തപസ് പാല് കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇര; ബിജെപിക്കെതിരെ മമത ബാനര്‍ജി
കൊല്‍ക്കത്ത: നടനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ തപസ് പാലിന്റെ മരണത്തില്‍ ബിജെപിക്കതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ സമ്മര്‍ദ്ദം പ്രയോഗിച്ചതാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് കാരണമായതെന്ന് മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിരവധി പേര് മരിച്ചു. ആദ്യം മുന്‍ ടിഎംപി എംപി സുല്‍ത്താന്‍ അഹമ്മദ്. പിന്നീട് തൃണമൂല്‍ എംപി പ്രസൂണ്‍ ബാനര്‍ജിയുടെ ഭാര്യ, അവസാനമായി തപസ് പാല്. ഇവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരകളാണ്, മമത പറഞ്ഞു.
ഇവരൊക്കെ എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷ അനുഭവിക്കണം. പക്ഷേ തപസ് പാലും മറ്റുള്ളവരും എന്ത് തെറ്റാണ് ചെയ്തതെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തപസ് പാല് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
അതേസമയം മമതയുടെ ആരോപണത്തെ തള്ളി ബിജെപി രംഗത്തെത്തി. അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയ്ത പാപത്തിന്റെ ഫലമാണ് തപസ് പാല് അനുഭവിച്ചതെന്ന് ബിജെപി പറഞ്ഞു. കഴിഞ്ഞ ദിവസം മകളെ കാണാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തപസ് പാലിന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2016 ലെ റോസ് വാലി ചിട്ട് ഫണ്ട് അഴിമതി കേസില്‍ പെട്ട് അദ്ദേഹം അറസ്റ്റിലായിരുന്നു. 2018 ല്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തപസ് പാല് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിന്നു.