അഹമ്മദ് പട്ടേലിന് പകരക്കാരന്‍ തെലങ്കാന ലീഡര്‍, ട്രബിള്‍ ഷൂട്ടര്‍ വേണുഗോപാല്‍, ടീം രാഹുല്‍ മാറുന്നു!!
ദില്ലി: കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ വലിയൊരു ഒഴിവാണ് വന്നിരിക്കുന്നത്. ആരാണ് ഈ റോളിലേക്ക് വരികയെന്ന ചോദ്യമാണ് ഉയരുന്നത്. രാഹുല്‍ ഗാന്ധിയുടെ ടീമില്‍ നിന്നാണ് അത് ഉണ്ടാവുകയെന്നും നേതാക്കള്‍ ഉറപ്പിക്കുന്നു. രാഹുല്‍ നേരത്തെ തന്നെ ഈ നേതാവിനെ കണ്ടെത്തി കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ ടീം സൂചിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ളവര്‍ പരസ്യമായി പറയുന്നു. സീനിയേഴ്‌സ് ടീം രാഹുലിലെ ഒരു നേതാവിനെയും അംഗീകരിക്കാന്‍ തയ്യാറുമല്ല.
ബീഹാറിന് ശേഷം മാറ്റം
ടീം രാഹുലില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നന്നായി അറിയാവുന്ന നേതാക്കള്‍ വേണമെന്ന ആഗ്രഹത്തിലാണ് രാഹുല്‍ ഗാന്ധി. അതിനായി മുന്‍നിരയില്‍ പുതിയ നേതാക്കളെ കൊണ്ടുവരും. ഡികെ ശിവകുമാറിനെയും കമല്‍നാഥിനെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരുമോ എന്നാണ് ഇനി അറിയാനുള്ളത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് രാഹുലിനും ടീമിനും വ്യക്തിപരമായി ഏറ്റ തിരിച്ചടിയായിരുന്നു. ശിവകുമാറിനെ ദക്ഷിണേന്ത്യയുടെ ചുമതലയും കമല്‍നാഥിനെ ഉത്തരേന്ത്യയുടെ ചുമതലയും ഏല്‍പ്പിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്.
അസം പിടിക്കണം
രണ്ട് ലക്ഷ്യങ്ങളാണ് ടീം രാഹുലിന് മുന്നിലുള്ളത്. ബംഗാളില്‍ 75 പ്ലസ് സീറ്റുകള്‍ കോണ്‍ഗ്രസ്-ഇടതുപക്ഷം സഖ്യം നേടണം. അസമില്‍ ആരെ കൂട്ടുപിടിച്ചിട്ടായാലും ഭരണം നിലനിര്‍ത്തണമെന്നും രാഹുല്‍ കരുതുന്നുണ്ട്. നേരത്തെ തന്നെ ബംഗാളില്‍ നേരിട്ടിറങ്ങിയത് തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കാനാണ്. ഇടതുപക്ഷ നേതാക്കളെ വൈകാതെ തന്നെ രാഹുല്‍ കാണും. മധ്യപ്രദേശിലേത് പോലെ ഇളക്കി മറിച്ചുള്ള പ്രചാരണം രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് സീനിയര്‍ നേതാക്കളുടെ പിന്തുണയും ആവശ്യപ്പെടും.
നാല് പേര്‍
രാഹുല്‍ ഇപ്പോള്‍ നാല് പേരുമായിട്ടാണ് വളരെ അടുത്തിടപഴകുന്നത്. ഇവരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍, രാജീവ് സതവ്, മാണിക്കം ടാഗോര്‍ എന്നിവരാണ് നേതാക്കള്‍. ഇവരെ ഉപയോഗിച്ചാണ് രാഹുല്‍ തന്റെ കോര്‍ ടീം കെട്ടിപ്പടുത്തത്. പക്ഷേ ഈ നാല് പേരും അഹമ്മദ് പട്ടേലിന്റെ റോളിലേക്ക് എത്താന്‍ സാധ്യതയില്ല. പകരം സംഘടനാ പരമായ വിഷയങ്ങളാണ് നല്‍കുന്നത്. അഹമ്മദ് പട്ടേല്‍ ശരിക്കും പറഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷന് തുല്യനായിരുന്നു.
