നിവാർ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി തമിഴ്‌നാട്; 100 കി.മി ആഞ്ഞടിക്കും, കേരളത്തിലും മഴയ്ക്ക് സാധ്യത
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്നാട്-പുതുച്ചേരി തീരത്ത് വീശിയടിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില് ചുഴലിക്കാറ്റിനെ നേരിടാനുള്ള സര്‍വസന്നാഹവുമായി സര്‍ക്കാര്‍ വിഭാഗങ്ങള്‍ തയ്യാറായിരിക്കുകയാണ്. വരദ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴുണ്ടായ നാശ്‌നഷ്ടങ്ങളും സംസ്ഥാനത്തിന് ഓര്‍മ്മയുള്ളതാണ്. അന്ന് ചുഴലിക്കാറ്റിന് നേരിട്ട അനുഭവസമ്പത്തും ഇന്ന് തമിഴ്‌നാടിന് കരുത്താകും.
Recommended Video
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബുധനാഴ്ചയോടെ നിവാര്‍ കരയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. തമിഴ്നാട് ദുരന്ത പ്രതികരണ സേന (ടിഎന്‍ഡിആര്‍എഫ്) സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലും റെസ്‌ക്യൂ ഗാഡ്ജെറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിന് 60 സായുധ റിസര്‍വ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പരിശീലനം ലഭിച്ചവരെ തീരദേശ ജില്ലയിലാണ് നിയോഗിച്ചിരിക്കുന്നതെന്ന് എഡിജിപി എ കെ വിശ്വനാഥന്‍ അറിയിച്ചു. അഗ്‌നിശമന സേന, റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ ദുര്‍ബല പ്രദേശങ്ങളില്‍ സന്നദ്ധരാണ്, അവര്‍ എന്‍ഡിആര്‍എഫിനെയും ടിഎന്‍ഡിആര്‍എഫിനെയും സഹായിക്കും. ഗ്രേറ്റര്‍ ചെന്ന കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിക്കുള്ളില്‍ അഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനാണ് പ്രധാനമായും നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്്. 25 മുതല്‍ കേരളത്തിലുടനീളം താപനില കുറയും. വടക്കന്‍ കേരളത്തിലുടനീളം ചാറ്റല്‍ മഴ മുതല്‍ നേരിയ മഴ പ്രതീക്ഷിക്കാം. 25 മുതല്‍ 27 വരെ ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.