ലോക്ക് ഡൗണ്‍ രണ്ടാഴ്ച് കൂടി നീട്ടണം: പ്രധാനമന്ത്രിയോട് അപേക്ഷയുമായി ചന്ദ്രശേഖര റാവു
ഹൈദരാബാദ്: കൊറോണ വൈറസിന്‍റെ വ്യാപനത്തെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിച്ചാലും തെലങ്കാനയില്‍ തുടര്‍ന്നേക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ദേശീയതലത്തിലെ ലോക്ക് ഡൗൺ നീട്ടണമെന്നും താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ പിന്നീടും കഴിയും, ഇപ്പോള്‍ ജീവന്‍ രക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ കൊവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. ലോക്ക് ഡൗണ്‍ മാത്രമാണ് ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ പ്രതിവിധി. അതിനാല്‍ ഏപ്രില്‍ 14 ന് ശേഷം ഏതാനും ആഴ്ചകള്‍ കൂടി ലോക്ക് ഡൗണ്‍ നീട്ടുന്നതാണ് ഉചിതമെന്നും ചന്ദ്രശേഖര്‍ റാവു അഭിപ്രായപ്പെട്ടു.
തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 3 വരെ നീട്ടുമെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തി. ജൂൺ 3 വരെ ഇന്ത്യയിൽ ലോക്ക് ഡൗൺ നല്ലതായിരിക്കുമെന്ന ബിസിജി റിപ്പോർട്ട് പരമാര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 24 മരണങ്ങളും ഈ സമയത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണ സംഖ്യ 111 ആയി. 4281 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319 പേര്‍ സുഖം പ്രാപിച്ചു. 3851 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Recommended Video
മഹാരാഷ്ട്രയില്‍ തിങ്കാളാഴ്ച മാത്രം 120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 868 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 52 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തത് തിങ്കളാഴ്ചയാണ്. മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 34 മരണവും ഇവിടെ സംഭവിച്ചു.