ശുഭ മുഹൂർത്തം സംക്രാന്തിക്ക് ശേഷം; തെലങ്കാന മന്ത്രിസഭ വൈകും, വിമർശനവുമായി പ്രതിപക്ഷം
ഹൈദരബാദ്: കോൺഗ്രസ്-ടിഡിപി സഖ്യത്തെ തറപറ്റിച്ച് വൻ ഭൂരിപക്ഷത്തിലാണ് തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സർക്കാർ അധികാരത്തിലെത്തുന്നത്. ഡിസംബർ 12ന് കെസിആർ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മന്ത്രിസഭാ രൂപികരണം ഇതുവരെ നടന്നിട്ടില്ല. അടുത്തെങ്ങും ശുഭ മുഹൂർത്തം ഇല്ലാത്തതിനാൽ ജനുവരി 15ന് ശേഷം മാത്രമെ മന്ത്രിസഭാ രൂപികരണം ഉണ്ടാകുവെന്നാണ് ടിആർഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തെലങ്കാനയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട മറ്റു സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപികരണവും വകുപ്പ് വിഭജനവും ഏകദേശം പൂർത്തിയായിട്ടുണ്ട്. നിയമസഭ ഇതുവരെ ചേർന്നിട്ടില്ല. അതുകൊണ്ട് തന്നെ എംഎൽഎമാരുടെ സത്യപ്രജ്ഞയും നടന്നിട്ടില്ല. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു വൈകുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2014ൽ 29 കഴിഞ്ഞാണ് സത്യപ്രതിജ്ഞ നടന്നത്.
ജനുവരിയിൽ മകരസംക്രാന്തി കഴിഞ്ഞേ ഇനി നല്ല ദിവസമുണ്ടാകു എന്നാണ് ജ്യോതിഷികൾ പറയുന്നത്. അതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് ഇനിയും വൈകിയേക്കും. കെസിആറിനൊപ്പം എംഎൽഎ മഹമൂദ് അലി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര വകുപ്പാണ് മഹമൂദ് അലിക്ക് നൽകിയിരിക്കുന്നത്.