പത്തി മടക്കി രാഹുൽ ഗാന്ധി, പഴയതിലും കരുത്തോടെ പിടിമുറുക്കി സോണിയാ ഗാന്ധിയുടെ 'പടക്കുതിരകൾ'!
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അപ്പാടെ തുടച്ച് നീക്കപ്പെടും എന്നാണ് കരുതപ്പെട്ടിരുന്നത്. ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാര്‍ക്ക് പോലും തിരഞ്ഞെടുപ്പിന് മുന്‍പ് അക്കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടായിരുന്നിരിക്കില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഞെട്ടി.
രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷിച്ചതിലും അധികം സീറ്റുകള്‍ നേടാന്‍ സാധിച്ചു. രാഹുല്‍ മാറി സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം തന്നെ പാര്‍ട്ടിക്ക് നടത്താനായി. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ടീം സോണിയ ശക്തിയാര്‍ജ്ജിക്കുകയും ടീം രാഹുല്‍ ചിത്രത്തില്‍ നിന്ന് മായുകയുമാണ്.
രാഹുൽ ഗാന്ധിയെന്ന അച്ചുതണ്ട്
രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. രാഹുലിന് കീഴില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
കപ്പലുപേക്ഷിച്ച കപ്പിത്താൻ
കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ അടക്കം തോറ്റതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങി. കോണ്‍ഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും വലിയ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് ഈ തീരുമാനത്തിന് പുറത്ത് ഏറ്റുവാങ്ങേണ്ടി വന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ നടുക്കടലില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ കപ്പിത്താനായി രാഹുല്‍ ഗാന്ധി ചിത്രീകരിക്കപ്പെട്ടു.
നിരാശപ്പെടുത്തിയ നേതാവ്
തുടക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മിണ്ടാതിരുന്നവരെല്ലാം പതിയെ തലപൊക്കുകയും ശബ്ദം ഉയര്‍ത്തിത്തുടങ്ങുകയും ചെയ്തു. രാഹുല്‍ ഇല്ലെങ്കില്‍ വേണ്ട പ്രിയങ്ക വരട്ടെ എന്നായി ഒരു കൂട്ടര്‍. ഇക്കാലത്ത് രാഹുല്‍ ഗാന്ധിയാകട്ടെ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ വനവാസത്തില്‍ ആയിരുന്നു. നേതാവ് എന്ന നിലയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപ്പാടെ നിരാശപ്പെടുത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.
സോണിയ വീണ്ടും
പിന്നാലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി വീണ്ടും അവതരിച്ചു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായതോടെ തന്റെതായ ഒരു ടീമിനെ പാര്‍ട്ടിക്കുളളില്‍ വളര്‍ത്തിയെടുത്തിരുന്നു. സോണിയയുടെ പക്ഷക്കാരായ മുതിര്‍ന്ന നേതാക്കളെയെല്ലാം രാഹുല്‍ അരുകിലേക്ക് മാറ്റി നിര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും രാഹുല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി കടന്നാക്രമിച്ചു.
ശക്തി തെളിയിച്ച് ഹൂഡ
എന്നാല്‍ രാജിക്ക് ശേഷം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ റോളിലേക്ക് രാഹുല്‍ മാറിയതോടെ കോണ്‍ഗ്രസിലെ വെറ്ററന്‍സ് വീണ്ടും ശക്തി പ്രാപിക്കുകയാണ്. ബിജെപിയെ വിറപ്പിച്ച് 31 സീറ്റുകള്‍ നേടിയ ഹരിയാനയില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രഡിറ്റും മുതിര്‍ന്ന നേതാവായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കാണ്. പ്രിയങ്കയും സോണിയയും അടക്കമുളള നേതാക്കള്‍ ഹരിയാനയില്‍ പ്രചാരണത്തിന് പോലും എത്തിയിരുന്നില്ല.
