12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍: പ്രതിപക്ഷ നേതൃസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് ഒവൈസി
ഹൈദരാബാദ്: ഭരണകക്ഷിയായ ടിആര്‍എസില്‍ ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ 18 ല്‍ 12 എംഎല്‍എമാരും കത്ത് നല്‍കിയതിന് പിന്നാലെ എഐഎംഐഎമ്മിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് തെലങ്കാന നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് എഐഎംഐഎം എന്നും ഒവൈസി പറഞ്ഞു.
18 ല്‍ 12 പേര്‍ ടിആര്‍എസില്‍ ലയിക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കയിതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയാണ് തങ്ങളുടേത്. പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഞങ്ങള്‍ സ്പീക്കറെ സമീപിക്കും. ഉചിതമായ തീരുമാനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഒവൈസി പറഞ്ഞു.

2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 118 ല്‍ 19 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. ഇതില്‍ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉത്തം കുമാർ റെഡ്ഡി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ എംഎൽഎ സ്ഥാനം രാജി വെച്ചു. ഇതോടെ സഭയിലെ കോണ്‍ഗ്രസ് അംഗബലം 18 ആയിചുരങ്ങി.
ഉത്തംറെഡ്ഡി എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ടിആര്‍എസില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സജീവമാക്കിയത്. ടിആർഎസ് വർക്കിംഗ് പ്രസിഡന്റും കെസിആറിന്റെ മകനുമായ കെടി രാമറാവുവുമായി നേതാക്കൾ ചർച്ച നടത്തി. മാർച്ച് മാസത്തോടെ കോൺഗ്രസ് വിടുകയാണെന്ന് എംഎൽഎമാർ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നില്‍ രണ്ട് എംഎൽഎമാരുടെ പിന്തുണ ഇല്ലാത്തതിനാൽ സ്പീക്കറെ സമീപിക്കാൻ സാധിച്ചിരുന്നില്ല.
ഉത്തംറെഡ്ഡി രാജിവെച്ചതോടെ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വിമതര്‍ക്ക് ലഭിച്ചു. ഇതോടെയാണ് ഭരണകക്ഷിയില്‍ ലയിക്കാനുള്ള കത്ത് വിമതര്‍ സ്പീക്കര്‍ക്ക് നല്‍കിയത്. വിമത എംഎൽഎമാരുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം ആറായി ചുരുങ്ങും. ഇതോടെ പ്രതിപക്ഷ പാർട്ടി സ്ഥാനവും കോൺഗ്രസിന് നഷ്ടമായേക്കും. അപ്പോള്‍ 7 അംഗങ്ങളുള്ള എഐഎംഐഎം ആയിരിക്കും സഭയിലെ രണ്ടാമത്തെ വലിയ കക്ഷി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃപദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ഒവൈസി ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications