ടൗട്ടേ;അപകടത്തിൽപ്പെട്ട ബാർജുകളിൽ നിന്ന് 177 പേരെ രക്ഷപെടുത്തി, 96 പേർക്കുള്ള തിരച്ചിൽ തുടരുന്നു
മുംബൈ; മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി പോയ ബർജുകളിൽ നിന്ന് ഇതുവരെ 177 പേരെ രക്ഷപ്പെടുത്തി. 96 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാര്‍ജുകള്‍ അപകടത്തില്‍ പെട്ടത്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉളള ബാര്‍ജ് P305 ആണ് ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ഒഴുകി പോയത്. ഇതിൽ നിന്നും ചൊവ്വാഴ്ച രാവിലെ വരെ 177 പേരെ രക്ഷിക്കാൻ സാധിച്ചതായി നാവിക സേന അറിയിച്ചു. ചുഴലിക്കാറ്റിൽ പെട്ട മറ്റൊരു ബാർജായ ഗാൾ കൺസ്ട്രക്ടറിൽ 137 പേരാണ് ഉണ്ടായിരുന്നത്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ ബാർജ് അപകടത്തിൽ പെട്ടത്.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ നാവികസേനയുടെ ഐഎൻഎസ് തൽവറും ഹെലികോപ്‌റ്ററും രക്ഷാപ്രവർത്തനം തുടരുകയാണ്.വാട്ടര്‍ ലില്ലി, സിജിഎസ് സാമ്രാട്ട് തുടങ്ങിയ ബോട്ടുകളും നാവികസേനയുടെ കപ്പലുകളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്.പടിഞ്ഞാറൻ കടൽത്തീരത്തുള്ള വിവിധ കപ്പലുകൾ ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായം എത്തിക്കുന്നതിനായി തയ്യാറാക്കി നിർത്തിയതായും നാവിക സേന അറിയിച്ചു.












Click it and Unblock the Notifications