തെലങ്കാന ഡോക്ടറുടെ കൊലപാതകം: ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിൽ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് രൂപം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രസ്താവനയിലാണ് ഈ നിർദേശം നൽകിയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാത്തരത്തിലുള്ള സഹായവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
കേസിന്റെ തുടർനടപടികൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയ്ക്ക് രൂപം നൽകുന്നതിനുള്ള നീക്കങ്ങൾ എളുപ്പത്തിലാക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനൊപ്പം 26കാരിയായ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. സംഭവത്തിൽ ഉടനടി അന്വേഷണം പൂർത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും നിർദേശമുണ്ട്.

ബുധനാഴ്ച രാത്രി സൈബരാബാദിൽ വെച്ചാണ് യുവ വെറ്റിനറി സർജൻ പീഡിപ്പിച്ച് കൊല ചെയ്യപ്പെടുന്നത്. ശീതള പാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കമ്പിളിയിൽ പൊതിഞ്ഞ് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. നാല് പേർ ചേർന്നാണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഷംഷാബാദ് ടോൾ ബൂത്തിന് സമീപത്ത് നിർത്തിയിട്ട ഇരുചക്രവാഹനം പങ്ചറാക്കിയ ശേഷം സഹായം വാഗ്ധാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൈബരാബാദ് പോലീസ് പറയുന്നത്.
ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ ചട്ടൻപള്ളിയിൽ നിന്നാണ് യുവഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ നാല് കുറ്റവാളികളെ തെലങ്കാന സൈബർ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. തൊണ്ടുപ്പള്ളി ഗ്രാമത്തിൽ നാല് പേരും ചേർന്ന് ഒന്നര കുപ്പി വിസ്കിയും കൂൾ ഡ്രിങ്ക്സും സ്നാക്സും വാങ്ങിയെന്നുമാണ് പോലീസ് പറയുന്നു. ഇവരുടെ വീടുകളിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇവർ മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications