പിണറായിയുടെ കരുതലിന് എടപ്പാടിയുടെ സ്നേഹം നിറഞ്ഞ മറുപടി... ഈ സാഹോദര്യം എന്നും വളരട്ടേ; തർജ്ജമ സഹിതം
ചെന്നൈ: കേരളവും കര്‍ണാടകവും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല. കാസര്‍കോട് നിന്ന് രോഗികളെ പോലും ദേശീയപാതവഴി കടക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പലരും മരണത്തിന് കീഴടങ്ങുക വരെ ചെയ്തു. അതിനിടെയാണ് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.
Recommended Video
തമിഴ്നാട് അതിര്‍ത്തി റോഡുകള്‍ കേരളം മണ്ണിട്ട് അടയ്ക്കുന്നു എന്നതായിരുന്നു അത്. ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് അതിനോട് തന്റെ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയും ചെയ്തു. അത്തരം ഒരു കാര്യം ചിന്തയിലേ ഇല്ലെന്നാണ് പിണറായി പറഞ്ഞത്. നമ്മുടെ തൊട്ടുകിടക്കുന്ന സഹോദരങ്ങളെ, നമ്മുടെ സഹോദരങ്ങളായി തന്നെയാണ് നമ്മള് കാണുന്നത് എന്നും പിണറായി വിജയന് പറഞ്ഞിരുന്നു.
പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ ഈ ഭാഗം മാത്രം ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കേരളത്തിലെ ജനങ്ങളെ സഹോദരങ്ങളെ പോലെ സ്നേഹിക്കുവാന്‍ സന്തോഷമേ ഉള്ളൂ എന്നാണ് എടപ്പാടി പറയുന്നത്. ഏത് വേദനയിലും കേരളത്തിലെ സഹോദരങ്ങള്‍ക്കും തങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഊഷ്മളമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഈ സൗഹൃദവും സാഹോദര്യവും എക്കാലത്തേക്കുമായി വളരട്ടെ എന്നും എടപ്പാടി തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.
கேரள மாநிலம், தமிழக மக்களை சகோதர சகோதரிகளாக அன்பு பாராட்டுவதில் மகிழ்ச்சியடைகிறேன். அனைத்து இன்ப துன்பங்களிலும் கேரள மாநில சகோதர சகோதரிகளின் உற்ற துணையாக தமிழகம் இருக்கும் என அன்போடு தெரிவித்துக் கொள்கிறேன்.
— Edappadi K Palaniswami (@CMOTamilNadu) April 4, 2020
இந்த நட்புறவும் சகோதரத்துவமும் என்றென்றும் வளரட்டும்! @vijayanpinarayi pic.twitter.com/W0eMAVbMPm
പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ ദൃശ്യത്തിന് താഴെയായി, അതിന്റെ തമിഴ് പരിഭാഷയും എഴുതിക്കാണിക്കുന്നുണ്ട്. ഒരുപാട് തെറ്റിദ്ധാരണകളിലേക്ക് നീങ്ങാവുന്ന ഒരു പ്രശ്നത്തെയാണ് ഇപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാര്‍ അതി ഗംഭീരമായി തരണം ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടില്‍ അത്രയേറെ മലയാളികളാണ് താമസിക്കുന്നത്. കേരളത്തില്‍ ഉള്ള തമിഴ്നാട്ടുകാരുടേയും എണ്ണം കുറവല്ല. ഇത്തരം ഒരു വ്യാജ വാര്‍ത്ത പ്രചരിച്ചാല്‍ രണ്ടിടത്തും അത് വലിയ ക്രമസാധാന പ്രശ്നങ്ങളിലേക്ക് തന്നെ നയിക്കപ്പെടുമായിരുന്നു. മുമ്പ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമാനമായ ഒരു അവസ്ഥ രണ്ട് സംസ്ഥാനങ്ങളും നേരിടുകയും ചെയ്തിട്ടുണ്ട്.
കർണാടകം കാസർകോട് അതിർത്തി അടച്ചത് നിയമ പോരാട്ടത്തിലേക്കും നീണ്ടു. ആദ്യം കേരള ഹൈക്കോടതി കർണാടകത്തിന് എതിരെ വിധി പ്രഖ്യാപിച്ചു. അതിന് ശേഷം കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതി കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ തയ്യാറായില്ല. കേരളത്തിലേയും കർണാടകത്തിലേയും ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു സമവായത്തിൽ എത്തണം എന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്.