തെലങ്കാനക്ക് മന്ത്രിസഭയുടെ പച്ചക്കൊടി
ദില്ലി: ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാനയും സീമാന്ധ്രയും രൂപീകരിക്കുന്നതിന് ഒടുവില്‍ കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. ഇതിനായുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ 2013 ഒക്‌ടോബര്‍ 3 ന് പാസാക്കി. ഇനി പ്രമേയം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷം ആന്ധ്ര പ്രദേശ് നിയമസഭയുടെ അംഗീകാരത്തിനായി അയക്കും.
50 വര്‍ഷത്തോളമായി തുടരുന്ന തെലങ്കാന സമരത്തിന് താത്കാലികമായെങ്കിലും ഒരു അവസാനം ഉണ്ടാകുകയാണെന്ന് പ്രതീക്ഷിക്കാം. 10 വര്‍ഷത്തേക്ക് ഹൈദരാബാദ് ആയിരിക്കും രണ്ട് സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ പറഞ്ഞു. അതിന് ശേഷം സീമാന്ധ്രക്ക് പുതിയ തലസ്ഥാനം കണ്ടെത്തേണ്ടി വരും. ഇപ്പോഴത്തെ ആന്ധ്ര പ്രദേശിലെ മൂന്ന് ഭാഗങ്ങളിലേയും ആളുകള്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കാലങ്ങളായി തെലുങ്കാന പ്രശ്‌നം കോണ്‍ഗ്രസിന് ഒരു കല്ലുകടിയായിരുന്നു. ഇപ്പോള്‍ പുതിയ സംസ്ഥാനം രൂപീകരിച്ചപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാന വിഭജനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാനവ വിഭവശേഷി വികസന മന്ത്രി പള്ളം രാജു രാജിക്കൊരുങ്ങുകയാണ്. ആന്ധ്രയില്‍ ടൂറിസം മന്ത്രിയും സിനിമ താരവുമായ ചിരഞ്ജീവിയും രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ടെക്‌സ്റ്റൈല്‍ മന്ത്രി കെഎസ് റാവുവും രാജിക്കൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
യുണൈറ്റഡ് ആന്ധ്ര ജോയിന്‌റ് ആക്ഷന്‍ കൗണ്‍സില്‍ 72 മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടേയതടക്കമുള്ള പ്രതിഷേധങ്ങള്‍ വകവക്കാതെയാണ് കേന്ദ്രം തെലങ്കാനക്ക് അനുമതി കൊടുത്തിട്ടുള്ളത്. ആന്ധ്ര നിയമസഭ പ്രമേയം തള്ളിയാല്‍ പോലും കേന്ദ്രത്തിന് ഇക്കാര്യവുമായി മുന്നോട്ട് പോകുവാനാകും.