തോറ്റെങ്കിലും പ്രതീക്ഷ
രാഹുല്‍ ഗാന്ധി വളരെ കുറച്ച് റാലികളില്‍ പങ്കെടുത്തു. ഹരിയാനയില്‍ രാഹുല്‍ നിയോഗിച്ച നേതാവായിരുന്നു അശോക് തന്‍വാര്‍. എന്നാല്‍ പാര്‍ട്ടിയിലെ ചേരിപ്പോരിനൊടുവില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും തന്‍വര്‍ പുറത്തായി. പിന്നാലെ ഹൂഡയുടെ നേതൃത്വത്തില്‍ തിരഞ്ഞടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് വന്‍ തിരിച്ച് വരവ് നടത്തുകയുമുണ്ടായി.
പ്രിയങ്കയാണ് വേണ്ടത്
മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴിമാറിക്കൊടുക്കണം എന്ന് പറഞ്ഞ യുവ നേതാവ് മിലിന്ദ് ദേവ്‌റ അടക്കമുളളവര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പഴയത് പോലുളള സ്വാധീനം പാര്‍ട്ടിയില്‍ ഇപ്പോഴില്ല. രാഹുലിന്റെ തിരിച്ച് വരവിന് വേണ്ടി പഴയ നിലവിളികള്‍ മുഴങ്ങുന്നുമില്ല. രാഹുല്‍ അല്ല പ്രിയങ്കയാണ് വേണ്ടത് എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.
മിണ്ടാതെ രാഹുൽ
ഉത്തര്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ് പ്രിയങ്കയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേരിട്ടത്. സീറ്റൊന്നും ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് വോട്ടുയര്‍ത്താനായി. രാഹുല്‍ ഗാന്ധിയാകട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇതുവരെ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. രാഹുലിന്റെ ഈ വിട്ട് നില്‍പ്പ് കോണ്‍ഗ്രസിന്റെ പഴയ പടക്കുതിരകള്‍ക്ക് പാര്‍ട്ടിക്കുളളില്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.
അഹമ്മദ് പട്ടേൽ വീണ്ടും
കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ വലംകൈയായി അറിയപ്പെടുന്ന അഹമ്മദ് പട്ടേല്‍ അടക്കമുളള നേതാക്കള്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ അഹമ്മദ് പട്ടേലിനെ കാര്യമായി തന്നെ ഒതുക്കിയിരുന്നു. എന്നാല്‍ സോണിയ വന്നതോടെ ഹരിയാന തിരഞ്ഞെടുപ്പ് അടക്കമുളള സുപ്രധാന ചുമതലകള്‍ വിശ്വസ്തനായ പട്ടേലിനെ തന്നെ ഏല്‍പ്പിച്ചു. അത് വെറുതെ ആയില്ലെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് സൂചിപ്പിക്കുന്നത്.
കോൺഗ്രസിൽ പിടിമുറുക്കുന്നു
തിരിച്ച് എത്തിയ പട്ടേല്‍ ആദ്യം ചെയ്തത് ടീം രാഹുലിന്റെ ഭാഗമായ യുവനേതാക്കളെ ഒതുക്കുകയാണ്. ഹരിയാനയില്‍ അശോക് തന്‍വറിനെ മാറ്റി ഹൂഡയ്ക്ക് വേണ്ടപ്പെട്ട കുമാരി ശെല്‍ജയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചതിന് പിന്നില്‍ പട്ടേലായിരുന്നു. ഗുജറാത്തില്‍ മൂന്ന് സീറ്റില്‍ വിജയിക്കാനായും പട്ടേലിന് നേട്ടമാണ്. മഹാരാഷ്ട്ര, മുംബൈ നേതൃസ്ഥാനങ്ങളും പട്ടേല്‍ പൊളിച്ചെഴുതി. മോത്തിലാല്‍ വോറ അടക്കമുളള മുതിര്‍ന്ന നേതാക്കളും നേതൃത്വത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.