തമിഴകത്തെ ബസ് ചാർജ്ജ് കേട്ടാല്‍ മലയാളികൾ ഞെട്ടും; കൂട്ടിയപ്പോൾ കൊടും രോഷം, ഒടുവിൽ കുത്തനെ കുറച്ചു
ചെന്നൈ: കേരളത്തിലേയും തമിഴ് നാട്ടിലേയും ബസ് ചാര്‍ജ്ജുകള്‍ എല്ലാ കാലത്തും താരതമ്യം ചെയ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലേത് അപേക്ഷിച്ച് നോക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് വളരെ കുറവാണ് എന്നതാണ് സത്യം.
കഴിഞ്ഞ ആറ് വര്‍ഷമായി തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തു. എന്നാല്‍ കേരളത്തിലെ പോലെ ആയിരുന്നില്ല അവിടത്തെ ജനരോഷം. ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കുക തന്നെ ചെയ്തു.
നേരത്തെ കൂട്ടിയതിന്റെ 20 ശതമാനം വരെയാണ് ഇപ്പോള്‍ ബസ് ചാര്‍ജ്ജ് കുറച്ചിരിക്കുന്നത്. 15 മുതല്‍ 60 ശതമാനം വരെ ആയിരുന്നു തമിഴകത്ത് ഒറ്റയടിക്ക് ബസ് ചാര്‍ജ്ജ് കൂട്ടിയിരുന്നത്. വലിയ ജനകീയ പ്രതിഷേധം ഭയന്നാണ് ഇപ്പോഴത്തെ തീരുമാനം. ജെല്ലിക്കെട്ട് സമരത്തിന് സമാനമായ രീതിയില്‍ പ്രക്ഷോഭം തുടങ്ങും എന്ന് ഡിഎംകെ മുന്നറിയിപ്പും നല്‍കിയിരുന്നു.
മെട്രോ പോലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകളില്‍ പുതുക്കിയ നിരക്ക് അനുസരിച്ച് ചുരങ്ങിയ യാത്രാ കൂലി ഇനി മുതല്‍ നാല് രൂപയാകും. എല്ലാ വിഭാഗം ബസ്സുകളിലും ഇത്തരത്തില്‍ നിരക്ക് കുറച്ചിട്ടുണ്ട്.