കളിയിക്കാവിള പോലീസ് കൊലപാതകം; എഎസ്ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം!
ചെന്നൈ: കളിയിക്കാവിളയിൽ വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐ വിൽസന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. തമിഴ്നാട് സർക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. വെടിവച്ചും കുത്തിയുമാണ് എഎസ്ഐ വിൽസനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് പ്രതികള്‍ വിൽസനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേരെ കേരളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആളൊഴിഞ്ഞൊരു സ്ഥലവും രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് ചെക്ക് പോസ്റ്റിൽ എഎസ്ഐയെ ആക്രമിച്ചത്.
തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഈ കേസ് എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാകാം സ്പെഷ്യല്‍ എസ്ഐ വില്‍സണെ വെടിവെച്ച് കൊന്നതിന് പിന്നിലെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ദില്ലിയിൽ അറസ്റ്റ് ചെയ്ത തീവ്രവാദികളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.