നിപ്പയെ പേടിച്ച് തമിഴ്നാടും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, അതിർത്തിയിൽ കർശന പരിശോധന!
ചെന്നൈ: കേരളത്തില്‍ 23കാരനായ യുവാവിന് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനം ഇപ്പോള്‍ നിപ്പാ ഭീതിയില്‍ നിന്നും കരകയറുകയാണ്. നിരീക്ഷണത്തില്‍ ആയിരുന്ന ഏഴ് പേര്‍ക്കും വൈറസ് ബാധയില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. തമിഴ്നാടും കര്‍ണാടകയും നിപ്പയെ പ്രതിരോധിക്കാനുളള മുന്‍കരുതലുകളെടുത്ത് തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ എല്ലാ പ്രധാന ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക നിപ്പ വാര്‍ഡും തയ്യാറാാണ്. മാത്രമല്ല മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലും പ്രത്യേക നിപ്പാ വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കാണുകയാണ് എങ്കില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി 33 ബെഡുകളും ഐസിയു സൗകര്യങ്ങളും അടക്കമുളള പ്രത്യേക വാര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. കന്യാകുമാരി, നീലഗിരി, കോയമ്പത്തൂര്‍, ദിണ്ടിഗല്‍, തിരുനെല്‍വേലി, തേനി ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
തമിഴ്നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക പരിശോധന നടത്തി വരികയാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്ന ചെക്പോസ്റ്റുകളില്‍ വാഹനം തടഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരേയും പരിശോധിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും നിപ്പ സംശയിക്കുകയാണ് എങ്കില്‍ കൂടുതല്‍ പരിശോധന നടത്തി സുരക്ഷിതമാണ് എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടുന്നുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.