ടിആർഎസിനെ പൂട്ടണം; ചന്ദ്രബാബു നായിഡുവിന് കൈ കൊടുക്കാൻ ബിജെപി? ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് പവൻ കല്യാൺ
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന തെലങ്കാനയിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലുമെല്ലാം വോട്ടുയർന്നതോടെ പാർട്ടിയുടെ ആത്മവിശ്വാസവും ഉയർന്നിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസിനെ നേരിടാൻ പുതിയ സഖ്യത്തിന് കോപ്പ് കൂട്ടുകയാണ് ബി ജെ പി എന്നാണ് റിപ്പോർട്ടുകൾ.

പവൻ കല്യാണിന്റെ ജനസേന, ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി എന്നീ പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നുവെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ജനസേന തലവനും നടനുമായ പവവ്‍ കല്യാൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻ ഡി എ സഖ്യകക്ഷിയായിരുന്ന ടി ഡി പി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. ടി ഡി പിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പവൻ കല്യാൺ. വർഷങ്ങൾക്ക് ശേഷം തെലങ്കാനയിലും സ്വാധീനം തിരിച്ച് പിടിക്കാൻ ടി ഡി പി ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോൾ ടി ഡി പിയേയും ബി ജെ പിയേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പലവൻ കല്യാണിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിലും ആന്ധ്രയിലും ഇതേ സഖ്യം തുടരുമെന്നാണ് ബി ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന.

ടി ഡി പിക്ക് തെലങ്കാനയിൽ 8 ശതമാനം വരെ വോട്ട് വിഹിതമുണ്ട്. ഖമ്മം, ഗ്രേറ്റർ ഹൈദരാബാദ് തുടങ്ങിയ മേഖലകളിലും ടി ഡി പിക്ക് സ്വാധീനമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ടി ഡി പിയും ജനസേനയും ബി ജെ പിയും ഒന്നിക്കുകയാണെങ്കിൽ ടി ആർ എസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ 2014 ൽ ടി ഡി പിയും ബി ജെ പിയും സഖ്യത്തിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ടി ഡി പി 72 സീറ്റിലും ബി ജെ പി 45 സീറ്റിലുമായിരുന്നു മത്സരിച്ചത്. അന്ന് ടി ഡി പിക്ക് 15 സീറ്റുകളും 15 ശതമാനം വോട്ടുകളും നേടാനായിരുന്നു. അതേസമയം ബി ജെ പിക്ക് ലഭിച്ചത് വെറും 7 ശതമാനം സീറ്റായിരുന്നു.

എന്നാൽ 2018 ൽ ബി ജെ പി ബന്ധം അവസാനിപ്പിച്ച് ടി ഡി പി കോൺഗ്രസിന് കൈകൊടുത്തു. കോൺഗ്രസ് സഖ്യത്തിൽ ടി ഡി പിക്ക് ലഭിച്ചത് 2 സീറ്റുകളും മൂന്ന് ശതമാനം വോട്ട് ഷെയറുമായിരുന്നു. തനിച്ച് മത്സരിച്ച ബി ജെ പിക്ക് ഒരു സീറ്റിൽ മാത്രം വിജയിക്കാനായി. അതേസമയം വോട്ട് ശതമാനം ഉയർത്താൻ പാർട്ടിക്കായില്ല. അതേസമയം മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യത്തിന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന വികാരം ബി ജെ പിക്കുള്ളിലും ടി ഡി പിക്കുള്ളിലും ശക്തമാണ്.നിയമസഭ തിരഞ്ഞെടുപ്പിൽ ജനസേന 35 സീറ്റുകളിൽ മത്സരിക്കുമെന്ന് നേരത്തേ പവൻ കല്യാൺ വ്യക്തമാക്കിയിരുന്നു. സഖ്യം സാധ്യമായാൽ ബി ജെ പി 70 സീറ്റുകളിൽ മത്സരിച്ചേക്കും. ബാക്കി സീറ്റുകളിൽ ടി ഡി പിയും.












Click it and Unblock the Notifications