ശ്മശാനത്തിൽ പ്രേതബാധയെന്ന് തൊഴിലാളികൾ; പേടി മാറ്റാൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി
ഹൈദരാബാദ്: പ്രേതങ്ങളുണ്ടെന്ന പേടി മൂലം വർഷങ്ങളായി നിർമാണം മുടങ്ങിക്കിടന്ന ശ്മശാനത്തിൽ എംഎൽഎ അന്തിയുറങ്ങി. ശ്മശാനത്തിൽ പ്രേതബാധയുണ്ടെന്ന ഭയത്താൽ നിർമാണ പ്രവർത്തനം നടത്താൻ തൊഴിലാളികൾ മടിച്ചു. ഇതോടെയാണ് പേടിമാറ്റാനുള്ള ദൗത്യം എംഎൽഎ ഏറ്റെടുത്തത്. തെലുങ്ക് ദേശം പാർട്ടി എംഎൽഎ നിമ്മ രാമ നായിഡുവാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോൽ ശ്മശാനത്തിൽ ഒരു രാത്രി കഴിച്ചു കൂട്ടിയത്.
ശ്മശാനത്തിൽ കുമിഞ്ഞുകൂടിക്കുന്ന മാലിന്യങ്ങൾക്കിടയിലാണ് തലചായ്ക്കാനുള്ള സ്ഥലം എംഎൽഎ കണ്ടെത്തയിയത്. ഭക്ഷണം കഴിച്ചതും അവിടെത്തന്നെ. തൊഴിലാളികളുടെ പേടി മാറ്റാൻ താൻ രണ്ട് ദിവസം കൂടി ശ്മശാനത്തിൽ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
എട്ട് മാസം മുമ്പാണ് പുതിയ ശ്മശാനം പണികഴിപ്പിക്കാനായി 3 കോടി രൂപ സർക്കാർ അനുവദിച്ചത്. പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഒരു ദിവസം ശ്മശാനത്തിൽ പാതിവെന്ത മൃതദേഹം കണ്ടതോടെ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് തൊഴിലാളികൾ പണിക്ക് വരാതായതോടെ നിർമാണം മുടങ്ങി.
എം എൽ എ രാത്രി മുഴുവൻ ശ്മശാനത്തിൽ ചിലവിട്ടതോടെ തൊഴിലാളികളുടെ പേടി മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികൾ തിരികെയെത്തി പണിതുടങ്ങി. രാത്രിയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കൊതുകിന്റെ ശല്യം മാത്രമാണുണ്ടായതെന്നും ഇനി വരുമ്പോൾ കൊതുകുതിരിയും കരുതുമെന്ന് എംഎൽഎ പറഞ്ഞു