തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ഭരണംപിടിക്കുമോ? കിങ് മേക്കറാവാന്‍ ദിനകരന്‍, ഭരണപക്ഷത്ത് ആശങ്ക
ചെന്നൈ: മെയ് 23 ന് വോട്ടെണ്ണുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ എത്ര സീറ്റ് കിട്ടുമെന്നത് മാത്രല്ല, തമിഴ്നാട് സര്‍ക്കാറിന്‍റെ ഭാവി കൂടിയാണ് നിശ്ചയിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലത്തോടൊപ്പം തമിഴ്നാട്ടില്ല 22 നിയമസാഭ മണ്ഡലങ്ങളിലെ ഫലം കൂടി നാലാം നാള്‍ പുറത്തുവരും. എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിലനില്‍ക്കുമോ എന്നത് കൂടി വ്യാഴാഴ്ച അറിയാം.
ബേപ്പൂരും കുന്ദമംഗലവുമടക്കം 6 മണ്ഡലങ്ങളില്‍ ലീഡ്: 25000 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിക്കും: യുഡിഎഫ്
22 ല്‍ പത്തിലേറെ സീറ്റുകള്‍ നേടാല്‍ അണ്ണാ ഡിഎംകെയ്ക്ക് സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും അണ്ണാ ഡിഎംകെയുടേയും നെഞ്ചിടിപ്പ് ഏറും. ടിടിവി ദിനകരന്‍ തമിഴ്നാട്ടില്‍ കിങ്മേക്കറായി മാറാനുമുള്ള സാധ്യതകള്‍ മുന്നില്‍ കാണുന്നുണ്ട്. കിട്ടാനുള്ളത് അത്രയും ലാഭമെന്ന കണക്ക് കൂട്ടലിലാണ് ഡിംഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും. അതില്‍ സംസ്ഥാന ഭരണംവരെ ലഭിക്കാനുള്ള സാഹചര്യമുണ്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ആകെ 234
ആകെ 234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ ഉള്ളത്. ഇതില്‍ ഒഴിവുവന്ന 22 സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 ല്‍ 21 ഉം അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. കരുണാനിധി മരിച്ചതിലൂടെ ഒഴിവ് വന്ന ഒരെണ്ണമാണ് ഡിഎംകെയുടെ സിറ്റിങ് സീറ്റ്.
അയോഗ്യരാക്കിയത്
ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിനാലായിരുന്നു 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കിയത്. ബാലകൃഷ്ണറെഡ്ഡി എന്ന മന്ത്രി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യനാക്കപ്പെട്ടു.കരുണാനിധിയുൾപ്പടെ 3 അംഗങ്ങൾ മരണപ്പെട്ടു. അങ്ങനെയാണ് 22 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
സ്പീക്കര്‍ ഉള്‍പ്പടേ 114
കേവലഭൂരിപക്ഷത്തില്‍ 118 സീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ വേണ്ടത്. അണ്ണാ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പടേ 114 എംഎല്‍എമാര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ഇതില്‍ തന്നെ മൂന്ന് പേര്‍ ഇതിനോടകം തന്നെ ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അണ്ണാഡിഎംകെ പക്ഷത്ത് 3 സ്വതന്തര്‍മാരുമുണ്ട്. അവര്‍ ഏത് നിമിഷവും കളം മാറാനും സാധ്യതയുണ്ട്.
നിലവില്‍ ഉറപ്പുള്ളത്
അതായത് 108 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നിലവില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പുള്ളത്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞത് 10 സീറ്റുകളെങ്കിലും നേടാനായില്ലെങ്കില്‍ ഭരണം നിലനിര്‍ത്തുക എന്ന എടപ്പാടി പളനിസ്വാമിയെ സംബന്ധിച്ച് ഞാണില്‍മേല്‍ കളിയായി മാറും.
