സ്വയം കല്ലിന് തലയിടിച്ച് പരിക്കേൽപ്പിച്ച് പോലീസിന്റെ തലയിലിട്ട് ബിജെപി എംഎൽഎ, പൊളിച്ച് പോലീസ്,വീഡിയോ
ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ആക്രമിച്ച് തല തകര്‍ത്തു എന്ന് അവകാശപ്പെട്ട ബിജെപി എംഎല്‍എയുടെ വാദം പൊളിച്ച് പോലീസ് രംഗത്ത്. ഘോഷമാല്‍ മണ്ഡലത്തിലെ എംഎല്‍എയായ എംപി രാജ സിംഗാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സ്വാതന്ത്ര സമര സേനാനിയായ റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പോലീസും എംഎല്‍എയും കൂട്ടരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.
ഹൈദരാബാദിലെ ജുമീറത് ബസാര്‍ വൗ ജംഗ്ഷനില്‍ ആയിരുന്നു സംഘര്‍ഷം. ഈ സ്ഥലത്ത് ലോധിയുടെ പത്ത് അടി ഉയരമുളള പ്രതിമ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് മാറ്റി 25 അടി ഉയരമുളള പ്രതിമ അനധികൃതമായി സ്ഥാപിക്കാനായിരുന്നു എംഎല്‍എയുടേയും കൂട്ടരുടേയും ശ്രമം.
എന്നാല്‍ പ്രതിമ മാറ്റി സ്ഥാപിക്കാനുളള ശ്രമം പോലീസ് എത്തി തടഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച പ്രതിമ തകര്‍ന്ന് വീഴാനുളള സാധ്യതയും പ്രതിമ സ്ഥാപിക്കാന്‍ അനുമതി ഇല്ലാത്തതും പോലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ എംഎല്‍എ ഇത് സമ്മതിക്കാന്‍ തയ്യാറായില്ല. ഇത് സംഘര്‍ഷത്തിലേക്ക് വഴി തുറന്നു. പോലീസുമായുളള ഏറ്റുമുട്ടലില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു.
തലയ്ക്ക് മുറിവേറ്റത് പോലീസുകാര്‍ ആക്രമിച്ചതാണ് എന്നാണ് എംഎല്‍എ ആരോപിച്ചത്. എന്നാല്‍ പോലീസുമായുളള ഏറ്റുമട്ടലിനിടെ എംഎല്‍എ സ്വയം കല്ലിനിടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന വിവരമാണ് പുറത്ത് വിടുന്നത്. എംഎല്‍എ സ്വയം കല്ലിന് തല അടിക്കുന്നതും പോലീസ് തടയാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പോലീസ് തന്നെ പുറത്ത് വിട്ടിട്ടുമുണ്ട്.