വിജയ് ചിത്രം സർക്കാർ വീണ്ടും വിവാദത്തിൽ; രാഷ്ട്രീയ സൂചനകൾ നീക്കം ചെയ്യണമെന്ന് മന്ത്രി
ചെന്നൈ: ആരാധകർ ഏറെ കാത്തിരുന്ന വിജയ് ചിത്രമാണ് സർക്കാർ. നവംബർ 6ാം തീയതിയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ നിരവധി വെല്ലുവിളികളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു.
ഇതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പും അണിയറ പ്രവർത്തകർച്ച് ലഭിച്ചത്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകൾ നൽകുന്ന ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് തമിഴ്നാട് മന്ത്രി കടമ്പൂർ രാജു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മുന്നറിയിപ്പ്
തികഞ്ഞ ഒരു രാഷ്ട്രീയ ചിത്രമാണ് വിജയിയുടെ സർക്കാർ. തമിഴ്നാട് രാഷ്ട്രീയത്തിലെ ചില സമകാലിക സംഭവങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാർ നൽകിയ ഗൃഹോപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
അനുസരിച്ചില്ലെങ്കിൽ നടപടി
ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചില പരാതികൾ ലഭിച്ചു. വിജയ്ക്ക് ഇത് നല്ലതല്ല. ജനങ്ങൾ ഇത്തരം രംഗങ്ങൾ സ്വീകരിക്കില്ല. അണിയറ പ്രവർത്തകർ തന്നെ ഇത്തരം രംഗങ്ങൾ നീക്കം ചെയ്യണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ എടുക്കുമെന്നും മന്ത്രി കടമ്പൂർ രാജു വ്യക്തമാക്കി. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ജയലളിതയുമായി സാദൃശ്യമുണ്ടെന്ന് തരത്തിൽ നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു.
മെർസലിലും വിവാദം
വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ ഇറങ്ങിയ മെർസലും വലിയ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി ഘടകമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. അണിയറപ്രവർത്തകർക്ക് മേലുണ്ടായ കടുത്ത സമ്മർദ്ദത്തെ തുടർന്ന് വിവാദരംഗങ്ങൾ നീക്കം ചെയ്ത ശേഷമായിരുന്നു മെർസർ പ്രദർശനത്തിനെത്തിയത്.
സർക്കാർ ഓൺലൈനിൽ
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ചിത്രം ഓൺലൈനിൽ എത്തിയത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജൻ അപ്ലോഡ് ചെയ്തത്. റിലീസിന് മുൻപ് തന്നെ വ്യാജപതിപ്പിറക്കുമെന്ന് തമിഴ് റോക്കേഴ്സ് അണിയറ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഉടൻ പുറത്തിറക്കുമെന്നും ഇവർ ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്.
ആരാധകർക്കെതിരെ കേസ്
സർക്കാരിന്റെ റിലീസിനോടനുബന്ധിച്ച് വിജയിയുടെആറ്റിങ്ങൽ ഗംഗാ തീയേറ്ററിന് മുമ്പിലായി അമ്പതടിയോളം ഉയരത്തിൽ വിജയിയുടെ കൂറ്റൻ കട്ടൗട്ട് ആരാധകർ സ്ഥാപിച്ചിരുന്നു. കട്ടൗട്ട് തകർന്ന് തീയേറ്റർ കോംപ്ലക്സിനുള്ളിലേക്ക് വീണ് വ്യാപക നാശനഷ്ടം ഉണ്ടായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഇതോടെ ഫാൻസ് ക്ലബ്ബിനെതിരെ തീയേറ്റർ അധികൃതർ പരാതി നൽകിയിരിക്കുകയാണ്.
വീട്ടിൽ പോയി ലക്ഷ്മി ചേച്ചിയെ കണ്ടു, വികാരഭരിതമായ കുറിപ്പുമായി ഇഷാൻ ദേവ്, കണ്ണീരുണങ്ങാതെ കേരളം
ലളിതാ രവിയെ ആക്രമിച്ചത് ന്യായീകരിച്ച 'ബന്ധു'വായ സ്ത്രീ തമിഴ്നാട് ബിജെപി സെക്രട്ടറി?