തെലങ്കാനയിൽ നാണം കെട്ട് കോൺഗ്രസ്; ടിആർഎസുമായി ലയിക്കണമെനന് 18ൽ 12 എംഎൽഎമാരും
ഹൈദരാബാദ്: 2018 അവസാനം 5 സംസ്ഥാനങ്ങളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും ദയനീയ തോൽവി ഏറ്റുവാങ്ങിയ സംസ്ഥാനമായിരുന്നു തെലങ്കാന. ചന്ദ്രശേഖര റാവു നേതൃത്വം നൽകുന്ന തെലുങ്ക് രാഷ്ട്ര സമിതി തെലങ്കാന തൂത്തുവാരിയപ്പോൾ കോൺഗ്രസ്-ടിഡിപി സഖ്യം തകർന്നടിഞ്ഞു, ലോക്സഭാ തിരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റം നേടാൻ കോൺഗ്രസിനായിട്ടില്ല.
കർണാടകയിൽ പുതിയ പ്രതിസന്ധി; സിദ്ധരാമയ്യയ്ക്കെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട്, രാഹുൽ വരണം
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തെലങ്കാനയിൽ അപ്രതീക്ഷിത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. അവേശഷിക്കുന്ന എംഎൽഎമാരും കൂട്ടത്തോടെ ടിആർഎസ് പാളയത്തിൽ എത്താൻ നീക്കം തുടങ്ങിയതോടെ പകച്ച് നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പിൽ
119 അംഗ നിയമസഭയിൽ 19 അംഗങ്ങളായിരുന്നു കോൺഗ്രസിന് ആകെയുണ്ടായിരുന്നത്. ടിആർഎസ് ആകട്ടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊരുക്കത്തിനിടെ കോൺഗ്രസിൽ നിന്നും എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസ് പാളയത്തിൽ എത്തിയിരുന്നു.
ടിആർഎസിൽ ലയിക്കണം
ഭരണകക്ഷിയായ ടിആർഎസിൽ ലയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ 18ൽ 12എംഎൽഎമാരും നിയമസഭാ സ്പീക്കർ പോച്ചാറാം ശ്രീനിവാസിനെ കണ്ടതോടെയാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയത്.
19ൽ നിന്നും 18ലേക്ക്
118 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം 19ൽ നിന്നും 18 ആയി ചുരുങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉത്തം കുമാർ റെഡ്ഡി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ എംഎൽഎ സ്ഥാനം രാജി വെച്ചിരുന്നു. ഇതോടെ ലയനത്തിന് ആവശ്യമായ എംഎൽഎമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നൽഗോണ്ടയിൽ നിന്നുമാണ് ഉത്തം റെഡ്ഡി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ടിആർഎസിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്ന് മാസത്തിനുള്ളിൽ 12 കോൺഗ്രസ് എംഎൽഎമാരാണ് ടിആർഎസ് പാളയത്തിൽ എത്തിയത്. തന്തൂർ എംഎൽഎ രോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ. ടിആർഎസ് വർക്കിംഗ് പ്രസിഡന്റും കെസിആറിന്റെ മകനുമായ കെടി രാമറാവുവുമായി നേതാക്കൾ ചർച്ച നടത്തി. മാർച്ച് മാസത്തോടെ കോൺഗ്രസ് വിടുകയാണെന്ന് എംഎൽഎമാർ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ രണ്ടിൽ മൂന്ന് എംഎൽഎമാരുടെ പിന്തുണ ഇല്ലാത്തതിനാൽ സ്പീക്കറെ സമീപിക്കാൻ സാധിച്ചിരുന്നില്ല.
വിമത എംഎൽഎമാർ
കോൺഗ്രസ് നിയമസഭാ കക്ഷി ടിആർഎസിൽ ലയക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിമത എംഎൽഎമാർ സ്പീക്കറെ സമീപിച്ചിരിക്കുന്നത്. 12 എംഎൽഎമാർ ടിആർഎസുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നതായി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ഗാന്ദ്ര വെങ്കട്ട രമണ റെഡ്ഡി അറിയിച്ചു. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തടസ്സമില്ല
നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ലയിച്ചാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. 18ൽ 12 അംഗങ്ങളും കോൺഗ്രസ് നിയമസഭാ കക്ഷി ടിആർഎസിൽ ലയിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനാൽ മറ്റ് തടസ്സങ്ങളില്ല. ഉത്തം റെഡ്ഡി രാജി വച്ചതും കോൺഗ്രസിന് തിരിച്ചടിയായി.
പദവി നഷ്ടമാകും
വിമത എംഎൽഎമാരുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം ആറായി ചുരുങ്ങും. ഇതോടെ പ്രതിപക്ഷ പാർട്ടി സ്ഥാനവും കോൺഗ്രസിന് നഷ്ടമായേക്കും. പ്രതിപക്ഷ പദവി നിലനിർത്തണമെങ്കിൽ 12 എംഎൽഎമാരെങ്കിലും കോൺഗ്രസിന് വേണം.
ടിആർഎസ് തരംഗം
നിയമസഭാ തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ നേടിയാണ് ടിആർഎസ് അധികാരത്തിൽ എത്തിയത്. കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാവുകയും ചെയ്തു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് 7 അംഗങ്ങളാണ് സഭയിൽ ഉള്ളത്. ബിജെപിക്ക് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്.