പ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാഹുലിന്റെ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് മാറിയുള്ള നീക്കത്തിന് പ്രിയങ്കാ ഗാന്ധി. താന്‍ ചുമതല ഏല്‍ക്കുന്നതിന് മുമ്പ് പുതിയൊരു ടീമിനെ യുപിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിരിക്കുകയാണ് പ്രിയങ്ക. വ്യത്യസ്തമായ ശൈലിയാണ് പ്രിയങ്ക ഇതിനായി സ്വീകരിച്ചിരിക്കുന്നത്. അതേസമയം യുപിയിലെ റിപ്പോര്‍ട്ടുകള്‍ രാഹുലിന് കൈമാറാനും പ്രിയങ്ക തയ്യാറല്ല.
ഇത് വിവരങ്ങള്‍ ചോരാതിരിക്കാനാണ്. രാഹുലിന്റെ നിയന്ത്രണ രീതിയും മറ്റും പ്രിയങ്കയില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ചുമതല പൂര്‍ണമായും പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന സമിതിയില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു എന്ന സൂചനയും പ്രിയങ്ക നല്‍കുന്നുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് രണ്ട് നിര്‍ദേശങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ അച്ചടക്കമാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്.
പ്രിയങ്കയുടെ ടീം
പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമാണ് യുപിയില്‍ ആദ്യം എത്തിയിരിക്കുന്നത്. ഫെബ്രുവരി 11ന് പ്രിയങ്ക ചുമതല്‍ ഏല്‍ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസ്ഥാന സമിതിയെ അറിയിക്കാനും, ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണ് ഇവര്‍ ആദ്യം എത്തിയത്. നാലംഗ ടീമാണ് എത്തുന്നത്. ഇവര്‍ ആദ്യം മണ്ഡല പര്യടനം നടത്താനാണ് ഒരുങ്ങുന്നത്. പ്രിയങ്കയെ എല്ലാ ജില്ലകളിലും ജനപ്രിയയാക്കുകയാണ് ആദ്യ ലക്ഷ്യം.
ടീമിന്റെ ലക്ഷ്യം
ധീരജ് ശ്രീവാസ്തവയെന്ന കോണ്‍ഗ്രസിന്റെ മികച്ച നേതാവാണ് പ്രിയങ്കയുടെ ടീമിനെ നയിക്കുന്നത്. റായ്ബറേലിയിലെ പ്രമുഖ നേതാവാണ് അദ്ദേഹം. സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയത് ധീരജാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ പരിശോധിച്ച് ചില രേഖകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സമിതിയിലെ സുപ്രധാന നേതാക്കളുടെ വിശദമായ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.
പ്രിയങ്കയ്ക്ക് ലക്ഷ്യങ്ങളേറെ
പ്രിയങ്കാ ഗാന്ധിക്ക് യുപിയിലെ പോരാട്ടം വെറുമൊരു തിരഞ്ഞെടുപ്പ് പോരാട്ടമല്ല, കൃത്യമായി വോട്ടുബാങ്കിനെ രൂപപ്പെടുത്തിയെടുക്കാനുള്ള നീക്കത്തിലാണ് അവര്‍. യുവനേതാക്കളെ കൃത്യമായി വിലയിരുത്താനാണ് ടീം എത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് ചിലര്‍ പ്രിയങ്കയുടെ ടീമിന്റെ ഭാഗമാകും. സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും കോട്ടകളില്‍ നിന്നുള്ള നേതാക്കളെയാണ് കൂടുതല്‍ ലക്ഷ്യമിടുന്നത്. ഇവരില്‍ ചിലര്‍ സ്ഥാനാര്‍ത്ഥിയാവാനും സാധ്യതയുണ്ട്.
