പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം;മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ചന്ദ്രശേഖർ റാവു!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. കേന്ദ്രത്തിന്റെ വിവാദനീക്കത്തെ എതിര്‍ത്ത് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ യോഗം വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരിക്കുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ചന്ദ്രശേഖറ റാവു കേന്ദ്രനീക്കത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്.
പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമ ഭേദഗതിയെയും എതിര്‍ത്തു രംഗത്തു വന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരെ യോഗത്തിലേയ്ക്ക് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം പന്ത്രണ്ടോളം മുഖ്യമന്ത്രിമാര്‍ പൗരത്വ രജിസ്റ്ററിനെതിരെ പ്രത്യക്ഷമായി രംഗത്തു വന്നിട്ടുണ്ട്. ഇതിനു പുറമെ എല്ലാ ടിആര്‍എസ് മന്ത്രിമാരോടും നിസാമാബാദിൽ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രശേഖര റാവു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം രംഗത്ത് വന്നത് പശ്ചിമ ബംഗാളായിരുന്നു. പിന്നാലെ പഞ്ചാബും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെ എതിർത്ത് രംഗത്ത് വന്നു. ബിജെപി സഖ്യകക്ഷിയായ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിമാര്‍ കേന്ദ്രനീക്കത്തിനെതിരായി രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ചന്ദ്രശേഖര റാവു തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ദേശീയ പോപ്പുലേഷൻ രജിസ്റ്റർ (എൻപിആർ), ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻആർസി) എന്നീ കാര്യങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദ് ഉൽ മുസ്ലിമീൻ (എഐഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി ബുധനാഴ്ച ആരോപിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻആർസി) തമ്മിൽ വ്യത്യാസമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേരുമെന്ന് ഒവൈസി വ്യക്തമാക്കി.
ടിഎസ്ആറും അദ്ദേഹത്തിന്റെ പാർട്ടിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കുമെന്ന് ഒവൈസി പറഞ്ഞു. സിഎഎക്കെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കിയതായതായി ഒവൈസി പറഞ്ഞു. എൻപിആറും എൻആർസിയും തമ്മിൽ വ്യത്യാസമില്ലെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞെന്നും ഒവൈസി വ്യക്തമാക്കി. എൻആർസി എൻആർസിയിലേക്കുള്ള ആദ്യപടിയാണെന്ന് കാണിക്കുന്ന എംഎച്ച്എയിൽ നിന്നുള്ള രേഖകളും ഞങ്ങൾ അദ്ദേഹത്തിന് കാണിച്ചുതന്നു. അതിനാൽ, അതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.