ബീഹാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; ബിജെപി കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പേറുന്നു: തേജസ്വി
Recommended Video
പട്‌ന: കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിഎസ്പിയും എസ്പിയും സഖ്യം രൂപീകരിച്ചതോടെ പ്രതിപക്ഷ വിശാല സഖ്യമെന്ന സ്വപ്‌നം ഉത്തര്‍പ്രദേശില്‍ ലക്ഷ്യത്തില്‍ എത്തിയിരുന്നില്ല. രണ്ട് സീറ്റുകള്‍ മാത്രം വെച്ചു നീട്ടിയ ബിഎസ്പി-എസ്പി നിലപാടിനെ കോണ്‍ഗ്രസ് തള്ളികളയുകയായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഉത്തര്‍പ്രദേശില്‍ ഐക്യം സാധ്യമായില്ലെങ്കിലും ബീഹാറില്‍ ആര്‍ജെഡിയുമായി സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് എസ്പിക്കു ബിഎസ്പിക്കും പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസ്സിനെ കയ്യൊഴിയുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ പൂര്‍ണ്ണമായി തള്ളി രംഗത്ത് വന്നിരിക്കുകയാണ് ആര്‍ജെഡി നേതാവായ തേജസ്വി യാദവ്.
ബിഎസ്പി-എസ്പി
ഉത്തര്‍പ്രദേശിലെ ബിഎസ്പി-എസ്പി സഖ്യത്തെ സ്വാഗതം ചെയ്ത് തേജസ്വി യാദവ് രംഗത്തെത്തിയതോടെയായിരുന്നു ബീഹാറില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ ആര്‍ജെഡി പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നു എന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
തള്ളികളയുന്നു
എന്നാല്‍ ഈ വാര്‍ത്തകളെ തേജസ്വി യാദവ് പൂര്‍ണ്ണമായും തള്ളികളയുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കോണ്‍ഗ്രസ് ഞങ്ങളുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷിയാണ്. രാജ്യവ്യാപകമായി സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തേജസ്വി യാദവ് പട്‌നയില്‍ പറഞ്ഞു.
നെഞ്ചിടിപ്പേറി
യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെ സ്വാഗതം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്തയെങ്കില്‍ അത് ശരിയല്ല. ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ബീഹാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും. ബിജെപി കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പേറിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുക
കോണ്‍ഗ്രസ് മുമ്പ് തന്നെ ആര്‍ജെഡിയെ പിന്തുണയ്ക്കുന്നുണ്ട്. യുപിയില്‍ ഇത് കോണ്‍ഗ്രസില്ലാതെയും സാധ്യമാകും. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ദില്ലിയില്‍ ആര് അധികാരത്തില്‍ എത്തണമെന്ന് തീരുമാനിക്കുന്നത് ബീഹാറിലെയും യുപിയിലെയും രാഷ്ട്രീയ പാര്‍ട്ടികളായിരിക്കുമെന്നും തേജസ്വി പറഞ്ഞു.
മായാവതിയുമായി ചർച്ച
ബിഎസ്പി-എസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മായാവതിയുടെ വീട്ടിലെത്തി തേജസ്വി യാദവ് ചര്‍ച്ച നടത്തിയതോടെയായിരുന്നു ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസ്സിനെ തഴയുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങള്‍ സ്വാഗതം ചെയ്യും
മയാവതിയും അഖിലേഷ് യാദവും യോജിച്ച നടപടയെ ജനങ്ങള്‍ സ്വാഗതം ചെയ്യും സഖ്യം മികച്ച വിജയം കാണുമെന്നും ലക്നൗവിലെ മായാവതിയുടെ വസതയിലെത്തി ചര്‍ച്ച നടത്തിയതിന് ശേഷം തേജസ്വി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സമ്പൂര്‍ണ്ണ പരാജയം
ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് നേരിടേണ്ടി വരിക സമ്പൂര്‍ണ്ണ പരാജയമായിരിക്കും. കഴിഞ്ഞ തവണ 80 ല്‍ 73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ ഒരു സീറ്റൂം നേടില്ല. പ്രതിപക്ഷ സഖ്യം 120 ഓളം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി ശ്രമിക്കുന്നത്
അംബേദ്കറുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഭരണഘടന ഇല്ലാതാക്കി ആര്‍എസ്സിന്റെ നാഗ്പൂരിലെ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തേജസ്വി കൂട്ടിചേര്‍ത്തിരുന്നു.
ഭാവിയില്‍ നല്ലതല്ല
ബിഎസ്പി-എസ്പി സഖ്യത്തെ തേജസ്വി യാദവ് സ്വാഗതം ചെയ്‌തെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കിയതിനെതിരെ മുതിര്‍ന്ന ആര്‍ജെഡി നേതാവായ രംഘുവശം പ്രസാദ് രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയത് ഭാവിയില്‍ നല്ലതല്ലെന്നായിരുന്നു രംഘുവശം പ്രസാദ് ഞായറാഴ്ച പറഞ്ഞത്.
മാഹാസഖ്യം രൂപീകരിക്കാന്‍
കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയാണ് ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത്. അതു നല്ലതല്ല. കോണ്‍ഗ്രസ്സിനെ കൂടി ചേര്‍ത്തുവേണം മാഹാസഖ്യം രൂപീകരിക്കാന്‍. കോണ്‍ഗ്രസ്സില്ലാതെ പ്രതിപക്ഷ സഖ്യം പൂര്‍ണ്ണമാവില്ലെന്നുമായിരുന്നു മുന്‍കേന്ദ്ര മന്ത്രി കൂടിയായ രഘുവംശ് അഭിപ്രായപ്പെട്ടത്.
ബിഎസ്പിയെ ക്ഷണിക്കാന്‍
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ബീഹാറില്‍ അവര്‍കൂടി ഉള്‍പ്പെടുന്ന മഹാസഖ്യത്തിലേക്ക് ബിഎസ്പിയെ കൂടി ക്ഷണിക്കാനാണ് തേജസ്വിയാദവിന്റെ നീക്കം. സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലെങ്കിലും ബിഎസ്പി വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് തേജസ്വി മായാവതിയെ കണ്ടതെന്നാണ് സൂചന.
ബീഹാറിലെ മഹാസഖ്യം
ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയോടൊപ്പം എന്‍ഡിഎ വിട്ടുവന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമാത പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ഷീല്‍ ഇന്‍സാം പാര്‍ട്ടി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച എസ് എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.