തമിഴ്നാട്ടിൽ തിരുവള്ളുവരുടെ പ്രതിമ നശിപ്പിച്ചു: കറുത്ത ചായവും ചാണകവും തേച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഇതിഹാസ കവി തിരുവള്ളുവരുടെ പ്രതിമ നശിപ്പിച്ചു. കറുത്ത നിറത്തിലുള്ള ചായം പൂശിയതിന് പുറമേ ചാണകവും പൂശിയ നിലയിലാണുള്ളതെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. തഞ്ചാവൂർ ജില്ലയിലെ വല്ലത്തുനിന്ന് ആറ് കിലോമീറ്റർ അകലെ പിള്ളയാർപട്ടിയിലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വല്ലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പ്രതിമ വൃത്തിയാക്കി മാലയിട്ട് അലങ്കരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ വല്ലം ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.
തിരുവള്ളുവരുടെ പ്രതിമ നശിപ്പിച്ച സംഭവം അന്വേഷിച്ചുവരികയാണ്. എന്നാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സംഭവത്തിന് ശേഷം പ്രതിമ വൃത്തിയാക്കിയതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ ഉദ്ഘാടനം ചെയ്ത പ്രതിമ വള്ളുവർ കല സംഘമാണ് പള്ളിയാർപെട്ടിയിൽ സ്ഥാപിച്ചത്.
സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ അപലപിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാത്തത് സർക്കാരിന് നാണക്കേടാണെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. തമിഴിന് വേണ്ടി നിലകൊണ്ട പെരിയാറിനെപ്പോലെയും തിരുവള്ളുവരെപ്പോലെയുമുള്ളവരുടെ പ്രതിമയോട് അനാദരവ് കാണിക്കുന്നത് സ്ഥിരം സംഭവങ്ങളായിക്കഴിഞ്ഞുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. കാവി വസ്ത്രം ധരിച്ച് കയ്യിൽ ചുറ്റി കഴുത്തിലും കയ്യിലും രുദ്രാക്ഷമണിഞ്ഞ നിലയിലുള്ള തിരുവള്ളുവരുടെ ചിത്രം ബിജെപി തമിഴ്നാട് യൂണിറ്റ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.
ഇതോടെ തിരുവള്ളുവരെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. തിരുവള്ളുവർ ഹിന്ദു സന്യാസിയാണെന്ന് അവകാശപ്പെട്ട ബിജെപി തിരുവള്ളുവരുടെ പ്രതിമയിൽ കാവിവസ്ത്രമണിയച്ചതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. സംഭവത്തിൽ തഞ്ചാവൂരിലെ തമിഴ്സർവ്വകലാശാലയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി പ്രതിഷേധം.
സംഭവത്തിൽ എംഡിഎംകെ നേതാവ് വൈക്കോയും അപലപിച്ചിട്ടുണ്ട്. ബിജെപി ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ 2018ൽ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്ത സംഭവത്തിന് പുറമേ തമിഴ്നാട്ടിൽ ദ്രാവിഡ നേതാവ് പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമയും തകർത്തിരുന്നു. ലെനിൻ ആരാണെന്നും ഇന്ത്യയിൽ ലെനിന്റെ പ്രാധാന്യം എന്താണെന്നുമുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നായിരുന്നു ഈ സംഭവം. ഇന്ത്യയിലെ കമ്മ്യൂണിസവും ലെനിനും തമ്മിലുള്ള ബന്ധമെന്താണെന്നും നേതാവ് പോസ്റ്റിൽ ചോദിച്ചിരുന്നു.