തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍...: വമ്പന്‍ വാഗ്ദാനവുമായി രേവന്ത്, വോട്ട് കൂട്ടത്തോടെ മറിയുമോ?
ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ വലിയ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് നടത്തിവരുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വലിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വമ്പന്‍ വാഗ്ദാനവുമായി ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
നവംബർ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക മേഖലയ്ക്ക് 24 മണിക്കൂർ സൗജന്യ വൈദ്യുതി നൽകുമെന്നാണ് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്. 2004-ൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകിയ കാര്യം ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.

കർഷകർക്ക് 24 മണിക്കൂറും സൗജന്യവും ഗുണമേന്മയുള്ളതുമായ വൈദ്യുതി നൽകാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ യുവാക്കളെ ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രൊഫഷണലുകളാക്കി മാറ്റാൻ തെലങ്കാന സംസ്ഥാനം എന്ന വാഗ്ദാനമാണ് കോൺഗ്രസ് നിറവേറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം അടുത്തിരിക്കെ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കി. പാർട്ടിക്കുള്ളിലെ ഏകദേശം 30 നേതാക്കളിൽ നിന്ന് വിമത നീക്ക സാധ്യതയുണ്ടെന്നാണ് പ്രചരണം. പ്രത്യേകിച്ച് 30 പുതുമുഖങ്ങൾക്ക് ടിക്കറ്റ് നൽകിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവ ശക്തിപ്രാപിച്ചിട്ടുണ്ട്. എംപി അല്ലെങ്കിൽ എംഎൽസി സ്ഥാനങ്ങൾ നൽകിക്കൊണ്ട് ഇവരെ അനുനയിപ്പിക്കാനാണ് നീക്കം.
എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഈ നേതാക്കളുമായി അടുത്തിടെ ടെലിഫോൺ വഴി നേരിട്ട് ബന്ധപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ചൊവ്വാഴ്ച തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മണിക്‌റാവു താക്കറെയും 10 വിമത നേതാക്കളുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച പരിഗണന നല്‍കുമെന്നാണ് ഇവർക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.
പട്ടേൽ രമേഷ് റെഡ്ഡി (സൂര്യപേട്ട്), എ സഞ്ജീവ് റെഡ്ഡി (അദിലാബാദ്), വെണ്ണേല അശോക് (ബോത്ത്), ജംഗ രാഘവ റെഡ്ഡി (വാറങ്കൽ വെസ്റ്റ്), വിജയ ഭായി (വൈറ), ഗാലി അനിൽ കുമാർ (നർസാപൂർ), ദണ്ഡേം രാംറെഡ്ഡി (ഇബ്രാഹിംപട്ടണം), നെഹ്‌റു നായിക് (ഡോർണക്കൽ), സുധാകർ ഗൗഡ് (പാലകുർത്തി), ഗംഗാറാം (ജുക്കൽ), കസുല ബാലരാജു (ബൻസ്‌വാഡ), ഉമേഷ് റാവു (സിർസില്ല) തുടങ്ങിയവരെയാണ് നേതൃത്വം പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications