തേജസ്വി യാദവിന്‍റെ റാലികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നില്ല; കമ്മീഷന് പരാതിയുമായി ആര്‍ജെഡി
പാട്ന: പാര്‍ട്ടി അധ്യക്ഷനും ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന്‍റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ച രാഷ്ട്രീ ജനതാ ദള്‍ (ആര്‍ജെഡി) തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്‍റെ റാലികളിൽ സുരക്ഷയുടെ അപര്യാപ്തത ഉള്ളതിനാല്‍ റാലിയില്‍ അതിക്രമിച്ച് കയറുന്ന 'സാമൂഹിക വിരുദ്ധർ' യോഗങ്ങളിൽ 'വളരെയധികം കുഴപ്പങ്ങളും വൃത്തികെട്ട രംഗങ്ങളും' ഉണ്ടാക്കുന്നുവെന്നും ആർജെഡി വക്താവ് മനോജ് കുമാർ ഝാ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവർത്തിച്ച് അഭ്യർത്ഥന നടത്തിയിട്ടും സുരക്ഷയൊന്നും വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ലഖിസാരായിയിൽ നടന്ന റാലിയിൽ കാണികളില്‍ നിന്ന് തേജസ്വി യാദവിന് പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് കൂടുതൽ സുരക്ഷയ്ക്കായി ആർജെഡി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തേജസ്വി യാദവിന്റെ റാലി പൂർത്തിയായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി ചാർജ് ഉപയോഗിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റാലിയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാരിനെ തേജസ്വി യാദവ് രൂക്ഷമായി ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഇന്നലെ അവസാനിച്ചു. 71 നിയമസഭാ മണ്ഡലങ്ങളായിരുന്നു അദ്യഘട്ടത്തില്‍ ജനവിധി തേടിയത്. 53.54 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് സമാധാനപരമായിരുന്നുവെന്നും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യത്തങ്ങള്‍ വൃക്തമാക്കി.
Recommended Video