തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വൻ മുന്നേറ്റം, അണ്ണാ ഡിഎംകെയ്ക്ക് കാലിടറി
ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വ്യക്തമായ മുന്നേറ്റം. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു.
വോട്ടെണ്ണൽ പൂർണമായിട്ടില്ലെങ്കിലും വ്യക്തമായ മുന്നേറ്റമാണ് ഡിഎംകെ കാഴ്ചവയ്ക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച ഫലം പ്രകാരം 5090 സീറ്റുകളിൽ അണ്ണാ ഡിഎംകെയും സഖ്യകക്ഷികളും ചേർന്ന് 1528 സീറ്റുകളാണ് നേടിയത്. 1895 സീറ്റുകളിലാണ് ഡിഎംകെ സഖ്യം വിജയിച്ചത്.

അണ്ണാ ഡിഎംകെ 1386 സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ഡിഎംഡികെ 89 സീറ്റുകളിലും ബിജെപി 53 സീറ്റുകളിലും വിജയിച്ചു. ഡിഎംകെ 1715 സീറ്റുകളിലാണ് വിജയം നേടിയത്. കോൺഗ്രസ് 96, സിപിഎം- 24, സിപിഐ- 60 എന്നിങ്ങനെയാണ് ഇതുവരെയുളള സീറ്റ് നേട്ടം.
ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ശഖ്യം 114 സീറ്റുകളും ഡിഎംകെ സഖ്യം 157 സീറ്റുകളും നേടി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനവിധി അംഗീകരിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി പനീർ സെൽവം പ്രതികരിച്ചു.












Click it and Unblock the Notifications