍ നേരിട്ട ക്രൂരതകളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യാനെന്ന പേരില്‍ വനിതാ പോലീസുകാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ശ്രുതി പറയുന്നു. തുടക്കത്തില്‍ തന്നെ തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങിട്ട് വേണം ചോദ്യം ചെയ്യാന്‍ എന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
നഗ്നയാക്കി തല്ലി
തുടര്‍ന്ന് പോലീസ് തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി നഗ്നയാക്കി നിര്‍ത്തിയെന്നും തല്ലിയെന്നും നടി ആരോപിക്കുന്നു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അത് നോക്കി ചിരിക്കുകയായിരുന്നു. ജയിലിലേക്ക് തന്നെ കയറ്റിയപ്പോള്‍ തന്നെ സിസിടിവി ക്യാമറകളെല്ലാം എടുത്ത് മാറ്റിയിരുന്നുവെന്നും ശ്രുതി വെളിപ്പെടുത്തുന്നു.
വസ്ത്രം വലിച്ച് കീറി
ശേഷം തന്നെ തനിച്ചൊരു സെല്ലിലേക്ക് കൊണ്ടുപോയി. തന്റെ വസ്ത്രം പോലീസുകാര്‍ വലിച്ച് കീറിയാണ് നഗ്നയാക്കിയത്. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ പീഡനം മുഴുവന്‍ നടന്നതെന്നും നടി വെളിപ്പെടുത്തി. നഗ്നയാക്കിയ ശേഷം മര്‍ദ്ദിച്ചത് കൂടാതെ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും നടി പറയുന്നു.
വീഡിയോ ചിത്രീകരിച്ചു
തന്നെ നഗ്നയാക്കിയ ശേഷം വീഡിയോ ഫോണില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ ഷൂട്ട് ചെയ്തുവെന്നും ശ്രുതി ആരോപിച്ചു. ജയിലിലെ പീഡനത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു. പുറത്ത് പറഞ്ഞാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തി.
കൊല്ലുമെന്ന് ഭീഷണി
ബലാത്സംഗം ചെയ്ത് റോഡില്‍ എറിഞ്ഞാലും ആരും ഒന്നും ചോദിക്കില്ലെന്നും അപകടമരണമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ അറിയാമെന്നും ഇത്തരം കേസുകള്‍ കുറേ കണ്ടിട്ടുള്ളതാണ് എന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രുതി വെളിപ്പെടുത്തി. കസ്റ്റഡിയില്‍ കിടന്ന 7 ദിവസങ്ങളില്‍ താന്‍ ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടുവെന്നും നടി പറയുന്നു.
പരാതി നൽകാനൊരുങ്ങി നടി
എന്നാല്‍ പോലീസിന്റെ ഉപദ്രവത്തെ കുറിച്ച് നിശബ്ദയായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷനിലും ദേശീയ വനിതാ കമ്മീഷനിലും പോലീസിനെതിരെ പരാതി നല്‍കാനാണ് ശ്രുതി പട്ടേലിന്റെ തീരുമാനം. അതേസമയം അന്വേഷണം വഴി തെറ്റിക്കാനുള്ള നടിയുടെ നാടകം മാത്രമാണ് ഇതെന്നാണ് കോയമ്പത്തൂര്‍ പോലീസിന്റെ പ്രതികരണം.