ഭീഷണി
22 ല്‍ 21 ഉം സിറ്റിങ് സീറ്റുകളാണെങ്കില്‍ അതില്‍ പകുതി പോലും നിലനിര്‍ത്തണമെങ്കില്‍ അണ്ണാ ഡിഎംകെയ്ക്ക് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ജയലളിതയുടെ ശക്തമായ നേതൃത്വത്തിന്‍ കീഴിലായിരുന്നു 2016 ല്‍ അണ്ണാഡിഎംകെ മികച്ച വിജയം നേടിയത്. എന്നാല്‍ ജയലളിത അന്തരിച്ചതും തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ഗ്രൂപ്പ് വഴക്കുകളും പിളര്‍പ്പും ഭീഷണിയാണ്.
ഡിഎംകെയ്ക്ക് സാധിച്ചാല്‍
ഇതിനൊക്കെ പുറമെ സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിച്ച് നിൽക്കുന്നതും തലവേദനയാണ്. ഈ സാഹചര്യങ്ങള്‍ 22 ലെ 21 മണ്ഡലങ്ങളിലും അണ്ണാഡിഎംകെയ്ക്ക് പ്രതികൂലമായി ഭവിച്ചാല്‍ മാത്രമാണ് ഡിഎംകെ പ്രതീക്ഷകള്‍ക്ക് വകയുള്ളു. 21 സീറ്റുകളില്‍ വിജയിക്കാന്‍ ഡിഎംകെയ്ക്ക് സാധിച്ചാല്‍ സംസ്ഥാന ഭരണം തന്നെ ഡിഎംകെയുടെ കൈകളിലേക്ക് എത്തും.
97 സീറ്റുകള്‍
നിലവില്‍ ഡിഎംകെ സഖ്യകക്ഷികൾക്കായി 97 സീറ്റുകളുണ്ട് തമിഴ്‍നാട് നിയമസഭയിൽ. ഡിഎംകെ 87, കോണ്‍ഗ്രസ് 8, ലീഗ് 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് പ്രതീക്ഷത്തെ സീറ്റ് നില. കേവല ഭൂരിപക്ഷമായ 118 കിട്ടാൻ വേണ്ട 21 സീറ്റുകളില്‍ വിജയം കരസ്ഥമാക്കാനായി വലിയ പ്രചരണമാണ് ഡിഎംകെ സംസ്ഥാനത്ത് നടത്തുന്നത്.
കിങ് മേക്കര്‍
21 സീറ്റുകള്‍ നേടാന്‍ ഡിഎംകെയ്ക്ക് കഴിയാതെ വരികയും പത്തിലേറെ സീറ്റുകള്‍ അമ്മാ മക്കള്‍ മുന്നേറ്റകഴകം പിടിക്കുകയും ചെയ്താല്‍ ടിടിവി ദിനകരനാവും തമിഴ്നാട്ടിലെ കിങ് മേക്കര്‍. എംഎല്‍എമാരെ ഒപ്പംകൂട്ടി അണ്ണാഡിഎംകെ നേതൃത്വം പിടിച്ചെടുക്കാനായിരിക്കും ടിടിവി ദിനകരന്‍ ആദ്യം ശ്രമിക്കുക.
പ്രതിരോധം തീര്‍ക്കും
അണ്ണാഡിഎംകെ നേതൃതത്തിലേക്ക് കടന്നുകയറാനുള്ള ടിടിവി ദിനകരന്‍റെ നീക്കങ്ങള്‍ക്ക് എടപ്പാടിയും പനീര്‍ശെല്‍വവും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാറിനെ മറിച്ചിടാനായിരിക്കും ദിനകരനും കൂട്ടരും ശ്രമിക്കുക.
ഡിഎംകെ പിന്തുണ
അണ്ണാഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയുമായി സഹകരിക്കണമെങ്കിൽ അത് ചെയ്യുമെന്ന് ടിടിവിയുടെ വിശ്വസ്തനും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്കത്തമിഴ്‍സെൽവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎംകെ പിന്തുണ രാഷ്ട്രീയപരമായി ദിനകരന് തിരിച്ചടിയുണ്ടാക്കുമെങ്കിലും അണ്ണാഡിഎംകെയ്ക്ക് എതിരെ എന്ത് സാഹസത്തിനും അദ്ദേഹം മുതിര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.