തെലുങ്കാനയിൽ ട്രാൻസ്ജെന്റർ സ്ഥാനാർത്ഥിയെ കാണാനില്ല, ചന്ദ്രമുഖി മുവ്വാലയെ തട്ടികൊണ്ടുപോയതായി സൂചന...
ഹൈദരാബാദ്: തെലുങ്കാനയിലെ ട്രാൻസ്ജെന്റർ സ്ഥാനാർത്ഥി ചന്ദ്രമുഖി മുവ്വാലയെ കണാനില്ലെന്ന് റിപ്പോർട്ട്. തെലുങ്കാന നിയമസഭ തിരഞ്ഞെടുപ്പിലെ ഗോഷമഹൽ നിയോജക മണ്ഡലം ബഹുജൻ ലെഫ്റ്റ് പ്രണ്ട്(ബിഎൽഎഫ്) സ്ഥാനാർത്ഥിയാണവർ. ഇരുപത്തിയേഴാം തീയ്യതി രാവിലെ മുതൽ കാണാനില്ലെന്നാണ് റിപ്പോർട്ട്. ബഞ്ജര ഹിൽ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകം... വിജയിച്ചാല്‍ പ്രതിപക്ഷം ഐക്യപ്പെടും
പ്രചരണത്തിനായി എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളാണ് ചന്ദ്രമുഖിയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലെത്തിയത്.
രാവിലെ വീട്ടിൽ നിന്നും തട്ടികൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ചന്ദ്രമുഖിക്ക് സിപിഎം സീറ്റ് നല്‍കുകയായിരുന്നു. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി.
തെലുങ്കാന ഹിജ്ര ഇൻറർ സെക്സ് ട്രാൻസ്ജെന്റർ സമിതി പ്രവർത്തക എന്ന നിലയിൽ ചന്ദ്രമുഖി ട്രാൻസ്ജെന്റർ സമുദായ അംഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചിരുന്നു. എല്ലാ റാലികളിലും പൊതു പരിപാടികളിലും ട്രാൻസ്ജെന്റർ സമുദായത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നുവെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
നിലവിലെ ബിജെപി എംഎൽഎ ടി രാജ സിങ്, കോൺഗ്രസ് സ്ഥാനാർത്ഥി മുകേഷ് ഗൗഡ്, ടിഎഎസിന്റെ പ്രേം സിങ് റാത്തോർ എന്നിവർക്കെതിരെയാണ് ട്രാൻജെന്ററായ ചന്ദ്രമുഖി മത്സരിക്കുന്നത്. ഡിസംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.