നായയെ കണ്ട് പേടിച്ചോടിയ ആന... ഒടുവിൽ ദാരുണാന്ത്യം; ഒരു ആന നായയെ പേടിക്കുമോ? രുക്കുവിന് സംഭവിച്ചത്...
കോയമ്പത്തൂര്‍: കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. മനുഷ്യന് ആണെങ്കില്‍, ആനകളെ മെരുക്കി ഒരു തോട്ടിയുടെ ഭയത്തില്‍ കൂടെ നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ആനയെ സംബന്ധിച്ച് വളരെ ചെറിയ ജീവിയായ നായയെ അത് ഭയപ്പെടുന്നുണ്ടാകുമോ? സിംഹങ്ങളെ പോലും ഭയപ്പെടുത്തുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പിടിയാനയുടെ ദാരുണമായ മരണത്തെ കുറിച്ചാണ്. തെരുവ് നായയെ ഭയപ്പെട്ട് ഓടിയപ്പോള്‍ ടിന് ഷീറ്റില്‍ ഇടിച്ച് പരിക്കേറ്റ ആന ഒടുവില്‍ ചരിയുകയായിരുന്നു. ഒരു സാധാരണ പിടിയാന ആയിരുന്നില്ല അത്.
കോയമ്പത്തൂര്‍ തിരുവണ്ണാമലയിലെ ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ ആനയായ രുക്മിണി ആണ് ചരിഞ്ഞത്. ഏവരും രുക്കു എന്ന് സ്നേഹത്തോടെ വിളിച്ചുപോന്നിരുന്ന ആനയായിരുന്നു രുക്മിണി.
പ്രിയപ്പെട്ട രുക്കു
തിരുവണ്ണാമലൈ ശ്രീ അരുണാചലേശ്വര ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു രുക്മിണി എന്ന ആന. രുക്കുവിന്റെ ഒരുപാട് വീഡിയോകള്‍ യൂ ട്യൂബില്‍ ലഭ്യവും ആണ്. രുക്കുവിന്റെ അനുഗ്രഹം ലഭിക്കുന്നത് വലിയ പുണ്യമായിട്ടായിരുന്നു ഭക്തര്‍ കരുതിയിരുന്നത്. എന്നാല്‍ ഇത്ര പെട്ടെന്ന് രുക്കു ഇല്ലാതാകും എന്ന് ആരും കരുതിയിരുന്നില്ല. ആളുകളോട് അത്രയേറെ ഇണക്കമുള്ള ആനയായിരുന്നു രുക്മിണി. പക്ഷേ, രുക്മിണി അപ്രതീക്ഷിതമായി ഇല്ലാതാവുകയായിരുന്നു.
ഒരു തെരുവ് നായ
അരുണാചലേശ്വര ക്ഷേത്ര പരിസരം രുക്കുവിനെ സംബന്ധിച്ച് അത്രയേറെ പരിചിതം ആണ്. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും രുക്കു ചെലവഴിച്ചത് ഈ ക്ഷേത്രത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍ ഒരു തെരുവ് നായയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും വഴിവച്ചത്.
ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഒരുകൂട്ടം തെരുവ് നായക്കള് കുരച്ചുകൊണ്ട് ആനയുടെ അടുത്തെത്തിയിരുന്നത്രെ. ഇത് കണ്ട് രുക്കു ഭയന്ന് ഓടി. പക്ഷേ, പാപ്പാന്മാര് അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അതിന് ശേഷം തിരിച്ച് ഷെഡ്ഡില്‍ എത്തിയപ്പോള്‍ മറ്റൊരു നായ പിന്നേയും രുക്കുവിന് നേര്‍ക്ക് കുരച്ചെത്തി. ഇതോടെ പരിഭ്രാന്തയായി രുക്കു ഓടുകയായിരുന്നു.
ഗുരുതരമായ പരിക്ക്
പാപ്പാന്മാര് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും രുക്കു നിന്നില്ല. ആ ഓട്ടത്തിനിടയില്‍ ആണ് തകര ഷീട്ടില് ചെന്ന് ഇടിക്കുന്നത്. അത് ഒടുവില്‍ മരണത്തിലേക്കും വഴിവച്ചു.
തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന തകര ഷീറ്റില്‍ തട്ടിയുണ്ടായ പരിക്ക് മരണകാരണം ആകുമോ എന്ന് ആര്‍ക്കും സംശയം ചോന്നാം. എന്നാല്‍ അഗ്ര ഭാഗങ്ങള്‍ കൂര്‍ത്ത ഷീറ്റ് രുക്കുവിന് മേല്‍ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. മസ്തകത്തിനും കണ്ണിനും തുമ്പിക്കൈയ്ക്കും ആയിരുന്നു പരിക്കുകള്‍. ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്.
രുക്കുവിനെ സ്ഥിരമായി പരിശോധിക്കുന്ന മൃഗഡോക്ടര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ രുക്കു ചരിഞ്ഞു.
ഭക്തജന പ്രവാഹം
രുക്കുവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന പ്രവാഹം ആയിരുന്നു എന്നാണ് പൂജാരി പറയുന്നത്. നാട്ടുകാര്‍ക്ക് അത്രയേറെ പ്രിയപ്പെട്ട ആനയായിരുന്നു രുക്കു. മുപ്പത് വയസ്സ് തികയാന്‍ 15 ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു രുക്കു ചരിഞ്ഞത്. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ആണ് രുക്കുവിനെ അരുണചലേശ്വര ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ആയിരുന്നു ആനയെ ക്ഷേത്രത്തിന് നല്‍കിയത്.
സംസ്കരിച്ചു
മാര്‍ച്ച് 22, വ്യാഴാഴ്ച ആയിരുന്നു രുക്കുവിന്റെ അന്ത്യം. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ഇത്. ഉച്ചയ്ക്ക് ശേഷം ആറ് മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി സംസ്കരിച്ചു. രുക്കുവിന് വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും നടത്തിയിട്ടുണ്ട്. എന്നാല്‍ തകര ഷീറ്റില്‍ ഇടിച്ചത് തന്നെ ആണോ മരണത്തിന് കാരണം എന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി രക്തസാമ്പിളുകളും ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ രണ്ട് ആഴ്ച സമയം എടുക്കും.
ആനമരണങ്ങള്‍
ശരാശരി അമ്പത് വര്‍ഷം വരെ ആണ് ഏഷ്യന്‍ നാട്ടാനകളുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ അടുത്തിടെയായി നാട്ടാനകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തില്‍ മാത്രം അഞ്ച് നാട്ടാനകള്‍ ചരിഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ തിരുവമ്പാടി ശിവസുന്ദര്‍ ആണ് ചരിഞ്ഞത്. എരണ്ടകെട്ടായിരുന്നു മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്?
ആണിന് എന്തിന് സ്തനങ്ങൾ...? ലൈംഗികാസ്വാദത്തിന് മാത്രം; സ്ത്രീമാറിടം പോലെയല്ല, വേറെയില്ല ഇതുപോലൊന്ന്