ആ 3 പാര്‍ട്ടികള്‍ ഈഗോ കളയണം, കോണ്‍ഗ്രസുണ്ടെങ്കിലേ മിഷന്‍ 2024 നടക്കൂ, നിലപാടറിയിച്ച് തേജസ്വി
ദില്ലി: പ്രതിപക്ഷ നിര കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന ആവശ്യവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിര്‍ണായകമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പല പ്രാദേശിക പാര്‍ട്ടികളും ഈഗോ വെടിച്ച് കോണ്‍ഗ്രസിനൊപ്പമുള്ള സഖ്യത്തിനായി നില്‍ക്കണമെന്ന് തേജസ്വി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള തീവ്ര യത്‌നത്തിലാണ്. അതിനുള്ള പരസ്യമായ പിന്തുണ കൂടിയാണ് തേജസ്വിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതിന് ലാലു പ്രസാദ് യാദവിന്റെ വന്‍ പിന്തുണയുമുണ്ട്.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്
ബീഹാറില്‍ സഖ്യത്തിന് പ്രശ്‌നങ്ങള്‍ പറ്റിയത് ആശയവിനിമയത്തിലാണ്. ബിജെപിയുടെ പിആര്‍ വര്‍ക്ക് അത്തരത്തിലുള്ളതായിരുന്നു. കേന്ദ്ര മന്ത്രിമാര്‍ മുഴുവന്‍ ബീഹാറിലായിരുന്നു. ഇതിന് പുറമേ കേന്ദ്ര ഏജന്‍സികളെ ഇറക്കിയായിരുന്നു കളി. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയോടാണ് ഞങ്ങള്‍ ഏറ്റുമുട്ടിയത്്. എന്നാലും തൊഴിലില്ലായ്മ പോലുള്ള ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ഫലിപ്പിച്ചു. അതിന്റെ വോട്ട് കിട്ടിയിട്ടുണ്ട്. അതേസമയം പത്ത് ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്തപ്പോള്‍ ഞങ്ങളെ പരിഹസിച്ച പാര്‍ട്ടി ഒടുവില്‍ 19 ലക്ഷം തൊഴിലാണ് വാഗ്ദാനം ചെയ്തത്.
പ്രതിപക്ഷ ഐക്യം എന്നത് വിദൂര സ്വപ്‌നമാണ് ഇപ്പോള്‍. കാരണം കോണ്‍ഗ്രസാണ് എല്ലായിടത്തും സാന്നിധ്യമുള്ള പാര്‍ട്ടി. അവര്‍ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും നേട്ടമുണ്ടാകില്ല. മൂന്ന് പാര്‍ട്ടികള്‍ പ്രധാനമായും ഈഗോ കളയണം. സമാജ് വാദി പാര്‍ട്ടിയും എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും ഈഗോ മറന്ന് കോണ്‍ഗ്രസുമായി ചേരണമെന്നും തേജസ്വി ആവശ്യപ്പെട്ടു. പ്രതിപക്ഷം കോണ്‍ഗ്രസില്ലാതെ സാധ്യമാകില്ല. ബിജെപി വിരുദ്ധമായ ഏത് സഖ്യമുണ്ടാക്കിയാലും അതിന് അടിത്തറ കോണ്‍ഗ്രസായിരിക്കും. അതുകൊണ്ട് എല്ലാ ഭിന്നതകളും മറന്ന് രാജ്യത്തിനായി ഒന്നിക്കണമെന്നും തേജസ്വി ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസിനായി 200 സീറ്റുകളാണ് പ്രതിപക്ഷം മാറ്റിവെക്കേണ്ടതെന്നും തേജസ്വി പറയുന്നു. ഇവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ എവിടെയാണോ ശക്തമായത് അവിടെ സീറ്റുകള്‍ കൂടുതല്‍ അവര്‍ക്കായിരിക്കണമെന്നും തേജസ്വി പറയുന്നു. ബീഹാറില്‍ ഞങ്ങള്‍ 70 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. അതില്‍ യാതൊരു സങ്കടവുമില്ല. ഞങ്ങളുടെ ആശയവുമായി ചേരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിലുപരി വളരെ പഴക്കമുള്ള ബന്ധമാണ് ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഉള്ളത്. അതുകൊണ്ട് 70 സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി സമ്മതിച്ചെന്നും തേജസ്വി വ്യക്തമാക്കി.
