തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി; കേന്ദ്ര ആഭ്യന്തര വകുപ്പിനെതിരെ ഹൈക്കോടതിയിലേക്ക്
ദില്ലി: തെലങ്കാന എംഎല്‍എ രമേശ് ചെന്നമനേനിയുടെ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പൗരത്വം നേടുന്ന വേളയില്‍ സുപ്രധാന കാര്യങ്ങള്‍ രമേശ് മറച്ചുവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെലങ്കാന ഭരണകക്ഷി ടിആര്‍എസിന്റെ എംഎല്‍എാണ് രമേശ്. തട്ടിപ്പിലൂടെയാണ് ഇന്ത്യന്‍ പൗരത്വം രമേശ് നേടിയതെന്നാണ് കണ്ടെത്തിയതെന്ന് 13 പേജുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പും ശേഷവും വിദേശത്ത് പോയി എന്നാണ് കണ്ടെത്തിയത്. ഇത് ചട്ടലംഘനമാണ്. 2009ലാണ് രമേശ് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷ നല്‍കിയിരുന്നത്. പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഒരുവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കണമെന്നാണ് ചട്ടം. ഇത് രമേശ് പാലിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന
അപേക്ഷ നല്‍കുന്നതിനു മുമ്പും ശേഷവും ഇദ്ദേഹം ജര്‍മനിയില്‍ പോയിരുന്നു. നേരത്തെ ജര്‍മന്‍ പൗരനായിരുന്നു രമേശ്. 2009 മുതല്‍ എംഎല്‍എയാണ് ഇദ്ദേഹം. അതേ വര്‍ഷം തന്നെ ഇദ്ദേഹത്തിനെതിരെ പൗരത്വ വിവാദവും ഉയര്‍ന്നിരുന്നു. തനിക്ക് അനുകൂലമായി തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് രമേശ് പറയുന്നു. ആഭ്യന്തര മന്ത്രാലയം കോടതി ഉത്തരവ് പരിഗണിച്ചില്ല. പൗരത്വം പുനസ്ഥാപിച്ചുകിട്ടാന്‍ ഇനിയും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും രമേശ് പറഞ്ഞു.
വെമുലവാഡ മണ്ഡലത്തിലെ എംഎല്‍എമായാണ് രമേശ്. 2009ല്‍ ടിഡിപി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഇദ്ദേഹത്തിന്റെ പൗരത്വ കേസും നിലവിലുണ്ട്. ശേഷം അദ്ദേഹം ടിആര്‍എസില്‍ ചേരുകയായിരുന്നു. 2010ല്‍ ഉപതിരഞ്ഞെടുപ്പില്‍ ടിആര്‍എസ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലും 2018ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പൗരത്വം റദ്ദായാല്‍ സ്വാഭാവികമായും എംഎല്‍എ പദവിയും റദ്ദാകും. ഇനി നിയമപരമായി നീങ്ങാനാണ് രമേശിന്റെ തീരുമാനം.