അനിശ്ചിതകാല സമരം; 48000 ജീവനക്കാരെ പുറത്താക്കി തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: അനിശ്ചിതകാല സമരം നടത്തിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തെലങ്കാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. 48000 പേരെയാണ് പുറത്താക്കിയത്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് സമരക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറിന് സമരം അവസാനിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അഭ്യര്‍ഥന. എന്നാല്‍ സമരക്കാര്‍ ഇക്കാര്യം തള്ളുകയും ഞായറാഴ്ചയും സമരം നടത്തുകയും ചെയ്തു. ഇതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചത്.
പുറത്താക്കപ്പെട്ട ജീവനക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഘോഷ വേളയില്‍ സമരം ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. 1200 കോടി രൂപയുടെ നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്. നേരത്തെ കടത്തിലാണ് കോര്‍പറേഷന്‍. 5000 കോടിയോളം കടം കോര്‍പറേഷന് ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇമ്രാന്‍ ഖാനും ബിന്‍ സല്‍മാനും 'പിണങ്ങി'; വിമാനം തിരിച്ചുവാങ്ങി, പാക് മാധ്യമ റിപ്പോര്‍ട്ട്
വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. കോര്‍പറേഷന്‍ സര്‍ക്കാരുമായി ലയിപ്പിക്കണമെന്നതുള്‍പ്പെടെ 26 ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ട് വച്ചിരുന്നു. കോര്‍പറേഷന്‍ ലയിപ്പിക്കുന്നത് വഴി എല്ലാവരും സര്‍ക്കാര്‍ ജീവനക്കാരായി മാറും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. സമരം പ്രഖ്യാപിച്ചതോടെ യാത്രാ മധ്യേ സര്‍വീസ് നിര്‍ത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുള്ള പ്രഖ്യാപനം ആയിരങ്ങളെ ബാധിക്കുകയും ചെയ്തു.
പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്
ആഘോഷ വേളയായതിനാല്‍ 2500 ബസുകള്‍ കൂടി സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ജീവനക്കാരെ പുറത്താക്കിയ സാഹചര്യത്തില്‍ സര്‍വീസ് പഴയപടി ആകുന്നതിന് രണ്ടാഴ്ച വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമെത്തി. ഈ മാസം പത്തിന് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.