അതേസമയം തേജസ്വിയുടെ നീക്കങ്ങള്‍ ആര്‍ജെഡിയുടെ ചില രാഷ്ട്രീയ താല്‍പര്യങ്ങളുടെയും പുറത്താണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പ്രതിപക്ഷ കക്ഷികളെ കൂടെ ചേര്‍ക്കാന്‍ ദില്ലിയിലിരുന്ന ലാലു പ്രസാദ് യാദവും നീക്കങ്ങള്‍ നടത്തുന്നുണ്ട്. ശരത് പവാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ വന്ന് കണ്ട് കഴിഞ്ഞു. മമതയുമായി ലാലുവോ തേജസ്വിയോ സഖ്യത്തെ കുറിച്ച് സംസാരിക്കും. രാഹുല്‍ കൂടി വര്‍ധിത ഊര്‍ജത്തോടെ പുറത്തിറങ്ങിയതില്‍ ആര്‍ജെഡി ക്യാമ്പിലും ആവേശമുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സഖ്യത്തില്‍ അടക്കം സഹായം ആര്‍ജെഡി നല്‍കിയേക്കും.
നിലവില്‍ കോണ്‍ഗ്രസിനൊപ്പവും രാഹുല്‍ ഗാന്ധിയെ ദേശീയ മുഖമായും കണ്ട് കൂടെ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് ഉള്ളത്. ആര്‍ജെഡിയും ഡിഎംകെയും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയിട്ടേ ദില്ലിയില്‍ നിന്ന് മടങ്ങൂ എന്നായിരുന്നു 2019ല്‍ സ്റ്റാലിന്റെ പ്രഖ്യാപനം. ഇത്തവണ കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റ് നേടാന്‍ സഹായിച്ചതും സ്റ്റാലിനാണ്. പക്ഷേ കോണ്‍ഗ്രസ് വിചാരിച്ച സീറ്റുകള്‍ കിട്ടിയില്ലെന്ന പരിഭവം ചില നേതാക്കള്‍ക്കുണ്ട്. ഇതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്നും നേതാക്കള്‍ പറയുന്നുണ്ട്. ബീഹാര്‍ തമിഴ്‌നാട്ടില്‍ ആവര്‍ത്തിക്കുമെന്നായിരുന്നു പ്രശാന്ത് സ്റ്റാലിനെ അവതരിപ്പിച്ചത്. 70 സീറ്റ് കൊടുത്തിട്ടും ആകെ 19 സീറ്റായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.
മുസ്ലീങ്ങളുടെ സഖ്യമാണ് പ്രതിപക്ഷമെന്ന് തോന്നരുതെന്നാണ് തേജസ്വിയുടെ നിര്‍ദേശം. ഹിന്ദുക്കള്‍ വര്‍ഗീയവാദികളും മുസ്ലീങ്ങള്‍ മതേതരത്വക്കാരാകുന്നതും തെറ്റായ പ്രചാരണമാണ്. അത് മാറി കൃത്യമായ മതേതരത്വം കൊണ്ടുവരണം. ബിജെപി ഈ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും തേജസ്വി പറയുന്നു. ഏഴ് വര്‍ഷം മോദി ഒന്നും ചെയ്തില്ല. പകരം മന്ത്രിമാരെ ബലിയാടാക്കുകയാണ് ചെയ്തത്. പക്ഷേ ബിജെപിക്ക് പണമുണ്ട്. ദില്ലിയിലെ അവരുടെ ഓഫീസ് പോലും കോടികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നോട്ടുനിരോധനം വന്നപ്പോള്‍ അവര്‍ എല്ലാ ജില്ലകളിലും ഭൂമി വാങ്ങി കൂട്ടുകയായിരുന്നുവെന്നും തേജസ്വി ആരോപിച്ചു.
