കോണ്‍ഗ്രസും ദളും ഒന്നിച്ചപ്പോള്‍ ബിജെപി ഔട്ട്; മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്ലിം വനിതാ മേയര്‍
മൈസൂരു: കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതോടെ സഖ്യം പിരിഞ്ഞെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള കൂട്ടുകെട്ട് തുടരുകയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും. മൈസൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും അവസാനമായി ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചിരിക്കുന്നത്.
65 അംഗങ്ങളുള്ള മൈസൂരു കോര്‍പ്പറേഷനില്‍ 21 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കോണ്‍ഗ്രസും ദളും ഒന്നിക്കുകയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
2018 ല്‍
2018 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടിക്കും മൈസൂരു കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിക്ക് 21, കോൺഗ്രസിന് 19 ജെഡിഎസിന് 18 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ബിഎസ്പി അംഗം ഉൾപ്പെടെ മറ്റ് 6 കൗൺസിലർമാർ കൂടിയുണ്ട്. 18-ാം വാർഡിൽ നിന്നുള്ള ബിജെപിയുടെ ഗുരു വിനായകിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയതോടെ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
ധാരണ
ഇതോടെയാണ് ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടാനായി കോണ്‍ഗ്രസും ജനതാദളും ഒരുമിക്കുകയായിരുന്നു. പദവികൾ തുല്യമായി പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം. ധാരണ പ്രകാരം കോൺഗ്രസിൽ നിന്നും ആദ്യ മേയറെ തിരഞ്ഞെടുത്തു. ധാരണാ കാലാവധി കഴിഞ്ഞതോടെ ജെഡിഎസിന് മേയര്‍ തിരഞ്ഞെടുക്കാനുള്ള അവസരം കൈവന്നു.
സഹകരണം തുടരാന്‍ തീരുമാനം
സംസ്ഥാന തലത്തില്‍ തന്നെ സഖ്യം വേര്‍പിരിഞ്ഞെങ്കിലും കോൺഗ്രസ്- ജെഡിഎസ് നേതാക്കൾ തമ്മിൽ നടന്ന ചർച്ചകൾ പ്രകാരം മൈസൂരു കോര്‍പ്പറേഷനിലെ സഹകരണം തുടരാന്‍ തീരുമാനിച്ചു. ഇതോടെ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനും . ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് വിട്ടു നല്‍കാനും ധാരണയായി.
അട്ടിമറി ശ്രമം
എന്നാല്‍ അട്ടിമറി ശ്രമവുമായി ബിജെപി രംഗത്ത് എത്തിയതോടെ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജെഡിഎസ് ഭയപ്പെട്ടതൊന്നും സഭവിച്ചില്ല. പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ തന്നെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
തസ്നീമ
ജെഡിഎസിലെ തസ്നീമയാണ് പുതിയ മേയര്‍. മൈസൂര്‍ കോര്‍പ്പറേഷന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുസ്ലിം വനിത മേയര്‍ പദവിയിലെത്തുന്നത്. കോണ്‍ഗ്രസിലെ സി. ശ്രീധറാണ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 47 വോട്ടുകളാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച തസ്നീമിന് ലഭിച്ചത്.
23 വോട്ടുകള്‍
എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയിലെ ഗീതാ യോഗാനന്ദിന് ലഭിച്ചത് 23 വോട്ടുകളാണ്. നഗരസഭാ പരിധിയിലെ എംപി എല്‍എമാര്‍ എന്നിവര്‍ക്കും മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ചാമരാജ അസംബ്ലി മണ്ഡലത്തില്‍പെട്ട 26-ാം വാര്‍ഡിലെ കൗണ്‍സിലറാണ് തസ്നീം.
കോണ്‍ഗ്രസില്‍ നിന്ന്
പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള വനിതയ്ക്കാണ് മൈസൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ പദവി ഇത്തവണ സംവരണം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുഷ്പലത ജഗന്നാഥനായിരുന്നു കഴിഞ്ഞ രണ്ടര വര്‍ഷത്തെ മേയര്‍. ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ശ്രീധര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്.
മണിക്കൂറുകള്‍ക്ക് മുമ്പ്
ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ ഭയന്ന് നഗരപ്രാന്തരത്തിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമായിരുന്നു കോണ്‍ഗ്രസും ജനതാദളും നഗരസഭയില്‍ എത്തിച്ചത്. വോട്ടുകളൊന്നും ചേരാതിരുന്നത് ഇരുപാര്‍ട്ടികള്‍ക്ക് ആശ്വാസമായി.
പദവി ലഭിക്കും
ശുചിത്വത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മൈസൂരു നഗരത്തിന്‍റെ ഖ്യാതി തിരിച്ചു പിടിക്കുമെന്ന് പുതിയ സ്ഥാനലബ്ധിക്ക് ശേഷം തസ്നിമും ശ്രീധറും പറഞ്ഞു. ജീവനക്കാരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ മൈസുരുവിന് ഇക്കുറിയും രാജ്യത്തെ എറ്റവും വൃത്തിയുള്ള നഗരമെന്ന പദവി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
15 വർഷങ്ങൾക്ക് ശേഷം
15 വർഷങ്ങൾക്ക് ശേഷമായിരുന്നു 2018 ലെ തിരഞ്ഞെടുപ്പിൽ മൈസൂര കോര്‍പ്പറേഷനില്‍ കോൺഗ്രസിന് മേയർ സ്ഥാനം ലഭിച്ചത്. അതേസമയം അവിശുദ്ധ കൂട്ടുകെട്ട് തുടരുന്ന കോണ്‍ഗ്രസും ജനതാ ദളും വോട്ടര്‍മാരെ വിഡ്ഢികളാക്കുകയാണെന്നാണ് ബിജെപി നേതൃത്വം പ്രതികരിക്കുന്നു. വികസന മുരടിപ്പാണ് നഗരസഭയിലുള്ളതെന്നും ബിജെപി വിമര്‍ശിച്ചു.
നേര്‍ക്ക് നേര്‍
1980 മുതല്‍ മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സും ജനതാ ദളും ബദ്ധശത്രുക്കളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മേഖലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം ഇരുപാര്‍ട്ടികളുമായിരുന്നു നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയത്.
ശത്രുതക്ക് അയവ് വന്നില്ല
പിന്നീട് സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും മൈസൂരിലെ ശത്രുതക്ക് അയവ് വന്നിരുന്നില്ല. പ്രധാനമായും മൈസൂര്‍ മേഖലയിലെ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിക്കാതെ മത്സരിച്ചത്.
2013 മുതല്‍
2013 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ബിജെപി പിന്തുണയോടെ ദള്‍ ആയിരുന്നു മൈസൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കം നീണ്ടുപോയതോടെ ദളിലെ ഒരുവിഭാഗം വീണ്ടും ബിജെപിയുമായി സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.
ധാരണ
എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും ജനതാദള്‍ വഴങ്ങുകയായിരുന്നു. ഇതോടെയാണ് മൈസൂരു സിറ്റി കോര്പ്പറേഷന് ഭരണം വീതംവെയ്ക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയായത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ആദ്യവര്‍ഷം കോണ്‍ഗ്രസിനും അതിനടുത്ത വര്‍ഷവും അവസാന രണ്ടുവര്‍ഷവും ദളിനായിരിക്കും മേയര്‍ സ്ഥാനം
സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല അത്, 'മാതളത്തേനുണ്ണാന്‍' വിവാദത്തില്‍ വിശദീകരണം
യെമനില്‍ ഹൂതികളുടെ മിസൈലാക്രമണം; 75 സൈനികള്‍ കൊല്ലപ്പെട്ടു, യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദ്ദേശം