പെണ്‍കുട്ടിയുടെ മരണം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ പോലീസുകാര്‍ക്ക് ചിരി; വിവാദം, വീഡിയോ
കോയമ്പത്തൂരിലെ സൂലൂരിൽ പത്ത് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചിരിച്ചുകളിച്ച തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം. പത്ത് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതായിരുന്നു പോലീസ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലാണ്.
ഒരു വനിതാ ഉദ്യോഗസ്ഥയും വെസ്റ്റ് സോൺ ഇൻസ്പെക്ടർ ജനറലും ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ വീഡിയോയിൽ കാണാം. കുറ്റകൃത്യത്തിന്റെ ഗൗരവത്തെയും കുടുംബത്തിന്റെ ദുഃഖത്തെയും അവഗണിച്ചുകൊണ്ട്, ഉദ്യോഗസ്ഥർ വളരെ സന്തോഷത്തോടും ലാഘവത്തോടെയും വിഷയത്തെ സമീപിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ദൃശ്യങ്ങൾ കണ്ടവർ പറഞ്ഞു.

കോയമ്പത്തൂർ കൊലപാതകത്തിൽ നേരത്തെ തന്നെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നടപടികളും ആവശ്യപ്പെട്ട് ജനങ്ങളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. സൂലൂരിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പത്തുവയസ്സുകാരിയെ കാണാതായത്. പിന്നീട്, കുളത്തിന് സമീപം പരിക്കുകളോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ലൈംഗികാതിക്രമം നടന്നതായി കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാഗപട്ടണം സ്വദേശിയും 33 വയസ്സുകാരനുമായ കാർത്തിക്, മോഹൻരാജ് എന്നിവരെ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഈ സംഭവം പൊറുക്കാനാവാത്തതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും, കുട്ടികളുടെ സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംഭവത്തിൽ മുഖ്യമന്ത്രി ഉന്നതതല അവലോകന യോഗം വിളിച്ചു ചേർത്തു. ലൈംഗികാതിക്രമ കേസുകളിൽ ഉടനടി നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളിൽ കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യാനും അന്വേഷണം വേഗത്തിലാക്കാനും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കൂടുതൽ അക്രമങ്ങൾ തടയുന്നതിന് ശക്തമായ സമീപനം അത്യാവശ്യമാണെന്ന് സി. ജോസഫ് വിജയ് അടിവരയിട്ടു പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ മുൻകരുതലുകൾ സ്വീകരിക്കാനും ബോധവൽക്കരണ പരിപാടികൾ നടത്താനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
A senior Tamil Nadu police officer has sparked controversy after a video showing her laughing before a media briefing on the Coimbatore child rape-murder case went viral on social media.
— The Siasat Daily (@TheSiasatDaily) May 25, 2026
Inspector General of Police (West Zone) R V Ramya Bharathi faced criticism after the clip,… pic.twitter.com/G83HZtd8h8
അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട് ലൈംഗികാതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി എം. സായികുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവാസൻ, സാമൂഹ്യക്ഷേമ, വനിതാവകാശ സെക്രട്ടറി മറിയം പല്ലവി ബാൽദേവ്, പോലീസ് ഡയറക്ടർ ജനറൽ സന്ദീപ് റോയ് റാത്തോർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.















Click it and Unblock the Notifications