ബിജെപിക്ക് അടിതെറ്റുന്നു, തുടക്കം ആന്ധ്രയില്‍; ടിഡിപി എൻഡിഎ വിട്ടുു? 2 കേന്ദ്രമന്ത്രിമാർ രാജിവെക്കും
അമരാവതി: ത്രിപുര പിടിച്ചടുക്കി വിജയം ആഘോഷിക്കുന്ന ബിജെപിക്ക് വൻ തിരിച്ചടി. രണ്ട് കേന്ദ്രമന്ത്രിമാർ രാജിവെക്കുന്നു. എൻഡിഎ ഘടകക്ഷിയായ തെലുങ്കു ദേശം പാർട്ടിയിലെ മന്ത്രിമാരാണ് രാജിവെക്കുന്നത്. ആഡ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. അശോക് ഗജപതി രാജു, വൈഎസ് ചൗധരിയും കേന്ദ്രമന്ത്രി സ്ഥാനം വ്യാഴാഴ്ച രാജിവെക്കും.
കേന്ദ്രം തങ്ങളെ വഞ്ചിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിഡിപി എൻഡിഎ ബന്ധം വിടുന്നെന്ന വാർത്തകൾ വന്നത്. അമരാവതിയിൽ നടന്ന പാർട്ടി യോഗത്തില്‍ കൂടുതൽ എംഎൽഎമാരും എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്ത് പോകണമെന്ന് വോട്ട് രേഖപ്പെടുത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കോൺഗ്രസിന്റെ വാഗ്ദാനം
സംസ്ഥാന ധനകാര്യമന്ത്രി യാനമല രാമകൃഷ്ണഡു കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ ചർച്ചയും നേരത്തെ പരാജയപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭ തെരെഞ്ഞടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇതു ബിജെപിയെ പ്രതികൂലമായി ബാധിക്കും. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രിസ് വാഗ്ദാനം നൽകിയിട്ടുമുണ്ട്.
ആന്ധ്രയ്ക്ക് 12,500 കോടി രൂപ മുന്‍കൂട്ടി നല്‍കി
2016ലാണ് കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പാക്കേജില്‍ ഫണ്ടുകളൊന്നും അനുവദിച്ചില്ലെന്നാണ് ടിഡിപിയുടെ അവകാശവാദം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആന്ധ്രയ്ക്ക് 12,500 കോടി രൂപ മുന്‍കൂട്ടി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെടുന്നുണ്ട്.
ഫണ്ട് ലഭ്യത വര്‍ധിക്കില്ല
രാഷ്ട്രീയ പ്രശ്‌നം കൊണ്ട് ഫണ്ട് ലഭ്യത വര്‍ധിക്കില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രവിഹിതം തുല്യരീതിയില്‍ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണ് അരുൺ ജെയ്റ്റ്ലി വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. പ്രത്യേക പാക്കേജിലും പ്രത്യേക പദവിക്ക് ലഭിക്കുന്ന അതേ രൂപത്തിലുള്ള എല്ലാ സഹായവും ലഭിക്കും. പക്ഷെ അതിനെ പാക്കേജെന്ന് വിളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
പുറത്ത് പോയത് യൂണിയൻ ക്യാബിനറ്റിൽ നിന്ന്
അതേസമയം എൻഡിഎ ഇപ്പോൾ വിടുന്നില്ലെന്നും യൂണിയൻ കാബിനറ്റിനകത്തുനിന്നും പുറത്ത് പോകുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി ഉചിത തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചിരുന്നെന്നും എന്നാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപി മന്ത്രിമാരും രാജിക്കൊരുങ്ങുന്നു
ആന്ധ്രപ്രദേശ് സംസ്ഥാന കാബിനറ്റിൽ നിന്ന് രണ്ട് മന്ത്രിമാർ രാജിവെക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ന് ബിജെപി പെരുമാറുന്നത് കോണ്‍ഗ്രസിനെ പോലെയാണെന്ന് വാർത്താ സമ്മേളനത്തിൽ ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപി അടുത്തതായി എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ നോക്കട്ടെ.എല്ലാ ബഹുമാനത്തോടും കൂടെയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയെ സമീപികാൻ കഴിഞ്ഞില്ല
നന്ദിസൂചകമായും മുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന നിലയിലും പ്രധാനമന്ത്രിയെ ഞങ്ങളുടെ തീരുമാനം അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ സമീപിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. കേന്ദബജറ്റ് ദിനം മുതല്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉന്നയിക്കുകയാണ്. ന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായില്ലലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ആന്ധ്രയിലെ പൗരന്മാർക്ക് വേണ്ടി
ആന്ധ്രയിലെ പൗരന്മാരെ മനസില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം. ലുവര്‍ഷം ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ എല്ലാ തരത്തിലും ശ്രമിച്ചു. എന്നിട്ടും കാര്യങ്ങൾ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.