ബന്ദിൽ നിശ്ചലമായി തമിഴ്നാട്; പോലീസ് തടവിൽ വിവാഹം നടത്തി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ...
ചെന്നൈ, മധുര, കോയമ്പത്തൂർ, തൂത്തുക്കുടി, സേലം, തിരുച്ചിറപ്പിള്ളി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബന്ദ് പൂർണ്ണമായിരുന്നു.
ചെന്നൈ: കാവേരി നദീജല വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദ് പൂർണ്ണം. കാവേരി മാനേജ്മെന്റ് ബോർഡ് സ്ഥാപിക്കാത്ത കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്.
പ്രതിപക്ഷ പാർട്ടികളുടെ ബന്ദിൽ തമിഴ്നാട് നിശ്ചലമായെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ, മധുര, കോയമ്പത്തൂർ, തൂത്തുക്കുടി, സേലം, തിരുച്ചിറപ്പിള്ളി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബന്ദ് പൂർണ്ണമായിരുന്നു. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലടക്കം വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ബസ്, ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. അപൂർവ്വം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ചെന്നൈ നഗരത്തിൽ നിരത്തിലിറങ്ങിയത്.
ഡിഎംകെ...
ബന്ദിനോട് അനുബന്ധിച്ച് ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ചെന്നൈയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെന്നൈ അണ്ണാശാലയിലെ പ്രധാന റോഡുകൾ ഉപരോധിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിൻ, ടിഎൻസിസി നേതാവ് എസ് തിരുനാവുക്കർസർ, ദ്രാവിഡ കഴകം നേതാവ് കെ വീരമണി, വിസികെ നേതാവ് തോൽ തിരുമാവലവൻ എന്നിവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ഇവരോടൊപ്പം നൂറു കണക്കിന് പാർട്ടി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാശാലയിൽ നിന്ന് ചെന്നൈ അണ്ണാ മെമ്മോറിയലിലേക്ക് പ്രകടനം നടത്താനിരിക്കെയായിരുന്നു അറസ്റ്റ്.
ഓഡിറ്റോറിയത്തിൽ...
വർക്കിങ് പ്രസിഡന്റ് എംകെ സറ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഡിഎംകെ പ്രവർത്തകർ അക്രമാസക്തരായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഇവർ തകർത്തു. പിന്നീട് മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. അതേസമയം, സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളെ പുരസാവാക്കത്തെ വിവാഹ ഓഡിറ്റോറിയത്തിലേക്കാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഇത്രയധികം പ്രതിഷേധക്കാരെ ഒരുമിച്ച് തടവിൽ വയ്ക്കാൻ മറ്റൊരിടമില്ലാത്തതിനാലാണ് ഇവരെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. എന്നാൽ വിവാഹ ഓഡിറ്റോറിയത്തിൽ എംകെ സ്റ്റാലിൻ ഒരു വിവാഹത്തിന് കാർമികത്വം വഹിക്കുകയും ചെയ്തു.
വിസികെ പ്രവർത്തകൻ...
ഡിഎംകെ വർക്കിങ് പ്രസിഡന്റായ എംകെ സ്റ്റാലിൻ വിസികെ പാർട്ടി പ്രവർത്തകന്റെ വിവാഹത്തിനാണ് കാർമികത്വം വഹിച്ചത്. പോലീസിന്റെ തടവിലായിരിക്കെ പുരുസാവാക്കത്തെ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ. ഭാരതിദാസൻ-ശ്രീമതി എന്നിവരുടെ വിവാഹത്തിന് വിസികെ നേതാവ് തോൽ തിരുമാവലനായിരുന്നു കാർമികത്വം വഹിക്കേണ്ടത്. എന്നാൽ ബന്ദും പ്രകടനവും കാരണം നേതാവ് പോലീസ് തടവിലായതോടെ നവദമ്പതികൾ ഇവരെ പാർപ്പിച്ച ഓഡിറ്റോറിയത്തിലെത്തി. തുടർന്നാണ് തോൽ തിരുമാവലനന്റെ സാന്നിദ്ധ്യത്തിൽ എംകെ സ്റ്റാലിൻ ഇരുവരുടെയും വിവാഹം നടത്തിയത്. താലിക്കെട്ടിന് ശേഷം സ്റ്റാലിൻ വധൂവരന്മാർക്ക് 500 രൂപ വീതം സമ്മാനമായി നൽകുകയും ചെയ്തു.
മറ്റിടങ്ങളിൽ...
ചെന്നൈയ്ക്ക് പുറമേ തമിഴ്നാട്ടിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. കോയമ്പത്തൂർ, തിരുച്ചിറപ്പിള്ളി, മധുര, സേലം, തിരുനെൽവേലി, തഞ്ചാവൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ചെന്നൈ പാർക്ക് സ്റ്റേഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകരും കർഷകരും പ്രകടനങ്ങൾ സംഘടിപ്പിച്ചു. തിരുവെള്ളൂർ, വെല്ലൂർ എന്നിവിടങ്ങളിൽ സർക്കാർ, സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ബന്ദ് പൂർണ്ണമായിരുന്നു.
അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്... ഒരു തെങ്ങ് മതി!
സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...