തമിഴ്‌നാട്ടില്‍ സ്ഥിതി ആശങ്കാജനകം; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 527 പേർക്ക്, ആകെ രോഗബാധിതർ 3550
ചെന്നൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നിട്ടും രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 527പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,550 ആയി. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ രോഗം ബാധിച്ച് മരിച്ചിട്ടുള്ളൂ.
നിലവില്‍ സംസ്ഥാനത്ത് 2107 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധന സംസ്ഥാനത്തുണ്ടാകുന്നുണ്ട്. ഇതുവരെ 1409 പേരാണ് തമിഴ്‌നാട്ടില്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്. 31 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് 50 കൊവിഡ് പരിശോധന കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 36 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളും 14 എണ്ണം സ്വകാര്യസ്ഥാപനങ്ങളുമാണ്.
അതേസമയം, കേരളത്തില്‍ ഇന്നും ആശ്വാസദിനമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരും മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,724 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും, മരണ സംഖ്യയും മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 12974 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 441 കേസുകളും മുംബൈയിലാണ്. 548 പേരാണ് ഇവിടെ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ തുറക്കാന്‍ ഞായറാഴ്ച്ച ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.