രജനീകാന്തിനെ കുറിച്ച് പറയണമെങ്കില്‍ 5 ലക്ഷം രൂപ കിട്ടണമെന്ന് ശരത് കുമാര്‍; പ്രതികരിച്ച് വടിവേലുവും
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്‍ രജനീകാന്ത് കഴിഞ്ഞ ദിവസം ചൈന്നൈയില്‍ നടത്തിയ പ്രസംഗം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടികളും ഇതുവരെ പിന്തുടര്‍ന്ന് പോരാത്ത പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പുതിയ കക്ഷിയെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് താരം ഇറക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ സൂചിപ്പിച്ചത്.
മുഖ്യമന്ത്രിയായി ഒരു സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ലെന്നും ഒരു പാര്‍ട്ടിയെ നയിക്കാനാണ് എനിക്ക് താല്‍പര്യമെന്നതായിരുന്നു രജനീകാന്ത് പറഞ്ഞതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രസ്താവനകളോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും രസകരമായ പ്രതികരണം നടത്തിയത് നടന്‍ ശരത് കുമാറായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
വിമര്‍ശനം
ശരത് കുമാറിന് പുറമെ, സംവിധായകന്‍ ഭാരതി രാജ, രാഘവേന്ദ്ര ലോറന്‍, നടന്‍ വടിവേലു തുടങ്ങിയവരും രജനീ കാന്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. രജനീകാന്ത് തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ അടുത്തിടെ വിമര്‍ശനം ഉന്നയിച്ച വ്യക്തിയാണ് താരത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ഭാരതിരാജ. ഒരു തമിഴന്‍ മാത്രമേ തമിഴ്നാട് ഭരിക്കാവു എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
തമിഴ് വികാരം
ഭാരതിരാജയുടെ മാത്രം വികാരമായിരുന്നില്ല അത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തന്നെ ഇത്തരമൊരു വികാരം പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും ജനനം കൊണ്ട് കര്‍ണാടകക്കാരനാണ് രജനീകാന്ത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് താന്‍ രംഗത്ത് ഇറങ്ങിയാല്‍ എതിരാളികള്‍ ഈ തമിഴ് വികാരം ആളിക്കത്തിക്കുമെന്ന് രജനീകാന്തിന് അറിയാം.
വിനയം
അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും പാര്‍ട്ടിയെ നയിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തയാണ് ഭാരതി രാജ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നത്. രജനീകാന്തിന്‍റെ വിനയമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതെന്നും ഭാരതി രാജ പറഞ്ഞു.
ഉയര്‍ന്ന ആശയം
അദ്ദേഹം മുന്നോട്ടുവെച്ച തത്വങ്ങള്‍ തമിഴ്നാടിന്‍റെ തമിഴ് ജനതയുടേയും ക്ഷേമത്തിനായും തയ്യാറാക്കപ്പെട്ടതാണെന്നും ഭാരതി രാജ പറഞ്ഞു. മറ്റേത് സമകാലീന രാഷ്ട്രീയ പാര്‍ട്ടിയുടെ ചിന്താഗതിയെക്കാള്‍ വളരെ ഉയര്‍ന്ന് നില്‍ക്കുന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നതെന്ന് എനിക്ക് തോന്നുന്നു. രാഷ്ട്രീയത്തില്‍ ആദ്യ ചുവട് കുറിക്കാന്‍ ഒരുങ്ങുന്ന മനുഷ്യനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തന്‍റെ പദ്ധതികളെ ഞാന്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശരത് കുമാര്‍
അതസമയം മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രതികരണമായിരുന്നു രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രസ്തവാനയെ കുറിച്ച് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ നടത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. രജനീകാന്തിനെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്ന് ശരത് കുമാര്‍ ആവശ്യപ്പെട്ടതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകളെ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.
5 ലക്ഷം വേണം
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, ചോദ്യങ്ങളോടുള്ള മറുപടി എന്നിവ നല്‍കണമെങ്കില്‍ ചോദ്യം ചോദിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്. രജനീകാന്ത് നടത്തിയ രാഷ്ട്രീയ പ്രസ്തവാനകളെ കുറിച്ച് ചോദ്യം ഉന്നയിച്ച് മാധ്യപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വടിവേലു
രജനീകാന്തിന്‍റെ ഇരട്ട നേതൃത്വ ആശയത്തെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നായിരുന്ന പ്രമുഖ നടനായ വടിവേലു പറഞ്ഞത്. "ഒരു പാർട്ടി ആരംഭിക്കുമോ ഇല്ലയോ എന്ന് എനിക്കും മാധ്യമങ്ങൾക്കും രജീനിക്കും അറിയില്ല. അദ്ദേഹത്തിന്റെ ഇരട്ട നേതൃത്വ ആശയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. "- തിരുചെന്ദൂർ ക്ഷേത്രത്തിൽ വച്ച് തന്നെ കണ്ട മാധ്യമ പ്രവർത്തകരോട് വടിവേലു പറഞ്ഞു.
വ്യാഴാഴ്ച
വ്യാഴാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന രജനി രജനിമക്കള്‍ മണ്ഡ്രത്തിലെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമായിരുന്നു തന്‍റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് രജനീകാന്ത് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. തനിക്ക് 70 വയസ് കഴിഞ്ഞതിനാല്‍ അധികാരസ്ഥാനത്തേക്ക് താനില്ല. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. ബാക്കിയുള്ളവ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മികച്ച നേതാക്കള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘനാളത്തെ ആലോചന
ദീര്‍ഘനാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്. സ്ഥാനമാനങ്ങള്‍ക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തില്‍ വരില്ല. തനിക്ക് അതിന്‍റെ ആവശ്യമില്ല. ഇത്രയും കാലം കൊണ്ട് നേടിയ സല്‍പ്പേരുകൊണ്ട് ജനങ്ങള്‍ എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് തന്നെയാണ് എന്‍റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം
ഡിഎംകെ, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികള്‍ക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം നടത്തി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും ജനങ്ങൾക്കിടയിലെത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടിയും ഭരണവും രണ്ടാണെന്ന് മനസ്സിലാക്കണം. ചിലർ രാഷ്ട്രീയം തന്നെ തൊഴിലാക്കി മാറ്റുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്; പക്ഷെ വന്ന് മൂക്കിലിടിച്ചാല്‍...
'ബൽറാമിനെ തെറി വിളിച്ച് ആഘോഷിക്കാൻ ഒരുപാട് പേർ ഓടിയെത്തും, ആ തന്ത്രം നടക്കട്ടെ'; ബിജുവിന് മറപുപടി