തേജ് പ്രതാപ് യാദവിന്റെ കാലുപിടിച്ച് തേജസ്വി യാദവ്, എന്റെ അർജുനനെ ഞാൻ കണ്ടു, ഭിന്നതയില്ല
പാട്ന: രാഷ്ട്രീയ ജനതാ ദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള ഭിന്നതകൾ മറനീക്കി പുറത്തു വന്നിട്ട് അധികകാലം ആയില്ല. തേജ് പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിൽ ശീതയുദ്ധം ആരംഭിച്ചത്. ലാലു പ്രസാദ് ജയിലിലായതോടെ പാർട്ടിയുടെ നിയന്ത്രണത്തിനായുള്ള ചരടുവലികളും സജീവമാണ്.
നാടകീയ നീക്കങ്ങളിലൂടെ പാർട്ടിയേയും കുടുംബത്തേയും ഞെട്ടിക്കുന്ന നേതാവാണ് കടുത്ത സിനിമാ ആരാധകൻ കൂടിയായ തേജ് പ്രതാപ് യാദവ്. സഹോദരി മിസാ ഭാരതിയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഇരുവരും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ് എന്ന വാർത്തകൾക്ക് പിന്നാലെ തേജ് പ്രതാപിനെ ഞെട്ടിച്ച നീക്കം നടത്തിയിരിക്കുകയാണ് തേജസ്വി യാദവ്.
ലാലുവിന്റെ പിൻഗാമി
സഹോദരൻ തേജസ്വി യാദവ് രാഷ്ട്രീയത്തിൽ മുഴുകിയപ്പോൾ സിനിമയിലും ആത്മീയതയിലുമൊക്കെയായിരുന്നു തേജ് പ്രതാപ് യാദവിന് താൽപര്യം. അതുകൊണ്ട് തന്നെ ഇളയ മകൻ തേജസ്വി യാദവിനെ തന്നെയാണ് തന്റെ പിൻഗാമിയായി ലാലു പ്രസാദ് യാദവ് കണ്ടുവെച്ചത്. ലാലു പ്രസാദ് ജയിലിലായതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയതും തേജസ്വിയായിരുന്നു. എന്നാൽ അടുത്തിടെയാണ് തേജസ്വി യാദവിന് വെല്ലുവിളി ഉയർത്തി തേജ് പ്രതാപ് യാദവ് വീണ്ടും രാഷ്ട്രീയത്തിലേക്ക് അടുത്ത് തുടങ്ങുന്നത്
വിവാഹ മോചനം
ഭാര്യ ഐശ്വര്യ റായിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് തേജ് പ്രതാപ് കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിനും പാർട്ടിയ്ക്കും നേട്ടത്തിന് വേണ്ടിയായിരുന്നു തന്റെ വിവാഹമെന്നും, താൻ ബലിയാടാവുകയായിരുന്നുവെന്നുമാണ് തേജ് പ്രതാപ് ആരോപിച്ചത്. മാതാപിതാക്കളെയും സഹോദരങ്ങളെയും വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും അവർ അത് കാര്യമായി എടുത്തില്ലെന്നും തോജ് പ്രതാപ് ആരോപിച്ചു. ബിഹാർ മുൻ മന്ത്രി ചന്ദ്രികാ റായിയുടെ മകളും മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയെ കഴിഞ്ഞ മെയിലാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്.
വിട്ടു നിന്നു
വിവാഹമോചിതനാകുന്നുവെന്ന് പ്രഖ്യാപനത്തിന് ശേഷം മാസങ്ങളോളം രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു തേജ് പ്രതാപ്. വൈശാലി ജില്ലയിലെ മഹുവയിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ്. ഏറെ നാളുകൾക്ക് ശേഷം വിദാൻ സഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതാവും സഹോദരനുമായ തേജസ്വി യാദവിന് മുഖം കൊടുക്കാതെ വിട്ടു നിൽക്കുകയായിരുന്നു തേജ് പ്രതാപ്. ആർജെഡിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ഭിന്നതകൾ കൂടുതൽ വ്യക്തമായി.
മിസാ ഭാരതിയുടെ സ്ഥാനാർത്ഥിത്വം
സഹോദരിയും രാജ്യസഭാംഗവുമായ മിസാ ഭാരതിയെ പാടലിപുത്ര മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കുമെന്ന മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് പരസ്യപ്രഖ്യാപനം നടത്തിയത് അതൃപ്തിക്ക് ഇടയാക്കി. കഴിഞ്ഞ തവണ മണ്ഡലത്തിൽ മിസ ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എംഎൽഎ ഭായി വിരേന്ദ്രയെ ഇവിടെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു തേജസ്വി യാദവിന്റെ തീരുമാനം.
തിരിച്ചടിച്ച് തേജസ്വി
മിസാ ഭാരതിയെ കൂടെ നിർത്തി തേജസ്വി യാദവിന് വെല്ലുവിളി ഉയർത്താനുള്ള നീക്കമായിട്ടാണ് തേജ് പ്രതാപിന്റെ പ്രഖ്യാപനം വിലയിരുത്തുപ്പെട്ടത്. എല്ലാം ക്യാമറയ്ക്ക് മുമ്പിൽ തീരുമാനിക്കുകയാണെങ്കിൽ പാർട്ടി പാർലമെന്ററി ബോർഡും അധ്യക്ഷനുമൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് എന്നായിരുന്നു പ്രഖ്യാപനത്തെക്കുറിച്ച് തേജസ്വി പ്രതികരിച്ചത്.
നാടകീയ നീക്കം
സഹോദരനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ നാടകീയ നീക്കങ്ങളാണ് തേജസ്വി യാദവ് നടത്തിയത്. തേജ് പ്രതാപ് യാദവുമായി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി അനുഗ്രഹവും വാങ്ങി. ഭിന്നതയുണ്ടെന്ന വാർത്തകൾക്കിടെ മഞ്ഞുരുകിത്തുടങ്ങിയെന്ന സൂചന നൽകി ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ തേജ് പ്രതാപ് യാദവും സോഷ്യൽ മീഡിയിയൽ പങ്കുവെച്ചു. തിരഞ്ഞെടുപ്പ് യുദ്ധത്തിൽ സഹോദരങ്ങൾ ഒന്നിച്ച് നിൽക്കുമെന്ന സന്ദേശമാണ് തേജസ്വി യാദവ് മുന്നോട്ട് വയ്ക്കുന്നത്.
അർജുനനെ കണ്ടു
താൻ കൃഷ്ണനും തേജസ്വി യാദവ് അർജുനനുമാണെന്ന് തേജ് പ്രതാപ് യാദവ് പരാമർശിക്കാറുണ്ട്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പ് ഞാന് എന്റെ അർജുനനെ കണ്ടു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവനെ ഞാൻ അനുഗ്രഹിച്ചു. തയാറെടുപ്പുകൾ നടത്തണം, ജയം അനിവാര്യമാണ് തേജ് പ്രതാപ് യാദവ് ട്വീറ്റ് ചെയ്തു.
ഫേസ്ബുക്ക് ഫോട്ടോയെ ചൊല്ലി തർക്കം; സുഹൃത്തുക്കൾ ചേർന്ന് വിദ്യാർത്ഥിയെ കൊലപ്പെടുത്തി