ബിജെപി ഇത്രയൊക്കെ കളിച്ചെങ്കിലും ബംഗാളിലെ വിജയം വളരെ വലുതായിരുന്നു. അത് പ്രതിപക്ഷത്തെയാകെ ഉണര്‍ത്തുന്നതായിരുന്നു. മമതയെ പോലുള്ള നേതാവാണ് ബിജെപിയുടെ സര്‍വ സന്നാഹങ്ങളെയും തകര്‍ത്തത്. മമതയും അഖിലേഷും ശരത് പവാറും പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്നുണ്ട്. ഇവരെ ആര്‍ജെഡി അടക്കമുള്ള കക്ഷികള്‍ ഇടയ്ക്കിടെ കാണാറുണ്ട. പ്രതിപക്ഷ നേതാക്കള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകണം. ബിജെപിയുടെ വീഴ്ച്ചകള്‍ തുറന്ന് കാണിക്കാന്‍ സാധിക്കണം. ഇപ്പോള്‍ ഈ ശ്രമം ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒരിക്കലും നമുക്ക് മാപ്പ് തരില്ലെന്നും തേജസ്വി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ അഹമ്മദ് പട്ടേലിന്റെ പകരക്കാരന്‍ റോളാണ് കോണ്‍ഗ്രസ് തേടുന്നത്. സച്ചിന്‍ പൈലറ്റോ കമല്‍നാഥോ ആണ് ആ റോളിന് പറ്റിയ വ്യക്തിയെന്നാണ് രാഹുല്‍ കരുതുന്നത്. അതേസമയം വിജയിക്കാവുന്ന 200 സീറ്റ് വരെ കോണ്‍ഗ്രസ് സര്‍വേയിലൂടെ കണ്ടെത്താനുള്ള നീക്കത്തിലാണ്. ഇവിടെ സ്‌ട്രൈക്ക് റേറ്റ് വര്‍ധിപ്പിക്കാന്‍ പ്രാദേശിക പ്രവര്‍ത്തകരെ കൂടുതലായി ഉപയോഗിക്കും. ഒരു മണ്ഡലത്തിന് പത്ത് സംസ്ഥാന നേതാക്കള്‍ എന്ന തലത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
ബിജെപിയെ നേരിടുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി മോദി തരംഗമുണ്ടാകാതിരിക്കുക എന്നതാണ്. ദേശീയ വിഷയങ്ങളൊന്നും കോണ്‍ഗ്രസ് ഇത്തവണ ഉന്നയിക്കില്ല. ജനകീയ വിഷയങ്ങളില്‍ പരമാവധി ഊന്നിക്കൊണ്ടായിരിക്കും പ്രചാരണം. തൊഴിലില്ലായ്മയായിരിക്കും മിഷന്‍ 2024ന്റെ മുഖമെന്നാണ് സൂചന. ഈയൊരു പ്രചാരണത്തില്‍ നിന്ന് ഒരിക്കലും മാറില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ബംഗാളില്‍ മമതയുടെയും ബീഹാറില്‍ തേജസ്വിയുടെയും പ്രചാരണങ്ങള്‍ രാഹുലിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബിജെപിയെ വീണ്ടും ഗുജറാത്തി പാര്‍ട്ടി ലേബലിലേക്ക് മാറ്റാന്‍ കൂടിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
Recommended Video
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഹരിയാന, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നാണ് സര്‍വേകളില്‍ നിന്നുള്ള സൂചന. പ്രമുഖ വിഭാഗങ്ങളെ ചേര്‍ത്ത് ജാതിസമവാക്യത്തിന് ശ്രമിക്കണമെന്ന് പ്രാദേശിക നേതാക്കളോടും രാഹുല്‍ സൂചിപ്പിച്ചിട്ടുണ്ട്. 2024ലെ പ്രചാരണത്തില്‍ നിന്ന് സീനിയര്‍ നേതാക്കളെ ഒഴിവാക്കില്ലെന്ന ഉറപ്പും രാഹുല്‍ നല്‍കും. ഭൂപേഷ് ബാഗലിന് നിര്‍ണായക റോളുണ്ടാവുമെന്നും സൂചനയുണ്ട്.