ഇത് വെള്ളരിക്കാപ്പട്ടണമല്ല, ഇവിടെ ഭരണഘടനയും നിയമങ്ങളുമുണ്ട്, പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി
Recommended Video
ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി. നാലു പേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരും പോലീസും മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരണം നൽകണമെന്ന് തെലങ്കാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
അതേ സ്ഥലം, അതേ സമയം; 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്
കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റമാണ്. അതിനെ ബിജെപി അപലപിക്കുകയും ചെയ്തു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പ് വരുത്തി ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിന് ഞങ്ങൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് തെലങ്കാന ബിജെപി വക്താവ് കെ കൃഷ്ണ സാഗർ റാവു പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ ഇന്ത്യ ഒരു 'ബനാനാ റിപ്പബ്ലിക്'' അല്ല, ഭരണഘടനയും നിയമവ്യവസ്ഥയുമുള്ള രാജ്യമാണ്. കുറ്റകൃത്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. സംസ്ഥാന സർക്കാരും തെലങ്കാന ഡിജിപിയും ഉടൻ വാർത്താ സമ്മേളനം നടത്തണം. ഉത്തരവാദിത്തമുള്ള ദേശീയ പാർട്ടി എന്ന നിലയിൽ ഔദ്യോഗിക പ്രസ്താവനയ്ക്ക് ശേഷം മാത്രമെ ബിജെപി പ്രതികരിക്കുകയുള്ളുവെന്നും പ്രസ്താവനയിൽ പറയുന്നു.
അതേ സമയം പോലീസ് നടപടിയെ അഭിനന്ദിച്ച് നിരവധി ബിജെപി നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. പോലീസിനെ പോലെ പ്രവർത്തിക്കാൻ തെലങ്കാന പോലീസിനെ അനുവദിച്ച് നേതൃത്വത്തേയും ഹൈദരാബാദ് പോലീസിനേയും അഭിനന്ദിക്കുന്നുവെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ട്വീറ്റ് ചെയ്തു. മറുവശത്ത് പോലീസ് നടപടിക്കെതിരെ വിമർശനവും ശക്തമാണ്.
26കാരിയായ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇവർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.