കൊറോണ: അതിർത്തികളടക്കാൻ തമിഴ്നാട്, കേരളത്തിൽ നിന്നുളള വാഹനങ്ങൾ തടയും, കർശന പരിശോധന
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ തടയാന്‍ തമിഴ്‌നാട്. കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ക്കാണ് അന്ന് രാത്രി 12 മണി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തുക. പെട്രോള്‍, ഡീസല്‍, പാല്‍, മറ്റ് അത്യാവശ്യ യാത്രകള്‍ എന്നിവ മാത്രമേ ഇനി അനുവദിക്കുകയുളളൂ.
തമിഴ്‌നാട് അതിര്‍ത്തികളില്‍ കനത്ത വാഹനപരിശോധന നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ച മുതല്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടുന്നത്. വാളയാര്‍ ചെക്‌പോസ്റ്റില്‍ കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ തടയുന്നുണ്ട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ കെ രാജാമണിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഒപ്പം റവന്യൂ, പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളും പരിശോധനയില്‍ ഭാഗമാകുന്നുണ്ട്. അതിര്‍ത്തി വഴി എത്തുന്ന വാഹനങ്ങളെ കൊവിഡ് പ്രതിരോധനത്തിനായുളള മരുന്ന് തളിച്ചതിന് ശേഷം മാത്രമാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നത്.
കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ 9 ചെക്‌പോസ്റ്റുകളും തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചിടും. മാത്രമല്ല കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന അതിര്‍ത്തി റോഡുകള്‍ ഇതിനകം തന്നെ തമിഴ്‌നാട് അടച്ചിട്ടിരിക്കുകയാണ്. 12 അതിര്‍ത്തി റോഡുകളാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലും നേരത്തെ മുതല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ വാഹനപരിശോധന നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുളളവരെ കര്‍ണാടക അതിര്‍ത്തിയിലും കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ബന്ദിപ്പൂര്‍ പാതയിലാണ് പരിശോധന നടക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ കൂടാതെ കെഎസ്ആര്‍ടിസി ബസുകളിലെ യാത്രക്കാരെ ഉള്‍പ്പെട പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.