ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്, പ്രതികള്‍ക്ക് ജയിലില്‍ മട്ടണ്‍ കറി!!
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറുടെ ദാരുണമായ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്. പ്രതികള്‍ അതി ക്രൂരമായ കാര്യങ്ങളാണ് ചെയ്തതെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. അതേസമയം ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയോ എന്ന ബലമായ സംശയമുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം മറച്ചുവെക്കുകയാണ്. എങ്ങനെ ഡോക്ടറുടെ മൊബൈല്‍ വീണ്ടെടുത്തു എന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കേസ് അതിവേഗ കോടതിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെങ്ങും കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം ഈ മൃതദേഹം കത്തിക്കാനായി നിരവധി കാര്യങ്ങളാണ് പ്രതികള്‍ ചെയ്തതെന്നും, തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യം ഇവര്‍ ഏറെ കുറെ നിറവേറ്റിയതായും പോലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് തന്നെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
കത്തിക്കാനായി സ്ഥലം തിരഞ്ഞു
വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതികളില്‍ രണ്ട് പേര് ജൊല്ലു ശിവ, ജൊല്ലു നവീന്‍ എന്നിവര്‍ മൃതദേഹം കത്തിക്കാനായി വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ദേശീയ പാത 44ല്‍ ഷംഷാബാദിനും ഷാദ്നഗറിന് ഇടയിലുമുള്ള സ്ഥലങ്ങളിലാണ് മൃതദേഹം കത്തിക്കാനായി ശ്രമിച്ചത്. ഒടുവില്‍ ചാട്ടന്‍പള്ളി ഗ്രാമത്തിന് സമീപമാണ് ഇവര്‍ കത്തിച്ചത്. നവീനും ശിവയും ചേര്‍ന്നാണ് ഡോക്ടറുടെ സ്കൂട്ടര്‍ ഓടിച്ചത്. ബാക്കി രറണ്ട് പേര് മൃതദേഹവുമായി ട്രക്കില്‍ പിന്നാലെയെത്തുകയായിരുന്നു.
തെളിവ് നശിപ്പിക്കാന്‍ ശ്രമം
കൊലപാതകത്തിന് ശേഷം തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിച്ചത്. മൂന്ന് സ്ഥലങ്ങള്‍ ഇവര്‍ മൃതദേഹം കത്തിക്കാനായി നോക്കിയെങ്കിലും ഇവിടെയെല്ലാം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹൈവേയ്ക്ക് സമീപമുള്ള വഴിയിലാണ് കത്തിച്ചത്. ഈ വഴി ആളുകള്‍ ഒട്ടും വരാത്തതാണ്. എന്നാല്‍ കത്തിച്ച ശേഷവും ഇവര്‍ തിരിച്ചുവന്നു. ശരീരം പൂര്‍ണമായും കത്തിയമര്‍ന്നോ എന്ന് പരിശോധിക്കാനാണ് ഇവര്‍ വീണ്ടുമെത്തിയത്. എല്ലാ പഴുതുകളും അടച്ചാണ് ഇവര്‍ ഈ ക്രൂര കൃത്യങ്ങളെല്ലാം ചെയ്തത്.
മൊബൈല്‍ ഫോണ്‍ കിട്ടിയോ?
ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ സംഭവ ശേഷം കാണാതായതാണ്. ഇതിനെ കുറിച്ച് അന്വേഷണ സംഘം ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്ന് പോലീസ് പറയുന്നു. ഇതെവിടെയാണ് ഉള്ളതെന്ന് ട്രേസ് ചെയ്യുന്നുണ്ട്. അതേസമയം ക്രൂരകൃത്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയോ എന്ന ആശങ്കയാണ് ഉള്ളത്. എന്നാല്‍ ഇങ്ങനൊരു സംഭവം ഇല്ലെന്ന് പോലീസ് വിശദീകരിക്കുന്നു. പക്ഷേ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കൂ.
ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
കൊലപാതകത്തിലെ പ്രതികളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ആരിഫിനെ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് ആര്‍ടിഒ അധികൃതര്‍ പിടികൂടിയതാണ്. ഇയാള്‍ ഓവര്‍ ലോഡുമായി പോയതിനാണ് പിടിയിലായത്. തുടര്‍ന്നാണ് ലൈസന്‍സില്ലെന്ന് വ്യക്തമായത്. എന്നാല്‍ പോലീസിന് മുമ്പില്‍ ഇയാള്‍ നടത്തിയ നാടകത്തിനൊടുവില്‍ വിട്ടയക്കുകയായിരുന്നു. ട്രക്ക് ഉടമയുടെ ഇടപെടലാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്നും സൂചനയുണ്ട്. ഇതും പോലീസിന്റെ വീഴ്ച്ചയായിട്ടാണ് കാണുന്നത്.
ജയിലില്‍ സുഖജീവിതം
പ്രതികളെ ജയിലില്‍ അതിസുരക്ഷയുള്ള സെല്ലിലാണ് താമസിപ്പിക്കുന്നത്. ഇവര്‍ ഉച്ചഭക്ഷണത്തിന് പരിപ്പും ചോറുമാണ് നല്‍കിയത്. രാത്രി ഭക്ഷണത്തില്‍ ചോറിനൊപ്പം മട്ടണ്‍ കറിയാണ് ലഭിച്ചത്. തെലങ്കാന ചെര്‍ലപള്ളിയിലെ ജയിലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. രാത്രി നാലുപേരും ഉറങ്ങിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. കനത്ത സുരക്ഷ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രതികള്‍ക്കെല്ലാം കനത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരണം ഇങ്ങനെ
മുഹമ്മദ് ആരിഫ്, ശിവ, ചെന്നകേശവുലു എന്നിവരുടെ ബന്ധുക്കള്‍ ഇവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എനിക്കൊരു മകളുണ്ട്, നിങ്ങള്‍ അവനെ ശിക്ഷിക്കുക തന്നെ ചെയ്യണമെന്ന് ചെന്നകേശവലുവിന്റെ അമ്മ പറയുന്നു. അവനെ തൂക്കികൊല്ലണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തന്റെ മകന് സംഭവദിവസം രാത്രി വീട്ടിലെത്തുകയും, അപകടം നടന്നതായി പറയുകയും ചെയ്തിരുന്നു. അവനെ കടുത്ത രീതിയില്‍ തന്നെ ശിക്ഷിക്കണമെന്ന് ആരിഫിന്റെ മാതാവും ആവശ്യപ്പെട്ടു.
ഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ല