എന്‍സിപിയില്‍ പൊട്ടിത്തെറി.. പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് താരിഖ് അന്‍വര്‍ രാജിവെച്ചു!
മുംബൈ: മഹാസഖ്യത്തിലെ നിര്‍ണായക കക്ഷിയായ എന്‍സിപി ബിജെപിയുമായി അടുക്കുന്നുവെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ റാഫേല്‍ ഇടപാടില്‍ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പക്ഷേ ഇത് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കിടയില്‍ നല്ല രീതിയില്‍ അല്ല പ്രതിഫലിച്ചത്. പാര്‍ട്ടിയില്‍ നിന്ന് താരിക്ക് അന്‍വര്‍ എംപി രാജിവെച്ചിരിക്കുകയാണ്. പവാറിന്റെ മോദി സ്തുതിയില്‍ പ്രകോപിതനായാണ് രാജി.
ഇതോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേരാനുള്ള നീക്കങ്ങളാണ് പവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് വന്‍ തിരിച്ചടിയാണ് താരിഖ് അന്‍വറിന്റെ രാജിയിലൂടെ ഉണ്ടായിരിക്കുന്നത്. ബീഹാറില്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് താരിഖ് അന്‍വര്‍. ഇത് ദേശീയ തലത്തില്‍ എന്‍സിപിക്ക് ഗുണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
പവാറിന്റെ വലംകൈ
എന്‍സിപിയിലെ പ്രമുഖനും ശരത് പവാറിന്റെ വലംകൈയുമായിട്ടാണ് താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്. എന്നാല്‍ റാഫേല്‍ ഇടപാടില്‍ രാജ്യം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കാതെ പിന്നില്‍ നിന്ന് കുത്തുന്ന നയമാണ് പവാര്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ്് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. എന്‍സിപി ഒരിക്കലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇത്.
രാജി എന്‍സിപിയെ ബാധിക്കുമോ?
ബീഹാറിലെ കാത്തിഹാറില്‍ നിന്നുള്ള എംപിയാണ് താരിഖ് അന്‍വര്‍. ബീഹാറില്‍ മഹാസഖ്യം കെട്ടിപ്പടുക്കുന്നതിനിടെ പവാറില്‍ നിന്നുണ്ടായ ഈ പരാമര്‍ശം അങ്ങേയറ്റം ക്ഷമിക്കാനാവാത്തതാണെന്ന് താരിഖ് അന്‍വര്‍ പറയുന്നു. മുസ്ലീം വോട്ടുകള്‍ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ താരിഖ് അന്‍വറിലൂടെ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇനി വന്‍ തിരിച്ചടി പാര്‍ട്ടിക്കുണ്ടാവും. താരിഖ് അന്‍വര്‍ ആര്‍ജെഡിയിലോ കോണ്‍ഗ്രസിലോ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ചരിത്രം ഇങ്ങനെ....
താരിഖ് അന്‍വര്‍ പണ്ട് കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി വിദേശ പൗരയാണെന്നും ഇന്ത്യയെ നയിക്കാന്‍ അനുവദിക്കരുതെന്നുമുള്ള പ്രചാരണം തുടങ്ങിയത് താരിഖ് അന്‍വറായിരുന്നു. അന്ന് പിഎ സംഗ്മയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇവര്‍ കോണ്‍ഗ്രസില്‍ രാജിവെച്ച ശേഷമാണ് പവാറുമായി ചേര്‍ന്ന് എന്‍സിപി രൂപീകരിച്ചത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. റാഫേലില്‍ അഴിമതി ഉണ്ടെന്ന് വ്യക്തമായിട്ടും പവാറിന്റെ മോദി സ്തുതി ദുരൂഹമാണെന്ന് താരിഖ് അന്‍വര്‍ പറയുന്നു.
പവാര്‍ പറഞ്ഞതിങ്ങനെ....
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യങ്ങളില്‍ സംശയിക്കേണ്ടതില്ല. പ്രതിരോധ ഇടപാടിലെ രഹസ്യ സ്വഭാവം കാരണം റാഫേല്‍ വിമാനങ്ങളുടെ വില വില വിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് പരസ്യമാക്കണമെന്ന് എന്തിനാണ് പ്രതിപക്ഷ കക്ഷികള്‍ വാശിപിടിക്കുന്നതെന്നായിരുന്നു പവാറിന്റെ പ്രസ്താവന. എന്നാല്‍ പവാര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. ഇടപാടില്‍ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
എന്‍സിപി ബിജെപിയുമായി അടുക്കുന്നു
പവാര്‍ മോദിയുമായി അടുക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. മോദിയുടെ ഭരണ രീതിയില്‍ പവാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കൂടെ നിന്നാല്‍ നിലനില്‍പ്പില്ലെന്നാണ് പവാറിന്റെ വാദം. മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് സഖ്യം ശക്തമായ പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് പവാര്‍ കാലുമാറാന്‍ ഒരുങ്ങുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ദിവസം തന്നെ പവാര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ മഹാസഖ്യമില്ല
രാജ്യം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മഹാസഖ്യം വരുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് സാധ്യമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇവിടെ 48 ലോക്‌സഭാ സീറ്റാണ് ഉള്ളത്. ഇതില്‍ 15 സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാമെന്നാണ് ധാരണ. അങ്ങനെയെങ്കില്‍ ശിവസേനയ്‌ക്കോ എന്നതാണ് പ്രധാന പ്രശ്‌നം. അവര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യത. അതേസമയം മഹാരാഷ്ട്രയിലും ദേശീയ തലത്തിലും ബിജെപിക്ക് സന്തോഷം പകരുന്നതാണ് എന്‍സിപിയുടെ നീക്കങ്ങള്‍.
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
എന്‍സിപി കോണ്‍ഗ്രസിന്റെ സുപ്രധാന കക്ഷിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അവര്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 30 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. കര്‍ഷക-ദളിത് വിഭാഗം ഈ സഖ്യവുമായി ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പവാറിനെതിരെ താരിഫ് അന്‍വറിനെ മുന്‍നിര്‍ത്തി കളിക്കാനാണ് എന്‍സിപിയുടെ തീരുമാനം. പവാറിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക രാഹുല്‍ ഗാന്ധിയായിരിക്കും.
ലിംഗസമത്വത്തിന്റെ പേരിൽ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; വിധിക്കെതിരെ പോരാടാൻ പ്രമുഖ നടി
ഇര്‍ഫാന്‍ ഖാന് മുന്നില്‍ നഗ്നനൃത്തം നടത്താന്‍ ആ സംവിധായകന്‍ എന്നോട് പറഞ്ഞു... തുറന്നടിച്ച് നടി!!