നേതാക്കളെ പരിഹസിച്ചാൽ അണികൾ ക്ഷുഭിതരാകും; പ്രതിഷേധങ്ങളെ ന്യായികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: വിജയ് ചിത്രം സർക്കാരിലെ രാഷ്ട്രീയ സൂചനകൾ നൽകുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താക്കീത് നൽകിയ തമിഴ്നാട് സർക്കാർ നടപടിയിൽ പ്രതിഷേധം പുകയുകയാണ്. വിമർശനങ്ങളെ അംഗീകരിക്കാത്ത സർക്കാർ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്നായിരുന്നു നടൻ കമൽഹാസ്സൻ പ്രതികരിച്ചത്. ചിത്രത്തിനെതിരായ പ്രതിഷേധം തെരുവിലേക്ക് പടർന്നതോടുകൂടിയാണ് അണിയറപ്രവർത്തകർ സർക്കാരിനെ ചൊടിപ്പിച്ച രംഗങ്ങൾ നീക്കം ചെയ്യാൻ തയാറായത്.
വിവാദ രംഗങ്ങൾ നീക്കം ചെയ്ത് വിജയ് ചിത്രം സർക്കാർ പ്രദർശനം തുടരുകയാണെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി ചിത്രത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ന്യായികരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി.
സർക്കാരിന് താക്കീത്
തമിഴ്നാട് രാഷ്ട്രീയത്തിലെ ചില സമകാലിക സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് എഐഡിഎംകെ മന്ത്രിമാരെ ചൊടിപ്പിച്ചത്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അണിയണ പ്രവർത്തകർ അതിന്റെ ഫലം അനുഭവിക്കുമെന്നായിരുന്നു മന്ത്രി കടമ്പൂർ സി രാജു മുന്നറിയിപ്പ് നൽകിയത്. സംവിധായകനായ മുരുകദോസിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടന്നതായും റിപ്പോർട്ടുകളുണ്ട്.
വിവാദ രംഗങ്ങൾ
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിമർശിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രത്തിലുണ്ടെന്നായിരുന്നു പ്രധാന ആരോപണം. സർക്കാർ സൗജന്യമായി നൽകുന്ന സാധനങ്ങൾ ജനങ്ങൾ തീയിലിട്ട് കത്തിക്കുന്ന രംഗമായിരുന്നു വിവാദമായത്. വരലക്ഷ്മി ശരത്കുമാർ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന് ജയലളിതയുമായുള്ള സാമ്യവും എഐഎഡിഎംകെ മന്ത്രിമാരെ ചൊടിപ്പിപ്പിച്ചത്.
പ്രതിഷേധം തെരുവിലേക്കും
നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ അണികളിലേക്ക് പടർന്നപ്പോൾ വലിയ പ്രതിഷേധങ്ങളാണ് തമിഴകത്ത് നടന്നത്. വിജയിയുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ അഗ്നിക്കിരയാക്കി. തീയേറ്റുകൾക്ക് നേരെ ആക്രമണമുണ്ടായി. പലയിടത്തും പ്രദർശനം റദ്ദാക്കുക വരെ ചെയ്യേണ്ടി വന്നു.
ആരാധകരും ഏറ്റെടുത്തു
സർക്കാർ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് വിജയ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഏത് രംഗങ്ങളാണോ സർക്കാർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടത് അതേ രംഗങ്ങൾ ചിലർ ആവർത്തിച്ചു. ജയലളിത സർക്കാർ സൗജന്യമായി നൽകിയ ടിവിയും, ലാപ്ടോപ്പുമെല്ലാം അഗ്നിക്കിരയാക്കി അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തലത്തിലേക്കെത്തിയിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ മറുപടി
വിജയ് ചിത്രം സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തെ ന്യായികരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി. തങ്ങളുടെ നേതാക്കളെ പരിഹസിച്ചാൽ പ്രവർത്തകർ ക്ഷുഭിതരാകുന്നത് സ്വഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ താരങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചോരയൂറ്റി കുടിക്കുന്നവർ
സിനിമാ മേഖലയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇടപ്പാടി പളനിസാമി ഉന്നയിച്ചത്. കോടികൾ പ്രതിഫലം വാങ്ങുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല. നൂറു രൂപയുടെ ടിക്കറ്റ് താരാരാധനയുടെ പേരിൽ അവർ ആയിരം രൂപയ്ക്ക് വരെ വിറ്റഴിക്കുന്നു. മൂന്ന് കോടിയുടെ കാറിൽ പറക്കുന്ന താരങ്ങൾക്ക് പാവപ്പെട്ട ജനങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിയില്ലെന്നും പളനിസാമി കുറ്റപ്പെടുത്തി.
കേദാര്‍നാഥിനെതിരെ ബിജെപിയുടെ പ്രതിഷേധം...... ലൗജിഹാദ് വളര്‍ത്തുന്നുവെന്ന് ആരോപണം
അവര്‍ രാഹുല്‍ ഈശ്വറിനെ പോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവിലിറക്കും; തെറിവിളിയാണ് അവരുടെ ആയുധം