ഒരേയൊരു പേര് മാത്രം
തെലങ്കാനയില്‍ നിന്നുള്ള കൊപ്പുല രാജുവാണ് രാഹുലിന്റെ മനസ്സിലുള്ള നേതാവ്. അഹമ്മദ് പട്ടേലിന് പകരം രാജു എത്തുമെന്നാണ് സൂചന. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജു. 2013 മുതല്‍ 2018 വരെ കോണ്‍ഗ്രസിന്റെ പട്ടികജാതി വകുപ്പിന്റെ ചുമതല രാജുവിനായിരുന്നു. അതിന് ശേഷം രാഹുലിന്റെ കോര്‍ ടീമില്‍ അദ്ദേഹം എത്തിയിരുന്നു. അഹമ്മദ് പട്ടേലിനെ പോലെ മാധ്യമങ്ങളില്‍ നിന്ന് അകന്നാണ് രാജുവും കാര്യങ്ങളെ നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നേതാക്കളെ ഒന്നിപ്പിക്കുന്നതില്‍ മിടുക്കുള്ള നേതാവാണ് അദ്ദേഹം. സീനിയര്‍-ജൂനിയര്‍ ടീമില്‍ അദ്ദേഹത്തിന് സുഹൃത്തുക്കളാണ് കൂടുതലുള്ളത്.
റോള്‍ ഇങ്ങനെ
രാജുവിന് പാര്‍ട്ടിക്കുള്ളിലെ പാലമായി പ്രവര്‍ത്തിക്കാനായിരിക്കും നിര്‍ദേശം. അതേസമയം കെസി വേണുഗോപാലിന് ട്രബിള്‍ ഷൂട്ടറുടെ റോളും നല്‍കും. അത് പ്രകാരം സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ വേണുഗോപാല്‍ പരിഹരിക്കും. കേരള തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത് മാറാനും സാധ്യതയുണ്ട്. ചിലപ്പോള്‍ ഇത് 2022 വരെ നീളും. അതിന് ശേഷം ശിവകുമാറിന് ദേശീയ ചുമതല നല്‍കാനും സാധ്യതയുണ്ട്. അതേസമയം ഇതിനെല്ലാം ഉറപ്പ് ലഭിക്കാന്‍ അടുത്ത രണ്ട് തിരഞ്ഞെടുപ്പുകള്‍ ടീം രാഹുലിന് നിര്‍ണായകമാണ്.
സീനിയേഴ്‌സിന് താല്‍പര്യമില്ല
രാജുവിനെ കൊണ്ടുവരുന്നതിനോട് സീനിയേഴ്‌സിനും ജി23ന നേതാക്കള്‍ക്കും താല്‍പര്യമില്ല. അഹമ്മദ് പട്ടേലിനെ പോലെ തിരഞ്ഞെടുപ്പ് രംഗത്ത് രാജുവിന് പ്രാവീണ്യമില്ല. രാജു ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. പട്ടേല്‍ എട്ട് തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. മൂന്ന് തവണ ലോക്‌സഭയിലേക്കും എട്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു നേതാവിനെ ചുമതലയേല്‍പ്പിക്കുന്നത് മഹാമോശമാണെന്ന് സീനിയേഴ്‌സ് പറയുന്നു. ടീം പ്രിയങ്കയും അഹമ്മദ് പട്ടേലിനെ പോലൊരു നേതാവിനെ രാഹുലിന് ലഭിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്.
രാഹുലിന് കടുപ്പം
അഹമ്മദ് പട്ടേലിനെ പോലൊരു നേതാവില്ലെങ്കില്‍ ടീം രാഹുല്‍ തകരുമെന്ന് ഉറപ്പാണ്. സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത് അത്തരമൊരു നേതാവ് അടുത്തൊന്നും വരില്ലെന്നാണ്. രാഹുല്‍ ചിലപ്പോള്‍ അത്തരമൊരു നേതാവിനെ കണ്ടെത്തുമെന്ന് സെയ്ഫുദീന്‍ സോസ് പറയുന്നു. രാഹുല്‍ അധ്യക്ഷനായി വരുമ്പോള്‍ അദ്ദേഹത്തിന് കൂടെയുള്ളവര്‍ ബാധ്യതയാവുമെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ പറഞ്ഞു. ശരിക്കുമൊരു അധ്യക്ഷനായിരുന്നു പട്ടേല്‍. രാഹുലിനൊപ്പം നില്‍ക്കുന്നവരുടെ കരുത്ത് നോക്കൂ, രാജീവ് സതവ് ഗുജറാത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു. അവിടെ ഒരു സീറ്റും പാര്‍ട്ടിക്ക് കിട്ടിയില്ല. സുര്‍ജേവാല ബീഹാറിന്റെ ചുമതലയുള്ള നേതാവായിരുന്നു. അവിടെയും തോറ്റു. തിരഞ്ഞെടുപ്പില്‍ മികവില്ലാത്ത നേതാക്കളാണ് ഇവരെന്നും സഞ്ജയ് ജാ പറഞ്ഞു.