ചെന്നൈയില്‍ മഴ കുറഞ്ഞു; വെള്ളക്കെട്ട് തുടരുന്നു, ആന്ധ്രാ തീരത്ത് ജാഗ്രതാ നിര്‍ദേശം
ചെന്നൈ: ചെന്നൈയില്‍ താണ്ഡവമാടിയിരുന്ന മഴ കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്‌നാട്ടിലും ആന്ധ്രയുടെ കിഴക്കന്‍ തീരങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദം തീര്‍ത്തും ദുര്‍ബലമായതായി കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം കരതൊട്ടതോടെ മഴയ്ക്ക് ശമനമായിരിക്കുരകയാണ്. ഇനി വരും ദിവസങ്ങളില്‍ ചെന്നൈയില്‍ സാധാരണ മണ്‍സൂണ്‍ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ വെയ്ത മഴയില്‍ രൂപ്പപെട്ട വെള്ളക്കെട്ട് ഇതുവരെ ചെന്നൈയെ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴും വെള്ളക്കെട്ട് തുടര്‍ന്നുകൊണ്ടിരിക്കുരകയാണ്.

ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരില്‍ ഇന്നും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എവിടെയും റെഡ് അലേര്‍ട്ട് ഇല്ല. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂര്‍, റാണിപേട്ട് ജില്ലകളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കേറിയതോടെ വലിയ ജനരോഷമാണ് സര്‍ക്കാരിനും ചെന്നൈ കോര്‍പ്പറേഷനും നേരെ ഉയര്‍ന്നിരുന്നത്. 2015-ലെ പ്രളയത്തിന് ശേഷം കൊട്ടിഘോഷിച്ച് കോടികള്‍ ചിലവാക്കി അഴുക്കുചാല്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമില്ലാത്തതാണ് ജനരോഷമുയരാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. അഞ്ച് വര്‍ഷമായിട്ടും പദ്ധതി അനന്തമായി നീളാന്‍ കാരണം എഐഎഡിഎംകെ സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസത്തിനകം തന്നെ പദ്ധതിയുടെ അറുപത് ശതമാനവും പൂര്‍ത്തിയാക്കിയതായും സ്റ്റാലിന്‍ അവകാശപ്പെട്ടിരുന്നു.

കനത്ത മഴയും മൂടിയ കാലാവസ്ഥയും മൂലം ഇന്നലെ ചെന്നൈ വിമാനത്താവളം ബാഗികമായി അടച്ചിരുന്നു. ചെന്നൈയിലിറങ്ങേണ്ട വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ചെന്നൈ വിമാനത്താവളം അടച്ചത്. കടുത്ത മഴയെ തുടര്‍ന്ന് ഉച്ചയ്ക്ക് 1.15 മുതല്‍ വൈകിട്ട് ആറ് വരെ ചെന്നൈ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കിയിത്. അതേസമയം ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആവടിയിലും അമ്പത്തൂരിലും ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ- തിരുവള്ളൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിലെ 13 സബ് വേകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം മുടങ്ങിയിരുന്നു.

ആന്ധ്രയുടെ തീരമേഖലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്ത്‌കൊണ്ടിരിക്കുന്നത്. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കം സജ്ജീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ കേരളത്തിലെ രണ്ട് ജില്ലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോട്ടയത്തും പത്തനംതിട്ടയിലും, ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വളരെ സാഹസികമായാണ് വീട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകളും തറന്നിരുന്നു.
Recommended Video

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊണ്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications