ബഹളം, കൈയാങ്കളി, കസേരയേറ്!!!ക്ലൈമാക്‌സില്‍ 'വില്ലന്‍മാരെ' മലര്‍ത്തിയടിച്ച് പളനിസ്വാമി...
മണിക്കൂറുകളോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പളനിസ്വാമി ഭരണമുറപ്പിച്ചത്
ചെന്നൈ: രാജ്യം തന്നെ ഉറ്റുനോക്കിയ മണിക്കൂറുകള്‍. തമിഴ്‌നാട്ടിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസവോട്ടെടുപ്പും തുടര്‍ന്നുണ്ടായ സിനിമയെ വെല്ലുന്ന നാടകീയതകള്‍ക്കുമൊടുവില്‍ എടപ്പാടി പളനിസ്വാമി തന്നെ ഭരണം നിലനിര്‍ത്തിയിരിക്കുന്നു. രാവിലെ മുതല്‍ തമിഴ്‌നാടിന്റെ മുഴുവന്‍ കണ്ണും കാതും നിയമസഭയിലേക്കായിരുന്നു.

ചെന്നൈ നഗരം രാവിലെ മുതല്‍ ബന്ദിനു സമാനമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപാരസ്ഥാപനങ്ങളും മറ്റും പോലിസ് അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. 10 ദിവസം കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ എഐഡിഎംകെമാര്‍ രാവിലെ എട്ടു മണിയോടെ ചെന്നൈയിലേക്കു യാത്ര തിരിക്കുന്നു.

ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അര കിലോമീറ്ററോളം നടന്നാണ് നിയമസഭയിലെത്തിയത്. തന്റെ വാഹനം പരിശോധിക്കാനായി പോലിസും സുരക്ഷ ഉദ്യോഗസ്ഥരും തടഞ്ഞു നിര്‍ത്തിയതോടെയാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്.

ജയിലിലുള്ള എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ പിന്തുണയുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാവിലെ ഒമ്പതിനാണ് തന്റെ ഭാവി തീരുമാനിക്കുന്ന വിശ്വാസവോട്ടെടുപ്പിനായി നിയമസഭയിലെത്തിയത്.

11 മണിയോടെയാണ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കര്‍ പി ധനപാല്‍ ആരംഭിച്ചത്. 230 എംഎല്‍എമാരും അപ്പോള്‍ സഭയിലുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ഡിഎംകെ, കോണ്‍ഗ്രസ് എംഎല്‍എര്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളി തുടങ്ങി. രഹസ്യ ബാലറ്റ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

വിശ്വാസവോട്ടെടുപ്പ് എന്തിനാണ് ധൃതി പിടിച്ചുനടത്തുന്നതെന്നായിരുന്നു ഡിഎംകെ നേതാവ് സ്റ്റാലിന്റെ ചോദ്യം. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയുള്ളതിനാല്‍ വിശ്വാസ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്റ്റാലിന്‍ ഇതു പറഞ്ഞപ്പോള്‍ പനീര്‍ശെല്‍വം കൈകള്‍ ഉയര്‍ത്തി നന്ദി പറയുകയും ചെയ്തു. തങ്ങളുടെ മണ്ഡലങ്ങളിലുള്ള ജനങ്ങളുടെ വാക്കുകള്‍ കൂടി കേള്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് സമയം നല്‍കണമെന്നായിരുന്നു പനീര്‍ശെല്‍വം പറഞ്ഞത്.

വിശ്വാസ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാനുള്ള പ്രതിപക്ഷത്തിന്റെയും പനീര്‍ശെല്‍വത്തിന്റെയും ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. രഹസ്യ ബാലറ്റ് ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് ധനപാല്‍ പറഞ്ഞു. എങ്ങനെ വോട്ട് ചെയ്യണമെന്ന തന്റെ നിര്‍ദേശത്തിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് നിയമസഭയുടെ മുഴുവന്‍ വാതിലുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അടച്ചു. ടെലിവിഷന്‍ സംപ്രേക്ഷണവും നിര്‍ത്തി.

സ്പീക്കറുടെ ഈ പ്രഖ്യാപനത്തോടെ സഭ കലാപഭൂമിയായി മാറി. ക്ഷുഭിതരായ ഡിഎംകെ പ്രവര്‍ത്തകര്‍ കസേരകളും മൈക്രോഫോണുകളും വലിച്ചെറിഞ്ഞ് സഭയില്‍ അഴിഞ്ഞാടി. പല രേഖകളും അവര്‍ വലിച്ചുകീറി എറിയുകയും ചെയ്തു. തുടര്‍ന്നു പ്രതിപക്ഷം സ്പീക്കര്‍ ധനപാലിനെ ഖരാവോ ചെയ്തു. ധനപാലിനെ പിടിച്ചുമാറ്റി ആ കസേരയില്‍ ഡിംഎംകെ എംഎല്‍എ ശെല്‍വം കയറിയിരുന്നു. ഉന്തിനും തള്ളിനുമിടയില്‍ ഒരു എംഎല്‍എയ്ക്കു പരിക്കേറ്റു. 12.15ന് സ്പീക്കര്‍ സഭ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ഒരു മണിക്ക് സഭ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നിന് സഭ പുനരാരംഭിച്ചപ്പോള്‍ മുഴുവന്‍ എംഎല്‍എമാരും അവിടെയുണ്ടായിരുന്നു. വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ ഡിഎംകെയുടെ 88 എംഎല്‍എമാരെയും സഭയില്‍ നിന്നു പിടിച്ചുപുറത്താക്കി.

മൂന്നു മണിക്ക് സഭ വീണ്ടും തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പളനിസ്വാമി വിഭാഗത്തെയും പനീര്‍ശെല്‍വം വിഭാഗത്തെയും ഉള്‍പ്പെടുത്തി വോട്ടെടുപ്പ് പുനരാരംഭിച്ചു. നാലു ബ്ലോക്കുകളായി തിരിച്ചാണ് സ്പീക്കര്‍ വോട്ടെടുപ്പ് നടത്തിയത്.

വിശ്വാസ വോട്ടെടുപ്പില്‍ പനീര്‍ശെല്‍വം വിചാരിച്ചതു പോലെയൊന്നും നടന്നില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാര്‍ മാത്രം മതിയായിരുന്ന പളനിസ്വാമി 122 പേരുടെ പിന്തുണയോടെ കരുത്തുകാട്ടി. മറുഭാഗത്ത് 11 പേരുടെ പിന്തുണ മാത്രമേ പനീര്‍ശെല്‍വത്തി നുണ്ടായിരു ന്നുള്ളൂ. ഒരു എഐഡിഎംകെ എംഎല്‍എ വോട്ട് ചെയ്തില്ല.












Click it and Unblock the Notifications