സ്പീക്കർ, വിദ്യാഭ്യാസവുമടക്കം 8 മന്ത്രി സ്ഥാനത്തിനായി ടിഡിപി, ആറും കണ്‍വീനറും വേണമെന്ന് ജെഡിയു
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി ജെപിയോട് കേന്ദ്രത്തില്‍ കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും നിർണ്ണായക വകുപ്പുകളും ചോദിച്ച് സഖ്യ കക്ഷികള്‍. ടി ഡി പി, ജെ ഡി യും, എല്‍ ജെ പി, ശിവസേന തുടങ്ങിയ പ്രധാന സഖ്യ കക്ഷികള്‍ മുതല്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച വരെ മന്ത്രി സ്ഥാനത്തിനും പ്രധാന വകുപ്പുകള്‍ക്കുമുള്ള സമ്മർദ്ദം ചെലുത്തുകയാണ്.
ഇന്നലെ ചേർന്ന യോഗത്തില്‍ എൻ ഡി എ സഖ്യത്തിൻ്റെ നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു. അടുത്ത സർക്കാർ രൂപീകരിക്കാൻ എൻ ഡി എ വെള്ളിയാഴ്ച അവകാശവാദമുന്നയിക്കുമെന്നും സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ ടി ഡി പിയും ജെ ഡി യുവും എൻ ഡി എയിലെ ബി ജെ പി ഇതര അംഗങ്ങൾക്കിടയിൽ മന്ത്രിസ്ഥാനത്തിൻ്റെ സിംഹഭാഗത്തിനായും അവകാശവാദമുന്നയിച്ചു.

ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കാത്തതിനാലും പുതിയ സർക്കാർ രൂപീകരണത്തിന് 16, 12 സീറ്റുകൾ അനിവാര്യമായതിനാലും എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടി ഡി പിയും നിതീഷ് കുമാറിൻ്റെ ജെ ഡി യുവും കിംഗ് മേക്കർമാരായി ഉയർന്നിരിക്കുകയാണ്. ഇതോടെ പ്രധാന പദവികള്‍ തന്നെ ആവശ്യപ്പെടാന്‍ ഇവരും തീരുമാനിക്കുകയായിരുന്നു.
എൻ ഡി എയുടെ 292 സീറ്റുകളിൽ ബി ജെ പി 240, ടി ഡി പി 16, ജെ ഡി യു 12, ശിവസേനയ്ക്ക് ഏഴ്, ലോക് ജനശക്തി പാർട്ടി-രാംവിലാസ് (എൽ ജെ പി-രാംവിലാസ്) അഞ്ച് എന്നിവരാണ് പ്രധാനികള്‍. മൂന്നാം മോദി മന്ത്രിസഭയിൽ സ്പീക്കർ പദവിക്ക് പുറമെ എട്ട് മന്ത്രിസ്ഥാനങ്ങൾ ടി ഡി പി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
റോഡ് ഗതാഗതം, കൃഷി, ഗ്രാമീണ വികസനം, ഐടി കമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം ആന്‍ഡ് അർബന്‍ ഡവലപ്പ്മെന്റ് തുടങ്ങിയ ക്യാബിനറ്റ് പദവികള്‍ ധനവകുപ്പില്‍ സഹമന്ത്രിസ്ഥാനവുമാണ് ടി ഡി പി നോട്ടമിടുന്നതെന്നാണ് സൂചന. കൂടാതെ, ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജും സംസ്ഥാന തലസ്ഥാനമായി അമരാവതി വികസിപ്പിക്കുന്നതിനുള്ള ഫണ്ടും ടി ഡി പി ആവശ്യപ്പെട്ടിട്ടുണ്ട്.
4 ക്യാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിയും വേണമെന്നാണ് ജെ ഡി യു ആവശ്യം. റെയിൽവേ, കാർഷിക വ്യവസായം, ഗ്രാമവികസന മന്ത്രാലയങ്ങൾ എന്നിവയാണ് ഇവർ നോട്ടമിട്ടുന്നവ. കൂടാതെ, എന്‍ ഡി എ കണ്‍വീനർ സ്ഥാനം, എൻ ഡി എ സർക്കാരിന് മിനിമം പൊതുപരിപാടി വേണമെന്നും ജെ ഡി യു ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യവ്യാപകമായി ജാതി സെൻസസും ബിഹാറിന് പ്രത്യേക പദവിയും വേണമെന്നും ജെ ഡി യു സൂചന നൽകിയിട്ടുണ്ട്. എന്നാൽ എൻ ഡി എയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്നും ഈ ആഗ്രഹങ്ങൾ അടുത്ത എൻ ഡി എ സർക്കാരിൽ ചേരുന്നതിനുള്ള വ്യവസ്ഥകളല്ലെന്നും അവർ വ്യക്തമാക്കി.
"പുതിയ സർക്കാർ ബീഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകുന്നത് പരിഗണിക്കുമെന്നും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പിന്തുണ നിരുപാധികമാണ്. എന്നാൽ ബീഹാറിന് പ്രത്യേക പദവി ലഭിക്കുന്നത് വരെ ബിഹാറിലെ തൊഴിലില്ലായ്മ അവസാനിക്കില്ല. അതിനാൽ, ബിഹാറിൽ നിന്ന് എൻ ഡി എയ്ക്ക് ലഭിച്ച പിന്തുണ കണക്കിലെടുത്ത്, ബീഹാറിന് പ്രത്യേക പദവി നൽകാനുള്ള ഒരു മുൻകൈയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, "ജെഡി (യു) നേതാവ് കെസി ത്യാഗി പറഞ്ഞു.
ശിവസേന കുറഞ്ഞത് മൂന്ന് ക്യാബിനറ്റ് ബെർത്തും രണ്ട് സഹമന്ത്രിമാരെയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ചിരാഗ് പാസ്വാൻ്റെ എൽജെപിയും (രാംവിലാസ്) ഒരു കാബിനറ്റ് ബർത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ (എഫ്പിഎസ്) ആയിരിക്കാം പാർട്ടി ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനം എന്നാണ് അറിയുന്നത്. ചിരാഗിൻ്റെ പിതാവ്, പരേതനായ രാം വിലാസ് പാസ്വാൻ, ഒന്നും രണ്ടും മോദി മന്ത്രിസഭകളിൽ എഫ്പിഎസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നു.












Click it and Unblock the Notifications