മണ്ഡല പര്യടനം
പ്രിയങ്ക അടുത്ത ദിവസം തന്നെ മണ്ഡല പര്യടനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഓരോ മേഖലയിലും സ്വാധീനമുള്ള നേതാക്കളെ പ്രിയങ്കയുടെ ടീമിന്റെ ഭാഗമാകാനാണ് തീരുമാനം. ഗ്രൗണ്ട് വര്‍ക്കുകള്‍ ശക്തമായി നടക്കുന്നുണ്ട്. പ്രിയങ്കയെ മണ്ഡലങ്ങളില്‍ പരിചയപ്പെടുത്തേണ്ട ചുമതല ബൂത്ത് തലത്തിലുള്ള നേതാക്കള്‍ക്കാണ്. ദേശീയ തലത്തിലേക്ക് ഇതില്‍ നിന്ന് ചില നേതാക്കളെ പ്രിയങ്ക നിര്‍ദേശിക്കുന്നുണ്ട്. അവര്‍ രാഹുലിന്റെ ടീമിന്റെ ഭാഗമാവാനും സാധ്യതയുണ്ട്.
റോഡ് ഷോ ഒരുങ്ങുന്നു
ഫെബ്രുവരി 11ന് റോഡ് ഷോയാണ് പ്രിയങ്ക നടത്താന്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും റാലിയില്‍ പങ്കെടുക്കും. അതേസമയം പ്രിയങ്കയുടെ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. റാലിക്ക് ശേഷം കര്‍ഷകരുമായും വനിതാ തൊഴിലാളികളുമായി പ്രിയങ്ക ചര്‍ച്ച നടത്തും. പശ്ചിമ യുപിയില്‍ തന്റെ സാന്നിധ്യം എല്ലാവരെയും അറിയിക്കുക എന്ന നീക്കമാണ് ആദ്യം പ്രിയങ്ക നടത്തുന്നത്. പോസിറ്റീവ് ഇമേജ് ഇതിലൂടെ നേടിയെടുക്കാനാണ് ശ്രമം. താന്‍ തിരഞ്ഞെടുപ്പിന് ശേഷവും യുപിയില്‍ തന്നെ ഉണ്ടാകുമെന്ന വാഗ്ദാനമാണ് പ്രിയങ്ക നല്‍കുന്നത്.
42 മണ്ഡലങ്ങളില്‍ സര്‍വേ
പ്രിയങ്ക കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നത് 42 മണ്ഡലങ്ങളാണ്. ഇവിടെയാണ് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങുന്നത്. ലഖ്‌നൗ, മീററ്റ്, മുസഫര്‍നഗര്‍, അമേത്തി, റായ്ബറേലി, എന്നീ സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്ന് സര്‍വേ പറയുന്നു. ഗൊരഖ്പൂരില്‍ കോണ്‍ഗ്രസിന് അനുകൂലമാണ് സാഹചര്യമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പ്രിയങ്കയുടെ ടീം ഈ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. തൊഴിലില്ലായ്മയും സ്ത്രീ സുരക്ഷയുമാണ് യുപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സമിതിയില്‍ മാറ്റം
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏറ്റവും മോശമാണെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞ് കഴിഞ്ഞു. നന്നായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ പദവികളിലേക്ക് പരിഗണിക്കൂ എന്നാണ് പ്രിയങ്കയുടെ മുന്നറിയിപ്പ്. മോശക്കാരെ പാര്‍ട്ടിയില്‍ ഒതുക്കി നിര്‍ത്തും. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മുതലുള്ള പ്രവര്‍ത്തകര്‍ക്ക് മികവില്ലെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍. പുതിയ സംസ്ഥാന അധ്യക്ഷന്‍ വരുമെന്ന സൂചനയാണ് പ്രിയങ്ക നല്‍കുന്നത്. പ്രിയങ്കയുമായി അടുപ്പമുള്ള നേതാവ് സംസ്ഥാന അധ്യക്ഷനാവാനാണ് സാധ്യത. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കായിരിക്കും മുന്‍തൂക്കം.
രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!
മമ്മൂട്ടി ചിത്രത്തിന് നേർക്ക് വാളെടുത്ത് കോൺഗ്രസ്, യാത്രയുടെ ഉന്നം സോണിയാ ഗാന്ധിയും കോൺഗ്രസും