ലക്ഷ്യം 350 സീറ്റിന് മുകളിൽ ; ലോക്സഭ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ തന്ത്രങ്ങൾ ഇങ്ങനെ
ഡൽഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ബി ജെ പി. 2019 ൽ 303 സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത് 350 ന് മുകളിൽ സീറ്റുകളാണ്. ദക്ഷിണേന്ത്യയിലടക്കം ഇത്തവണ കൂടുതൽ സീറ്റുകൾ നേടാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാതിരുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബി ജെ പി തന്ത്രങ്ങൾ മെനയുന്നത് പ്രത്യേകിച്ച്, വളരെ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ. ഇത്തരത്തിലുള്ള 160 മണ്ഡലങ്ങളാണ് പാർട്ടി കണ്ടെത്തിയത്. ഇവിടങ്ങളിൽ മന്ത്രിമാർക്ക് പ്രത്യക ചുമതല നൽകിയിട്ടുണ്ട്. സുനിൽ ബൻസാൽ, വിനോദ് താവ്ഡേ, തരുൺ ചുഗ് എന്നീ നേതാക്കൾക്കാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്.

നിലവിൽ കിഴക്കൻ മേഖല, വടക്കൻ മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി വിഭജിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തനങ്ങൾ നടത്തുന്നത്. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, മേഘാലയ, ത്രിപുര എന്നീ 12 സംസ്ഥാനങ്ങളെ കിഴക്കൻ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കൻ മേഖലയിൽഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക്, ചണ്ഡീഗഡ്, ദാമൻ ദിയു-ദാദ്ര നഗർ ഹവേലി എന്നിവ ഉൾപ്പെടുന്നു.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയാണ് ദക്ഷിണ മേഖലയിൽ നിന്നുള്ള പ്രദേശങ്ങൾ. കേരള, കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ബി ജെ പി പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ ദക്ഷിണേന്ത്യയിൽ 29 സീറ്റുകൾ മാത്രമാണ് ബി ജെ പിക്കുള്ളത്. 25 സീറ്റുകൾ കർണാടകയിലും 4 സീറ്റുകൾ തെലങ്കാനയിൽ നിന്നുമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ പരാജയപ്പെട്ടതോടെ പ്രത്യക ശ്രദ്ധയാണ് ബി ജെ പി ഇവിടെ ഇത്തവണ നൽകുന്നത്. കേരളത്തിൽ നിന്നും ഇക്കുറി 5 സീറ്റുകളിലാണ് ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൃശൂർ, തിരുവനന്തപുരം അടക്കമുള്ള ജില്ലകളാണ് കേരളത്തിൽ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications