രാഹുൽ ഗാന്ധിയെ ഉപാധികളോടെ പിന്തുണച്ച് തേജസ്വി യാദവ്; ഉറപ്പ് നൽകി രാഹുൽ, ബീഹാറിൽ നില ഭദ്രം
Recommended Video
പാട്ന: പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുറത്ത് നിർത്തി എസ്പിയും ബിഎസ്പിയും സഖ്യം രൂപികരിച്ചെങ്കിലും മറ്റിടങ്ങളിൽ അടി പതറാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോവുകയാണ് രാഹുൽ ഗാന്ധി. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് പടുകൂറ്റൻ റാലിയാണ് കോൺഗ്രസ് സംഘടിപ്പിച്ചത്.
ഗാന്ധിമൈതാനത്ത് നടന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനം കൂടിയായി മാറി. 30 വർഷത്തിന് ശേഷം ബീഹാറിൽ നടത്തിയ റാലി വൻ വിജയമായത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ആർജെഡിയുമായി നിലനിന്നിരുന്ന ഭിന്നതയ്ക്കും അവസാനമായി എന്ന സൂചനയാണ് മഹാറാലി നൽകുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ ഗാന്ധി യോഗ്യനാണെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു. തേജസ്വി യാദവ് മുന്നോട്ട് വെച്ച നിബന്ധന രാഹുൽ ഗാന്ധി പൂർണ മനസ്സോടെ അംഗീകരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി പദത്തിലെത്തിയ മകനോട് അമ്മ പറഞ്ഞതെന്താണ്? അവിസ്മരണീയ മുഹൂർത്തം മറ്റൊന്നാണെന്ന് മോദി
രാഹുലിന്റെ ആദ്യ റാലി
കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയ ശേഷം രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്ന ആദ്യ റാലിയാണ് ഞായറാഴ്ച നടന്നത്. റാലി വിജയമാക്കി തീർക്കാൻ അഹോരാത്രം പരിശ്രമത്തിലായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ് കേന്ദ്രങ്ങൾ. റാലിയിലെ ജനപങ്കാളിത്തവും പിന്തുണയും വിലയിരുത്തിയ ശേഷം സീറ്റ് വിഭജനകാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താമെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.
ആർജെഡിയുമായി ഭിന്നത
സീറ്റ് വിഭജനത്തെ തുടർന്ന് കോൺഗ്രസും ആർജെഡിയും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസിന് 12 സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നായിരുന്നു ആർജെഡിയുടെ നിലപാട്. എന്നാൽ 16ൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസും തയാറായിരുന്നില്ല. കോൺഗ്രസ് കടുംപിടുത്തം തുടർന്നാൽ കോൺഗ്രസിനെ ഒഴിവാക്കി സഖ്യം രൂപികരിക്കുന്നതിനെക്കുറിച്ച് ആർജെഡിയിൽ ആലോചനകളും സജീവമായിരുന്നു. ഈ വിഷയത്തിൽ മറ്റു ചെറു പാർട്ടികളുടെ നിലപാട് ആർജെഡി നേതൃത്വം തേടുകയും ചെയ്തിരുന്നു.
തേജസ്വിയുടെ യുപി ബന്ധം
തേജസ്വി യാദവ് അടുത്തിടെ ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ഉപേദ്ര കുശ്വാഹയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ഗോപാൽഗഞ്ച് സീറ്റ് ബിഎസ്പിക്ക് നൽകിയേക്കുമെന്ന അഭ്യൂഹവും സജീവമായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആർജെഡി നേതാവ് തേജസ്വി യാദവ് മഹാറാലിയിൽ പങ്കെടുത്തു എന്ന് മാത്രമല്ല. പ്രധാനമന്ത്രിപദത്തിലേക്ക് യോഗ്യനായ നേതാവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
നിബന്ധനയോടെ പിന്തുണ
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണ് എന്നാൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തനിക്കൊരു ഉപാധിയുണ്ടെന്നാണ് തേജസ്വി യാദവ് പറഞ്ഞത്. എല്ലാ സഖ്യകക്ഷികൾക്കും തുല്യ പ്രധാന്യം നൽകി മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് സാധിക്കണമെന്നാണ് തേജസ്വിയുടെ ഉപാധി. പ്രദേശിക പാർട്ടികളുടെ ശക്തി കോൺഗ്രസ് വില കുറച്ച് കാണരുതെന്ന് അടുത്തിടെ തേജസ്വി യാദവ് പറഞ്ഞിരുന്നു.
സഖ്യത്തിലെ ഭിന്നത
കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട പല പാർട്ടികൾക്കും തുല്യ പരിഗണന വേണമെന്ന ആവശ്യവുമായി മുന്നോട്ട് വരേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. സഖ്യസർക്കാരിൽ എല്ലാവർക്കും തുല്യ പരിഗണന നൽകാൻ സാധിക്കണം. മഹാറാലിയിൽ സംസാരിക്കവെ തേജസ്വി യാദവ് നിലപാട് വ്യക്തമാക്കി.
രാഹുലിന്റെ ഉറപ്പ്
തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത പ്രതിപക്ഷത്തിന്റെ സർക്കാർ അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. തേജസ്വി ഊർജ്ജസ്വലനായ യുവനേതാവാണ്. എല്ലാവരും ചേർന്ന് സർക്കാരുണ്ടാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്- ആർജെഡി സഖ്യമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ബീഹാറിലെ സീറ്റ് നില
40 ലോക്സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്. 2014ല് ലോക്സഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ ആർജെഡിയും 13 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിച്ചത്. എന്നാൽ ആർജെഡി നാലിടത്തും കോൺഗ്രസ് രണ്ടിത്തും മാത്രമാണ് വിജയിച്ചത്. ബിജെപി സംസ്ഥാനത്തെ 22 സീറ്റുകളും സ്വന്തമാക്കിയിരുന്നു.
സ്റ്റാലിന് പിന്നാലെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മോദിയെ നേരിടാനുള്ള കഴിവ് രാഹുലിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ സ്റ്റാലിന്റെ പരാമർശത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ അതൃപ്തി തുറന്ന് പ്രകടിപ്പിച്ചിരുന്നു.